Friday, August 9, 2013

ചോദ്യപേപ്പറുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണം

നിത്യജീവിതത്തില്‍ വിവിധ പരീക്ഷ എഴുതുന്നവരാണ് ഉദ്യോഗാര്‍ഥികളിലധികപേരും. സ്‌കൂള്‍ പരീക്ഷകള്‍ മുതല്‍ കോളേജ് തലങ്ങളില്‍ തുടങ്ങി സര്‍വ മേഖകളിലും പരീക്ഷകളാണ്. അതെസമയം പരീക്ഷ എഴുതി പരാജയപ്പെടുന്നവര്‍ പരീക്ഷകളെ സംബന്ധിച്ച് ഉയര്‍ത്തുന്ന പരാതികള്‍ ഏറെയാണ്.

കോഴിക്കോട് സര്‍വകലാശാലയിലെ പലപ്പോഴായി പരീക്ഷ എഴുതിയവരുടെ ഉത്തരകടലാസുകള്‍ കംപോസ്റ്റ് കുഴിയില്‍ നിന്നും കല്യാണ വീടുകളില്‍ കൈ തുടക്കാന്‍ ലഭിച്ചതായും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കൂടാതെ ഉത്തരപേപ്പറുകള്‍ അപ്രതീക്ഷിതമാകുന്നതും പതിവ്

ജീവനക്കാരുടെ കെടുകാര്യസ്ഥതയിലാണ് ഇവയുടെ കാരണങ്ങള്‍ പലപ്പോഴും ചെന്നവസാനിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ യഥാവിധ ജോലികള്‍ കാര്യക്ഷമമായും കൃത്യമായും നടത്താന്‍വേണ്ടികൂടി കേന്ദ്രസര്‍ക്കാര്‍ 2005 ല്‍ കൊണ്ടുവന്ന സുപ്രധാനമായ നിയമമാണ് വിവരാവകാശ നിയമം.
ഈ നിയമപ്രകാരം രാജ്യസുരക്ഷയെ ബാധിക്കുന്നതല്ലാത്ത മറ്റു സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള രേഖകള്‍ ലഭിക്കാന്‍ പൗരന് അവകാശമുണ്ട്. ഈ നിയമത്തിന്റെ ചുവട് പിടിച്ച് താന്‍ എഴുതിയ പരീക്ഷയുടെ ഉത്തരകടലാസ് മൂല്യനിര്‍ണ്ണയം നടത്തിയ ശേഷം ഉദ്യോഗാര്‍ഥികള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച് കൈവശം ലഭിക്കുകയാണെങ്കില്‍ മേല്‍പറഞ്ഞ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ശരിയായി മൂല്യനിര്‍ണ്ണയം നടത്തിയിട്ടില്ലെങ്കില്‍ ഉത്തരസൂചിക വെച്ച് പരീക്ഷാര്‍ഥിക്ക് പരിശോധിക്കാനും അവസരം ലഭിക്കും.ഇതുവഴി നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ കാര്യക്ഷമമായ മൂല്യനിര്‍ണ്ണയം നടപ്പില്‍വരുത്താന്‍ സാധിക്കും.ഇതിനായി വിദ്യാഭ്യാസ മന്ത്രിയുള്‍പ്പടെയുള്ളവരുടെ നടപടി കര്‍ക്കശമാക്കേണ്ടിയിരിക്കുന്നു.

കൂടാതെ കൂടുതല്‍ മാര്‍ക്ക് നേടി ഉന്നത വിജയം കൈവരിച്ചവരുടെ ഉത്തരപേപ്പറുകള്‍ ലഭ്യമാക്കുകയാണെങ്കില്‍ അതുവഴി പഠിതാവിന് എങ്ങിനെ നല്ല രീതിയില്‍ പഠിക്കാമെന്നതിനും ഉപയോഗപ്രദമാകും.

വിവിധ യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ബിരുദാനന്തര കോഴ്‌സുകള്‍ പലപ്പോഴും സര്‍വകലാശാലക്ക് പണം സമ്പാദിക്കാനുള്ള മാര്‍ഗമാണോയെന്ന ആക്ഷേപം കുറെക്കാലമായുണ്ട്. നിരവധി തവണ പരീക്ഷ എഴുതുന്നതുവഴി കൂടുതല്‍ പണം സമ്പാദിക്കാന്‍ സാധിക്കുകയും ചെയ്യും. ഇപ്രകാരം ന്ല്ല രീതിയില്‍ പരീക്ഷ എഴുതിയവര്‍പോലും വിജയിക്കാനുള്ള മാര്‍ക്കില്‍ നിന്ന് ഒന്നോ രണ്ടോ മാര്‍ക്കോ കുറഞ്ഞ് തോല്‍ക്കുന്നത് കാണാം. ഇവ പരിശോധിക്കാന്‍ പുനര്‍മൂല്യനിര്‍ണ്ണയം എന്ന ഒരു ഉപാധിമാത്രമാണ് പരീക്ഷാര്‍ഥിക്ക് മുമ്പിലുള്ളത്. ഇപ്രകാരം പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍ ഓരോ യൂണിവേഴ്‌സിറ്റികളിലും ഒരു പേപ്പറിന് 750 മുതലാണ് ഫീസ് ഈടാക്കുന്നത്. ഇത് ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് അധിക ചിലവുമാണ്.കൂടാതെ ഇപ്രകാരം പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയവരുടെ ഫലത്തില്‍ മാറ്റം ഉണ്ടാവാറുമില്ലാത്തതിനാല്‍ ഇതിന് തുനിയുന്നവര്‍ കുറവാണ്. മാത്രമല്ല പുനര്‍ മൂല്യ നിര്‍ണ്ണയത്തില്‍ ഫലം വ്യത്യാസം വന്നാല്‍ നേരത്തെ നടന്ന മൂല്യനിര്‍ണ്ണയം കാര്യക്ഷമമായിരുന്നില്ല എന്ന പൊള്ളയായ യാഥാര്‍ഥ്യവും പുറത്തറിയപ്പെടും.
ഇതിനുള്ള ഒരു പരിഹാരമെന്ന നിലക്കാണ് വിവരാവകാശ നിയമം ഇവിടെ സമര്‍ഥമായി ഉപയോഗിക്കമെന്ന് ഈയുള്ളവന്‍ നിര്‍ദേശിക്കുന്നത്. ഇപ്രകാരം വിവരാവകാശ നിയമം വിഭാവനം ചെയ്യുന്ന ഫീസ് മാത്രമെ സര്‍വകലാശാലക്ക് വാങ്ങാന്‍ അധികാരമുള്ളു.ഇത് 750 രൂപയേക്കാള്‍ എത്രയോ താഴെയുമായിരിക്കും. അല്ലാത്ത പക്ഷെ ഉപഭോക്തൃനിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തി കോടതിമുഖാന്തിരം നേരിട്ടാല്‍ വന്‍ മാറ്റമുണ്ടാകാന്‍ സഹായിച്ചേക്കും . മുകളില്‍ നിര്‍ദേശിച്ചവ ഉദ്യോഗസ്ഥരെ പ്രയാസപ്പെടുത്താനുള്ളവയല്ല. പകരം ന്യായം യാഥാര്‍ഥ്യമാക്കാനുള്ള എളിയ നിര്‍ദേശങ്ങളാണ്. ഇത് അര്‍ഹിക്കുന്ന പ്രാധാന്യത്തിലെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.

No comments:

Post a Comment