Showing posts with label Nostalgic. Show all posts
Showing posts with label Nostalgic. Show all posts

Wednesday, March 30, 2016

മാര്‍ച്ചിനോട് പറയാനുള്ളത്....



മാര്‍ച്ച്
നീ ഒരുപാട്‌ മാറിയപോയി....ജീവിതത്തില്‍ സുഖ-ദുഖ സമ്രിശ സ്‌മൃതികളുണര്‍ത്തി നീ സമ്മാനിച്ച ഓര്‍മ്മകളില്‍ ഗതകാല സ്‌മരണകള്‍ കവിളില്‍ കണ്ണീര്‍ സമ്മാനിക്കുന്നുവോ?വേര്‍പിരിയലോടെ വിരഹത്തിന്റെ തീവ്രാനുഭവങ്ങള്‍ എത്രപേര്‍ക്കാണ്‌ നീ സമ്മാനിക്കുന്നത്‌ ?.ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴാണ്‌ നിന്റെ വിരഹനൊമ്പരം ആദ്യമായി അനുഭവിച്ചുതുടങ്ങിയത്‌. പരീക്ഷകള്‍ അവസാനിച്ച്‌ രണ്ടു മാസത്തെ വേനലവധിക്ക്‌ സ്‌കൂള്‍ പൂട്ടുമ്പോള്‍ വീട്ടിലെത്താന്‍ ഓടിത്തിമിര്‍ക്കുന്നവരുടെ കൂട്ടത്തില്‍ ആദ്യമെത്താന്‍ ഞാനുണ്ടായിരുന്നു. കാര്യമായ സൗഹൃദങ്ങള്‍ നാമ്പെടുക്കാത്ത ആ കാലത്തില്‍ മനം നിറയെ വേനലവധിയിലെ കളികളാരവമായിരുന്നു. വീരാന്‍കുട്ടികാക്കാന്റെ വീടിന്‍റെ പടിഞ്ഞാര്‍ ഭാഗത്തുള്ള പറമ്പില്‍ ആടുകളെ മേയ്‌ക്കലായിരുന്നല്ലോ അന്നത്തെ പ്രധാന ജോലി

 തൊട്ടുകളി , കുട്ടിയുംകോലും, സാറ്റുകളി.. വൈകുന്നരത്തോടെ സജീവമാകുന്ന ഫുട്‌ബോള്‍ മത്സരം.ചെറിയ കുട്ടികളായതിനാല്‍ ഗോള്‍കീപ്പറായി നില്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍. എങ്കിലും മാര്‍ച്ച് കഴിയുന്നതോടെ കുട്ടികള്‍ക്ക് കളികളുടെ ഉത്സവമായിരുന്നു. മാവിന്‍ കൊമ്പിലെ തൊട്ടുകളിക്കുമ്പോള്‍ കൊമ്പുകളില്‍ കാലുകള്‍ കോര്‍ത്തിണക്കി തലയും, ഉടലും താഴേക്ക്‌ ചലിപ്പിക്കുന്ന ഒരു തരം കുരങ്ങുകളിക്ക് ഭ്രമരം സിനിമയിലെ അണ്ണാറകണ്ണാവാ... എന്ന ദൃശ്യഗാനത്തേക്കാള്‍ ഭംഗിയുണ്ടായിരുന്നിരിക്കാം...?

ചിതല്‍ പുറ്റുകളിലും, മണ്‍മതിലുകളുടെ വിടവുകളിലും ചേക്കേറിയിരുന്ന തേനീച്ച കൂട്ടുകളില്‍ നിന്നും തേനെടുത്ത്‌ നുണഞ്ഞതും 20 രൂപക്ക്‌ കച്ചവടക്കാരന്‍ കോമുകാക്കാക്ക്‌ വിറ്റതുമെല്ലാം സമ്മാനിച്ച മാസമല്ലേ മാര്‍ച്ച് .

തേനിച്ച പലകകള്‍ അടര്‍ത്തിയെടുക്കുമ്പോള്‍ തേനിച്ചകള്‍ക്ക്‌ നോവാതിരിക്കാന്‍ ഊതിയൂതി കാറ്റ്‌പോകാന്‍ നേരം ഇരു കണ്‍തടങ്ങള്‍ക്കും വേദനയുടെ ഓര്‍മ്മകള്‍ സമ്മാനിക്കാന്‍ തേനീച്ചകള്‍ വന്ന് ചുമ്പിക്കുന്നതോടെയാണ്‌ ആ സീസണിലെ തേനെടുക്കല്‍ കളികള്‍ അവസാനിച്ചിരുന്നത്‌.

