Showing posts with label Facebook. Show all posts
Showing posts with label Facebook. Show all posts

Saturday, March 23, 2019

ശിരോവസ്ത്രവും ഒരു പ്രതിരോധമാണ്.



ജനതക്ക് വേണ്ടിയാണ് ഓരോ ഭരണാധികാരിയും പ്രവര്‍ത്തിക്കേണ്ടത്. അവരുടെ ക്ഷേമവും സന്തോഷവുമാകണം ഭരണാധികാരികളുടെയും സന്തോഷം.അവരുടെ ദുഃഖം ഒരു രാജ്യത്തിന്‍റെയും ദുഃഖമാണ്.പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍.ഒരു ഭരണാധികാരി ആ പദവിയിലെത്തുന്നതോടെ സ്വന്തം പാര്‍ട്ടിയേക്കാള്‍ മറ്റുള്ളവരെ കൂടി പരിഗണിക്കാന്‍ സന്നദ്ദമാവണം.

അതിന്‍റെ മികച്ച മാതൃകയായി ലോകമാകെ ചര്‍ച്ചചെയ്യപ്പെടുകയാണ് ന്യൂസിലന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. തന്‍റെ രാജ്യത്തെ മുസ്ലിം പള്ളിയില്‍ 50 മതവിശ്വാസികള്‍ വെള്ളക്കാരനായ തീവ്രവാദിയുടെ വെടിയേറ്റ് ദാരുണമായി കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടപ്പോള്‍ ആ ഇരകളോടും ന്യൂനപക്ഷത്തോടും എങ്ങിനെയാണവര്‍ സമീപിക്കുന്നത് എന്നത് നമ്മുടെ ഭരണാധികാരികള്‍ക്കെല്ലാം പാഠമാണ്.

ഈ വെള്ളിയാഴ്ച മുസ്ലിം സ്ത്രീകളെപ്പോലെ ഹിജാബ് ധരിച്ചാണ് ക്രിസ്തുമതക്കാരിയായ അവര്‍ പളളിക്ക് സമീപം എത്തിയത്.
വെറുതെ ആശ്വസിപ്പിക്കുകയല്ല ; അവരിലൊരാളായി അവർക്കൊപ്പം നിൽക്കുകയാണവര്‍.
മുസ്ലിങ്ങളുടെ അഭിസംബോധനം ചെയ്യുന്ന രീതിയായ സലാംചൊല്ലിയാണ് അവര്‍ പാര്‍ലമെന്‍ിനെ അഭിസംബോധനം ചെയ്തത്. കുര്‍ആന്‍ പാരായണത്തോടെയാണ് പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങിയത്.

പ്രധാനന്ത്രിമാത്രമല്ല, ഇന്നലെ വനിതാപോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ ഹിജാബ് ധരിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കേരളംപോലുള്ള സംസ്ഥാനത്ത് പോലും ഹിജാബ് ധരിച്ചാല്‍ പരീക്ഷാ എഴുതാന്‍ സമ്മതിക്കാത്ത, സ്കൂളില്‍ കയറ്റാത്ത അവസ്ഥകളുണ്ടായി എന്നതും അതിനോട് നമ്മുടെ പൊതുസമൂഹം പാലിച്ച മൗനവും അപകടരമാണെന്നത് സാന്ദര്‍ഭികമായി പറയാതെ വയ്യ.

ലോകവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഇസ്ലാമോഫോബിയ തങ്ങളുടെ രാജ്യത്ത് വളരാന്‍ അനുവദിക്കില്ലെന്ന് വെള്ളിയാഴ്ച പ്രാര്‍ഥന നടന്ന സ്ഥലത്തിന് ചുറ്റും ഐക്യദാര്‍ഢ്യവുമായി എത്തിയ ആ ജനത പ്രഖ്യാപിക്കുന്നു.