ഒമ്പതാം തരംത്തിലെ മാര്‍ച്ച്‌ മാസം ..ഓര്‍ക്കുമ്പോള്‍ ഹൃദയത്തിലെവിടെയോ വേദനയുണ്ടോ..? ആദ്യമായി പ്രേമാനുരാഗത്തിന്റെ നാമ്പുകള്‍ ജീവിത്തിലേക്ക്‌ കോറിയിടുമ്പോഴേക്കും വില്ലനായി ആ മാര്‍ച്ച് മാസത്തിലെ ദിനങ്ങള്‍ കടന്നുവന്നു.
"ഇനി പരീക്ഷകളാണ്.അതോണ്ട് പിന്നീട് കാണാം.”
മാര്‍ച്ചിലെഴുതപ്പെട്ട ചില വരികളിലൂടെ വിരഹത്തിലേക്കുള്ള വിവരം സമ്മാനിച്ചപ്പോള്‍ നിന്നെ ഞാന്‍ വെറുത്ത്‌ ശപിച്ചു. രണ്ടു മാസം കഴിഞ്ഞ്‌ വീണ്ടു കാണാം എന്ന്‌ അവസാനവാക്കോടെ പ്രേമലേഖനമെഴുതി കൊടുക്കുമ്പോള്‍ ഒന്നു കൂടി എഴുതി. Good bye "ഗുഡ്‌ബൈയുടെ അര്‍ത്ഥം തെറ്റിദ്ധരിച്ച കാമുകി അതോടെ അനുരാഗം അവസാനിപ്പിച്ച് തിരിച്ചെഴുത്ത് തന്നതോടെ വിശദീകരിക്കാന്‍ അവസരമില്ലാതെ നീ എന്റെ ഓര്‍മ്മകളില്‍ വെറുക്കപ്പെട്ട മാസമായി മാറി.
"
മാര്‍ച്ചിലെഴുതപ്പെട്ട വരികള്‍ `എന്ന കവിതയില്‍ വില്യം വേര്‍ഡ്‌സ്‌ വര്‍ത്ത്‌ എഴുതി .Like an army defeated
The snow hath retreated,
And now doth fare ill
On the top of the bare hill

തുടങ്ങും മുമ്പെ മത്സരത്തില്‍ പരാജിയപ്പെട്ടവനെപ്പോലെ പിന്‍വാങ്ങിയ ശേഷം അനുരാഗത്തിന്റെ പടികള്‍ പിന്നീടു കയറിയിട്ടില്ല. പരീക്ഷകളും, പരീക്ഷണങ്ങളും നീ സമ്മാനിക്കുന്നു.

എങ്കിലും മാര്‍ച്ച്‌........
നിരവധി സൗഹൃദങ്ങളെ നീ വല്ലാതെ മിസ്സ്‌ ചെയ്യുന്നു. സെന്റോഫുകള്‍ സംഘടിപ്പിച്ച്‌ വിടപറയാനൊരുങ്ങുമ്പോള്‍ എന്നുമെന്നും ഓര്‍മ്മിക്കാന്‍ ഓരോരുത്തരും സമ്മാനിക്കുന്ന വിക്രിയകള്‍ നാണിപ്പിക്കാറില്ലേ...എല്ലാത്തിനും നീയാണ്‌ ഉത്തരവാദി.ഓട്ടോ ഗ്രാഫുകളില്‍ ഇടം പിടിക്കാന്‍ അവസരം കിട്ടിയ മറ്റൊരുമാസം വേറെയുണ്ടാകില്ല.കവിതാ പുസ്‌തകങ്ങളില്‍ നിന്നും അല്ലാതെയും കടമെടുത്ത വരികളും, നമ്മുടെ സാഹിത്യ ഭാവനങ്ങളും കൂട്ടികലര്‍ത്തി സ്‌നേഹത്തിന്റെ ഭാഷകള്‍ ഓരോ ഓട്ടോ ഗ്രാഫിലും ഇടംപിടിച്ചു.
"
മറക്കാനും, മറക്കാതിരിക്കാനും അവകാശമുള്ള ഈ ലോകത്ത്‌ മറക്കെരുതെന്ന്‌ പറയാന്‍ എനിക്ക്‌ അവകാശമില്ല...എങ്കിലം ഞാന്‍ നിന്നോട്‌ ചോദിക്കുന്നു. നീയെന്നെ മറക്കുമോ.....".ഓട്ടോ ഗ്രാഫി വാങ്ങി ആദ്യം എഴുതാന്‍ അവസരം നല്‍കിയത്‌ ആര്‍ക്കാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതിലെ ഏത്‌ പേജിലാണ്‌ അവളുടെ ഹൃദയത്തിലൂടെ വന്ന വാക്കുകള്‍ പതിഞ്ഞത്‌ ? ഓഹോ നടുപ്പേജില്‍ തന്നെയാണ്. സന്തോഷം.എഴുതുമ്പോള്‍ നടുപ്പേജില്‍ തന്നെ എഴുതണം.കാരണം പറിച്ചുപോകുമ്പോള്‍ ഒരുമിച്ചു തന്നെ പിരിഞ്ഞ് പോകുന്ന പേജുകളാണല്ലോ അവ.

ഇഷ്ടമില്ലാതിരുന്നതിനാല്‍ ആ ഓട്ടോഗ്രാഫില്‍ മറ്റൊരോ ആണ് എഴുതിയതെന്ന് പിന്നീടാണ് അറിഞ്ഞത്.ഓട്ടോഗ്രാഫ് എഴുതിച്ചപ്പോഴെല്ലാം വിശ്വാസം കൈവിട്ടിരുന്നില്ല. ആരോ എനിക്ക്‌ വേണ്ടി അവളുടെ പേരില്‍ ഓട്ടോഗ്രാഫ്‌ എഴുതി പേര്‌ വെച്ചുതന്നപ്പോള്‍ വിഢിയായി മാറിയ ആനന്ദം അവര്‍ക്ക് ലഭിച്ചിരിക്കാം.

പ്രവാസ ലോകത്തെ മാര്‍ച്ച് മാസം കൗമാര ബന്ധങ്ങളെ രാജ്യങ്ങള്‍ക്കപ്പുറത്തേക്കും ഒരുപക്ഷെ ലോകത്തിന്‍റെ ഏതെങ്കിലും ഭൂഖണ്ഡങ്ങളിലേക്കോ ആണ് കണ്ണിവേര്‍ക്കപ്പെടുന്നത്. ഏതൊക്കെയോ രാജ്യങ്ങളില്‍ നിന്ന് ഈ പ്രവാസ ഭൂമികയിലേക്ക് പറന്നുവന്നവര്‍, വിരസരമായ ഫ്ളാറ്റ് ജീവിതത്തില്‍ നിന്നിറങ്ങി രാജ്യങ്ങളുടെ അതിര്‍ഥികള്‍ വകവെക്കാതെ സ്കൂള്‍-കലാലയങ്ങളില്‍ നിന്ന് കോര്‍ത്തെടുത്ത സൗഹൃദ ബന്ധങ്ങളൊടെല്ലാം വിടപറയേണ്ട മാസമാണല്ലോ മാര്‍ച്ച്.നാട്ടിലെ സ്കൂളുകളിലും കോളേജുകളിലും അടുത്ത കാലത്തായി സജീവമായികൊണ്ടിരിക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമങ്ങള്‍പ്പോലും ഇവര്‍ക്ക് അന്യമാകുമോ?കോളേജിനെയും, സ്‌കൂളിനേയും വീടായി മാത്രം കരുതി അവിടെ വന്ന പോകുന്നവരെയെല്ലാം മക്കളെപോലെ സ്‌നേഹിച്ച്‌ വിടപറയുമ്പോള്‍ അനുഭവിക്കുന്ന നൊമ്പരം അനുഭവിക്കാത്ത അധ്യാപക ജീവതമുണ്ടാകുമോ..? ക്ലാസ്‌ മുറിയിലെ ശല്യക്കാരെന്ന്‌ കരുതിയവര്‍ വിടപറായാന്‍ നേരം തെറ്റുകളേറ്റുപറഞ്ഞ്‌ യാത്ര പറയാന്‍ മധുരപലഹാരങ്ങളുമായെത്തുമ്പോള്‍ കണ്ണുകള്‍ നിറയുന്നതും, സ്‌നേഹം വാരിക്കോരി സമ്മാനിച്ചവര്‍ ഒരു വാക്കുപോലും ഉരിയാടാതെ പടിയിറങ്ങുമ്പോള്‍ നോവുന്നതുമായ അധ്യാപക ഓര്‍മ്മകള്‍..
എല്ലാത്തിനുമൊടുവില്‍ അധ്യാപന ജീവിതമവസാനിപ്പിച്ച്‌ ഏകാന്തമായ ഒരു റിട്ടയര്‍മെന്‍റ് ജീവിതം നയിക്കാനാകുമ്പോള്‍ മാര്‍ച്ച്‌ , നീ വല്ലാതെ ഭീതിപ്പെടുത്തും.