ബാബരി മസ്ജിദ് പൊളിച്ചടുക്കല്‍ തുടങ്ങി 2007 ല്‍ ഹൈദരാബാദിലെ മക്ക പള്ളിയില്‍ ബോംബ് വെച്ച് എട്ടുപേരെ ഹിന്ദുതീവ്രവാദ സംഘടന കൊന്നതു് തുടങ്ങി പശുവിന്‍റെയും ആടിന്‍െയും ഇറച്ചി കഴിച്ചതിന്‍റെ പേരില്‍ കൊലപാതകവും സംഘര്‍ഷങ്ങളും നടക്കുന്ന രാജ്യമായിട്ടും ഇവിടെ പീഢിതരായ ജനതയോടൊപ്പം നില്‍ക്കാന്‍ ഏതെങ്കിലും പ്രധാനമന്ത്രിയോ ഭരണാധികാരിയോ ഉണ്ടായോ എന്ന ചോദ്യത്തിലേക്കാണ് ജസീന്ത ആര്‍ഡന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.


Friday, March 10, 2017

ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധത ; പലരും മൗനം പാലിക്കുന്നുണ്ടോ?

സ്ക്രീനില്‍ കാണുന്നത് പോലെ, അല്ലെങ്കില്‍ അതിലെ കഥാപാത്രത്തിന്‍റെ ജീവിതത്തിന് സമാനമായി ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് ഭൂരിഭാഗവും.നായകന്‍റെ വേഷം മുതല്‍ ഭാഷ വരെ ഈ അനുകരണീയത നമ്മളിലുണ്ടാകും. ഇന്ന് സ്ക്രീനില്‍ കാണുന്നതാണ് നാളെ നമ്മുടെ ഹെയര്‍ സ്റ്റൈല്‍. നമ്മുടെ വസ്ത്രം. നടത്തം, ഭക്ഷണം എന്തിന് സംസാരത്തിലെ രീതി വരെ ഇപ്രകാരം മാറുന്നു.

എങ്ങിനെ മോഷ്ടിക്കാമെന്നതിന്‍റെ വിവിധ തന്ത്രങ്ങള്‍ പറഞ്ഞു തരുന്ന "റോബിന്‍ഹുഡ് " മുതല്‍ "ധൂം" വരെ ഇക്കൂട്ടത്തിലുണ്ട്. ആസൂത്രിത കൊലപാതകത്തിന്‍െറ രൂപങ്ങള്‍ കാണിച്ച ദൃശ്യമാണല്ലോ അടുത്ത കാലത്ത് വളരെ ഹിറ്റ് ആയ മറ്റൊരു മലയാള ചലചിത്രം. പ്രണയിക്കാനും കൊലപാതകത്തിനും പ്രതികാരത്തിനും മദ്യപാനത്തിനും തുടങ്ങി പലതിനും ഇന്‍സ്പെയര്‍ ചെയ്യുന്ന എത്രയെത്ര സിനിമകള്‍.

കൂടാതെ ചലചിത്രങ്ങളില്‍ ഭൂരിഭാഗവും സ്ത്രീ വിരുദ്ധതയാണെന്ന കാര്യം ഇതിനിടെ ചര്‍ച്ച ചെയ്ത് കഴിഞ്ഞു. പക്ഷെ പൃഥിരാജ് ഒഴിച്ചുള്ള ഒരു നടനും ഇനി മേലാല്‍ സ്ത്രീയെ അവഹേളിക്കുന്ന ചലചിത്രങ്ങളില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന വസ്തുത അവിടെ അവശേഷിക്കുകയാണ്.ഉദാഹരണത്തിന് മാത്രം രണ്ട് സാംപിളുകള്‍ പ്രമുഖരായ രണ്ട് താരങ്ങളുടേതാണ് ചുവടെ.

മേലാല്‍ ഒരാണിന്‍റെയും മുഖത്തിന് നേരെ ഉയരില്ല നിന്‍റെയീ കയ്യ്. അതെനിക്കറിയാഞ്ഞിട്ടില്ല.നീയൊരു പെണ്ണാണ് . വെറും പെണ്ണ് - ദ കിംഗ് ( മമ്മൂട്ടി)

തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടയില്‍ സ്നേഹിക്കാനും എന്‍റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കെപറമ്പിലെ പുളിയന്‍ മാവിന്‍റെ വിറകിന്നടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ചു തല്ലിക്കരയാനും എനിക്കൊരു പെണ്ണ് വേണം - നരസിംഹത്തില്‍ (മോഹന്‍ലാല്‍.)