സാമ്പത്തിക വര്‍ഷാവസാനത്തിന്റെ തലവേദനയായിട്ടാകും ചിലരെങ്കിലും മാര്‍ച്ചിനെ പരിഗണിക്കുക.ശീതീകരിച്ച ഓഫീസ് മുറികളിലും വിയര്‍ക്കുന്ന ജീവിതങ്ങളെ മാര്‍ച്ചില്‍ കാണാറുണ്ട്
ജോലി തിരക്കുകളാല്‍ രാത്രി-പകല്‍ ഭേദമന്യേ ജോലിയെടുത്തും, ഞായറാഴ്‌ചകളില്‍പോലും അവധി ലഭിക്കാത്തതിനാല്‍ മാലോകരെയെല്ലാം പ്രത്യേകിച്ച്‌ മേലുദ്യോഗസ്ഥരെയെല്ലാം മനസ്സുകൊണ്ട്‌ ചീത്ത വിളിച്ച്‌ വെറുക്കപ്പെട്ടവനായ മാസമായി മാര്‍ച്ച്‌ മാറിയോ ?

Wednesday, May 23, 2012

ഹൃദയങ്ങള്‍ക്കുള്ളിലെ ഉത്സവങ്ങള്‍.........


രണ്ടു മാസസത്തെ വേനവധിയില്‍ ഏറെ സന്തോഷംതോന്നുന്നത് മെയ്മാസത്തിലാണ്. മെയ് മാസത്തിലെ മിക്കവാറും രണ്ടാം വാരത്തിലാണ് ശാസ്തവങ്ങോട്ടുപുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം അരങ്ങേറുക.
കുട്ടിക്കാലത്തെ ഉത്സവപറമ്പിന്റെ ഓര്‍മ്മ ചീറ്റിയടിച്ച മഴ കൊണ്ട ജാലകംപോലെയാണ്. അന്ന് ഉപ്പയുണ്ടായിരുന്നു. ഉപ്പയുടെ കൈവിരല്‍ പിടിച്ച് രാത്രി ഉത്സവത്തിന് പോയതും എന്തോ ഒരു മാജിക് കണ്ടതായുമുള്ള ഓര്‍മ്മമാത്രം. താലപ്പൊലിപറമ്പിലെ ആല്‍മരത്തിന്റെ എതിര്‍വശത്തായിരുന്നു അന്ന് മാജിക്കും നാടകവും അരങ്ങേറിയ സ്‌േേറ്റജുണ്ടായിരുന്നത്.


അന്നൊക്കെ താലപ്പൊലിയുടെ രണ്ടാഴ്ച മുമ്പെ വീടിന്റെ മൂന്ന് മീറ്റര്‍മാത്രം അകലെയുള്ള കുഞ്ഞന്‍ കാളകളെ കെട്ടുമായിരുന്നു. അവയ്ക്കുള്ളില്‍ വെക്കാനുള്ള വൈക്കോല്‍ വീട്ടില്‍ നിന്നാണ് പലപ്പോഴും കൊണ്ടുപോയിരുന്നത്.ആ കാളയുമായി പ്രത്യേക താളത്തില്‍ ചെണ്ടകൊട്ടി കുഞ്ഞന്‍ വീട്ടില്‍ വന്നിരുന്നതും പണവും നെല്ലും കൊടുത്തതും പഴയ ഓര്‍മ്മകള്‍. പിന്നീടെപ്പോഴോ കുഞ്ഞന്‍ മരിച്ചു.


അന്ന് കാളയുമായി പോകുന്ന കുഞ്ഞന്‍ പാടി
കാല്‍പ്പണത്തിനും
നാഴി നെല്ലിനും
കുഞ്ഞന്റെ കാള കളിക്കൂലാ.......

കാല്‍പ്പണത്തിനും
നാഴി നെല്ലിനും
കുഞ്ഞന്റെ കാള കളിക്കൂലാ.......
ടിന്‍ട്ര...ടിന്‍ട്ര...ട്രിന്‍ട്രക്കണ
ടിന്‍ട്ര...ടിന്‍ട്ര...ടിന്‍ട്രാാ........

താലപ്പൊലിയുടെ താലേന്നാളാണ് വലിയ കാളയെ ഉണ്ടാക്കല്‍. കാവിനോട് ചേര്‍ന്നാണ് ഉണ്ടാക്കാറുള്ളത്. താലപ്പൊലി ദിവസം അതിനെയും വഹിച്ച് കാളക്കണ്ടത്തിലേക്കുള്ള യാത്രയുണ്ട്. എന്തോ അവകാശത്തിന്റേയോ അഹങ്കാരത്തിന്റെയോ ഭാഗമായിട്ടാകാം ഒരു ഗമയോടെത്തന്നെയാണ് അതിന്റെ കൂടെ നടന്നിരുന്നത്. പിറകില്‍ പ്രദേശത്തെ മുസ്്‌ലിം താത്താന്മാരും ഉമ്മമാരുമെല്ലാം അനുഗമിക്കാറുണ്ട്. കാളക്കണ്ടത്തിന്റെ ഒരകുചേര്‍ന്നാണ് അവര്‍ ഈ കാഴ്ചകളൊക്കെ കാണാറുള്ളത്. പിന്നെ പിന്നെ പതിയെ ആ പോക്ക് നിലച്ചു എന്നുവേണം പറയാന്‍.


വിഷു കഴിഞ്ഞാലുടനെ താലപ്പൊലിപറമ്പിലും അമ്പല വഴികളിലും ഉയര്‍ന്ന് നില്‍ക്കുന്ന കൊടിമരങ്ങള്‍ താലപ്പൊലി ഉത്സവത്തിന്റെ സൂചകമായിരുന്നു. കലണ്ടറില്‍ വട്ടമിട്ട് വെച്ചിരിക്കുന്ന ചൊവ്വാഴ്ചയിലേക്കുള്ള ദൂരം കാത്തിരുന്ന് മുഴുമിപ്പിക്കുന്നതെങ്ങിനെയെന്ന് പറയാന്‍ നിസ്സഹായനാണ് ഈയുള്ളവന്‍.

പറയനും, കണക്കനും, ചെറുമനും തുടങ്ങി നായര്‍ക്കും നമ്പൂരിക്കുമെല്ലാം തുല്യപ്രാധാന്യം ഈ ഉത്സവത്തില്‍ കിട്ടിയിരുന്നു. മധ്യകാല കേരളത്തിലെ സവര്‍ണ്ണര്‍ക്കെതിരെ കീഴാളര്‍ക്ക് കിട്ടിയ അപൂര്‍വം സ്വാതന്ത്ര്യ ദിനങ്ങളായിരുന്നു ഉത്സവത്തിന്റെ ദിനങ്ങള്‍. അന്ന് അവര്‍ണ്ണര്‍ക്ക് സവര്‍ണ്ണര്‍ക്കെതിരെ തെറിവിളിക്കാം. അതിനായി പ്രത്യേക  കാളക്കണ്ടംതന്നെ ക്ഷേത്രത്തിലേക്ക് പോകുംവഴിയുണ്ട്.ക്ഷേത്രത്തിലേക്ക് പോകും വഴിയുള്ളത് മനപൂര്‍വ്വമാകാം. ഇന്നും ആ കാളക്കണ്ടത്തില്‍ ഉത്സവ സമയം പച്ചത്തെറികള്‍ ഉയര്‍ന്ന് കേള്‍ക്കാം.
താലപ്പൊലിക്ക് മഴപെയ്യുമെന്ന് ചിലര്‍ ഐതിഹ്യമായി വിശ്വസിക്കുന്നു. ഏതായാലും കാളക്കണ്ടത്തില്‍ പണ്ടൊക്കെ നല്ല ചെളിയായിരുന്നു. ആര്‍ക്കും അടിച്ചു തീര്‍ക്കാനുള്ള വേദിയാണ് കാളക്കണ്ടം. മധ്യകാല കേരളത്തില്‍ നിന്നിരുന്ന അങ്കത്തിന് സമാനമായിട്ടാണ് ഈ അടി. ഏത് പകയും കാളക്കണ്ടത്തില്‍ തല്ലിത്തീര്‍്ക്കുക എന്നതാണ് തീരുമാനം. ഇവിടെ പോലീസ് ഇടപെടല്‍ അന്നുണ്ടായിരുന്നില്ല. കാലത്തിന്റെ മാറ്റത്തിന്റെ കുത്തൊഴുക്കില്‍ ഇന്ന് ഇവ അന്യമായിത്തുടങ്ങി.
താലപ്പൊലിയുടെ രണ്ടു ദിവസം മുമ്പാണ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കശുവണ്ടിത്തോട്ടമായ തലാരക്കുന്നില്‍ 'തോട്ടമൊഴിക്കല്‍'നടക്കുക. കശുവണ്ടിത്തോട്ടം ലേലം വിളിച്ചെടുത്തവര്‍ ഒഴിഞ്ഞ്‌പോകുന്ന സമയമാണത്. തോട്ടമൊഴിക്കല്‍ അറിയുന്നതോടെ കുട്ടികളെല്ലാവരും ആ മല കയറി നിരങ്ങും. പച്ചയണ്ടിയും മറ്റും പൊട്ടിച്ചെടുത്ത് പരമാവധി പണമുണ്ടാക്കാനുള്ള ശ്രമങ്ങളാണത്.

 ഒരുക്കികൂട്ടി വല്ലവിധേനയും വില്‍ക്കാനായി ചെന്നാല്‍ പത്ത് രൂപയില്‍ കൂടുതല്‍ കിട്ടിയതായി ഓര്‍മ്മയില്ല. 


ഒരുവര്‍ഷത്തിനിടെ പലപ്പോഴായി കിട്ടിയ തുട്ടുകള്‍ മണ്‍കലംപോലെയുള്ള തൊണ്ടിലാക്കി വെച്ചത് വീടിന്റെ പിറകില്‍പോയി പൊട്ടിക്കുന്നത് താലപ്പൊലിയുടെ തലേനാളാണ്. താലപ്പൊലിയോളം പ്രതീക്ഷകളുണ്ടെങ്കിലും പലപ്പോഴും അവയൊക്കെ അമിട്ട്‌പോലെ പൊട്ടുമെന്നത് മറ്റൊരു യാഥാര്‍ഥ്യം.

താലപ്പൊലിയുടെ തലേന്ന് ആന വരുമ്പോള്‍ അതിനെ അമ്പലത്തിലേക്ക് എത്തിക്കുവരെ അനുഗമിക്കും. ഉപ്പയുള്ള കാലത്ത് രാമന്‍നായരുടെ പാട്ടിന് ആനവരുമായിരുന്നു. ആന വരുന്നതിന്റെ ശബ്ദം കേട്ട് പുറത്തിറങ്ങി ഓടുമ്പോള്‍ അതിന്റെ പിണ്ഡം വാരാന്‍ ഞങ്ങള്‍ കുട്ടികള്‍ മത്സരിച്ചിരുന്നു. കറിവേപ്പിലക്കും തെങ്ങിനും അത് നല്ല വളമായിരുന്നു. ഇന്ന് സങ്കല്‍പ്പിക്കാനാകുമോ..? രാമന്‍നായരുടെ പാട്ടിന് വരുന്ന ആനയെ തളച്ചിരുന്നത് തറവാട്ടിലെ വലിയ പ്ലാവിലായിരുന്നു. മുണ്ടത്തോട്ടിലായിരുന്നു അതിനെ കുളിപ്പിച്ചിരുന്നത്. ആ ആനകളുടെ പേരുകളൊക്കെ ഇപ്പോള്‍ മറന്നുപോയി.

കറങ്ങിനടത്തമാണ് ഉത്സവ ദിനത്തിലെ പ്രധാന പരിപാടി.കൂടെ സുഹൃത്തുക്കളും. കൊണ്ടോട്ടിമുഠായി എന്നറിയപ്പെടുന്ന ശര്‍ക്കര ജിലേബി കഴിക്കല്‍, ഐസ്, ഐസ്‌ക്രീം, ലൈം, തുടങ്ങിയവക്ക് പുറമെ കാറുകള്‍, ജീപ്പുകള്‍ തുടങ്ങിയ കളിക്കോപ്പുകള്‍ വാങ്ങുന്ന കാലം. കൂട്ടുകാരില്‍ ചിലര്‍ ഈ കളിക്കോപ്പുകള്‍ പൊക്കുന്നതില്‍ (മോഷ്ടിക്കുന്നതില്‍ )അഗ്രഗണ്യന്മാരായിരുന്നു. വിറച്ചു വിറച്ച് ഒരു പീപ്പി പൊക്കി ഞാനും അന്ന് കള്ളനായി.

പൊരിയും നുറുക്കും വില്‍ക്കുന്നവര്‍.അലുവ വില്‍പ്പനയോടൊപ്പം ചക്കര ജിലേബി ചൂടോടെ പൊരിച്ചെടുക്കുന്നവര്‍ മോരുംവെള്ളം വില്‍ക്കുന്നവര്‍ വേറെ. ഇവരുടെ വായ അടയണമെങ്കില്‍ താലപ്പൊലി കഴിയണം.ദാമാറ്റി, ദാമാറ്റി, ........തുടങ്ങി ചില പതിവ് മുദ്രാവാക്യങ്ങളുണ്ട്.ഇവയൊക്കെയുണ്ടെങ്കിലും ക്ഷേത്രംവകയായി ആലിന്‍ചുവട്ടില്‍ സൗജന്യമായി മോരുംവെള്ളം



ഉത്സവങ്ങള്‍ എന്നും മനസ്സില്‍ ആനന്ദം പകരുന്നതാണ്. ജാതിമത ഭേദമന്യേ എല്ലാവരും പങ്കെടുത്ത് ഒരു നാടിന്റെ ഐക്യത്തിന്റെ സംസ്‌കാരം വിളിച്ചോതുന്നതില്‍ ഉത്സവങ്ങള്‍ക്ക് പങ്കുണ്ട്.എന്തോ കാലങ്ങള്‍ കഴിയുംതോറും ഉത്സവങ്ങളുടെ നിറം മങ്ങുകയോണോ , അതോ ഉത്സവങ്ങളുടെ പുതുമ നഷ്ടപെടുകയാണോയെന്നറിയില്ല.


2016 മെയ് 9 ന് രാത്രി 11 ന് യുഎഇയില്‍ നിന്ന് എഴുതിയത് കൂടി ഇവിടെ ചേര്‍ക്കുന്നു.


പാതിരാവായി.
ശരീരത്തെ കിടത്തിയുറക്കാന്‍ ശ്രമിച്ചിട്ടും മനസ്സ് പിണങ്ങിപ്പോകുകയാണ്.
പൂരപ്പറമ്പിലും കാളക്കണ്ടത്തിലും ആലിന്‍ചുവട്ടിലുമൊക്കെയായി കറങ്ങിനടക്കുകയാണവന്‍.
എല്ലാത്തവണ കൂട്ടുകാരുണ്ടാവാറുണ്ട്.രണ്ടു വര്‍ഷമായി ഏകനായി മനസ്സ് മാത്രമേ സഞ്ചരിക്കൂന്നുള്ളൂ..
തിങ്കളാഴ്ച.
പൂരത്തിന്‍റെ തലേ നാള്‍.
എഴുതണമെന്ന് നിനച്ചതേയല്ല.

കീറിയതിനാല്‍ ആരോ റോഡിലുപേക്ഷിച്ച 10 രൂപ നോട്ട് കൊണ്ട് പൂരം ആഘോഷിക്കാന്‍ പോയി.വാങ്ങാനാഗ്രഹിച്ച ചൂടുള്ള ജിലേബി വാങ്ങും മുമ്പ് ചേരീപറമ്പിലെ കുഞ്ഞാപ്പുവോട് ചോദിച്ചു.
"കുഞ്ഞാപ്പോ... ഈ പൈസ എടുക്കുമോ?”
കൂളായി കുഞ്ഞാപ്പുു പറഞ്ഞു, നീ വേറെ കൊണ്ടുവാടാ...
ചൂളിപ്പോയ നേരം ..വലിഞ്ഞു നടന്നു.
പെട്രോ മാക്സിന്‍റെ ചുറ്റും ഇയ്യാം പാറ്റകളെപ്പോലെ കൂടിയിരുന്ന് അവുത്ത് പത്ത്,പുറത്ത് പത്ത് ,.. പറയുന്ന ചേട്ടന്മാരെ കാണാന്‍ കൂടി നില്‍ക്കുന്ന കാണികള്‍ക്കുള്ളിലേക്ക് വലിഞ്ഞുകേറി കുറെ നോക്കി.ഒന്നും മനസ്സിലാകുന്നില്ല.

പോലീസ്.... പെട്ടെന്ന് ആരോ വിളിക്കുന്നു.പെട്രോമാക്സ് കെട്ടു, ഇരുട്ടിലൂടെ ചിതറിയോട്ടം ,
ഇപ്പോള്‍ എത്തിപ്പെട്ടിരിക്കുന്നത് പൂതപ്പറമ്പിന് തെക്ക് ഭാഗത്തുള്ള കമുങ്ങിന്‍ തോട്ടത്തില്‍..
പിന്നെ,മെല്ലെ മെല്ലെ കാളക്കണ്ടത്തിലേക്കുള്ള വഴിയിലൂടെ..
പോലീസൊക്കെ പോയിരിക്കുന്നു.
ഹായ്... ഓംലെറ്റിന്‍റെ മണം മൂക്കില്‍ വന്നടിക്കുന്നു.
ഒരു സിംഗിളെങ്കിലും കിട്ടിയിരുന്നെങ്കില്‍
ഈ പത്ത് രൂപ ചിലവാക്കാനാകുമോ ?

മെഴുകി തിരി വട്ടത്തിന് ചുറ്റും ആളുകള്‍ കൂടുന്നു.
പത്ത് വെച്ചാല്‍ ഇരുപത്, ഇരുപത് വെച്ചാ നാപ്പത്,
നാപ്പത് വെച്ചാ അമ്പത്, അമ്പത് വെച്ചാ നൂറ്,നൂറ് വെച്ചാ ആയിരം...
വെയ് രാജ വൈ....വെയ് രാജ വൈ....
എന്താ വേഗത,കൈകടുപ്പം,
വെക്കണോ,,, വേണോ..?
വേണ്ട.
വെച്ചാലോ ?വേണ്ടെന്നേ..
ചുറ്റും നോക്കി. കുടുമ്പക്കാരോ കൂട്ടുകാരാരെങ്കിലുമുണ്ടോ?
ഇല്ല,
മൂന്ന് ശീട്ടുകള്‍.. ഒന്നാമത്തേതില്‍ തന്നെയാണ് രാജാവ്. ഉറപ്പ്. ഇതെങ്ങാനും കിട്ടിയാല്‍ 20 .
ഹൗ, ജിലേബി, പൊരി,ഓംലെറ്റ്..
"വെച്ചോ...കിട്ടുമെടാ. ധൈര്യമായി വെക്ക്”
ആരോ പിന്നില്‍ നിന്ന് പറഞ്ഞതും (മുച്ചീട്ടുകാരന്‍റെ ആളാണെന്ന് പിന്നെയാണ് മനസ്സിലായത്. ) ആ പഴകിയ കീറ നോട്ട് കീശയില്‍ നിന്നും കയ്യിലൂടെ ഒന്നാം ചീട്ടിലേക്ക്...
എടുക്കട്ടെ...
എടുത്തു.
സംഗതി പാളി.കൂട്ടത്തില്‍ നിന്ന് ഊളിയിട്ട് ഞാനും.
ആരെങ്കിലും കണ്ടോ.. ഉണ്ടാവില്ല.
തലയുയര്‍ത്തുമ്പോള്‍ മുന്നിലതാ.. . ജേഷ്ഠന്‍ !
ഇരുട്ടത്ത് വീട്ടിലേക്ക് …
ജിലേബി, പൊരി, ഓംലെറ്റ്..
കണ്ണില്‍ ഇരുട്ട്.