ഇങ്ങനെ മിക്ക സിനിമകളിലും കാണും, സ്ത്രീയെ ഒന്നുമല്ലാതാക്കി മാറ്റുന്ന ഡയലോഗുകളും സീനുകളും.അല്ലാത്ത സിനിമകള്‍ക്ക് ഇവിടെ മാര്‍ക്കറ്റില്ല.അവയില്‍ പലതും അവാര്‍ഡ് സിനിമകളെന്ന് മുദ്രകുത്തി ഇല്ലാതാകും.ആദാമിന്‍റെ മകന്‍ അബു പോലുള്ളവയെ ഇവിടെ മറക്കുന്നില്ല.

മനുഷ്യനെ മനുഷ്യനായി കാണുന്ന , ദാനത്തെ പ്രോത്സാഹിപ്പിക്കുന്ന,കരുണ തോന്നിപ്പിക്കുന്ന തുടങ്ങി നല്ലതെന്ന് ഇക്കാലം വരെ വാഴ്ത്തിപ്പോരുന്ന മഹിതമായ മൂല്യങ്ങള്‍ പകരുന്ന സിനിമകള്‍ എന്താണ് അധികം ഇറങ്ങാത്തത്.ആരാണ് അവയ്ക്ക് മാര്‍ക്കറ്റ് ഇല്ലാതാക്കിയത് ?


സിനിമ മാത്രമല്ല കഥയായാലും നോവല്‍ ആയാലും ഇതൊക്കെ തന്നെയല്ലേ സ്ഥിതി.ചിലപ്പോള്‍ നമ്മുടെ അനുഭവങ്ങളുമായി അവക്ക് സാമ്യം തോന്നുമ്പോള്‍ ആ കഥ, അല്ലെങ്കില്‍ സിനിമ വല്ലാതെ ഇഷ്ടപ്പെട്ടേക്കും.എന്നാല്‍ അപരനെ സൃഷ്ടിക്കുന്ന, ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന രചനകള്‍ക്കെതിരെ എന്താ ആരും ശബ്ദിക്കാത്തത് ? അവ കൂടി ഈ വിമര്‍ശനത്തിന്‍റെ പരിധിയില്‍ വരേണ്ടതാണ്.

Wednesday, March 1, 2017

ജീവിത ചിന്തകള്‍

കാലം ഇനിയുമുരുളും.......
വിഷു വരും വർഷം വരും
തിരുവോണം വരും......
പിന്നേ ഓരോ തളിരിലും
പൂവരും കായ് വരും
അപ്പോൾ ആരെന്തും
എന്തെന്നും ആർക്കറിയാം.
ജന്മ ദിനമായിരുന്നുവെന്ന് ഫേസ്ബുക്ക് മെസെഞ്ചര്‍ വഴി ഓര്‍മ്മപ്പെടുത്തിയ Civic Chandran Chinnangath സാര്‍, Pb Anoop Anitha എന്ന അനൂപേട്ടന്‍, Hussain KP Pakara ഹുസൈന്‍ക , ശ്രീകുമാര്‍, Erfan Ebrahim Sait, Sajal Karikkan, ശ്രീമോള്‍,ശാഹിന്‍ ,ശബീര്‍,പ്രദീപ് , ഹഫീഫ് വിദ്യാര്‍ഥികളായ പ്രണവ്, സിന്‍സിമ,- നേരിട്ട് കണ്ടും കാണാതെയും പരിചയമുള്ളവര്‍... ബന്ധങ്ങളിങ്ങനെ തുന്നി ചേര്‍ക്കാന്‍ ശ്രമിക്കുന്ന നിങ്ങളുടെയെല്ലാം സന്ദേശങ്ങള്‍ ആഗ്രഹങ്ങള്‍ കേവലമൊരു ക്ലിക്കല്ല.3000 ത്തിലേറെ ഫ്രണ്ട്സുകളുടെ(?) കൂട്ടത്തില്‍ നിന്ന് ചിലര്‍ ഇങ്ങിനെ ചെയ്യുന്നത് ഓരോ മാനസിക വികാരമാണ്. അതുമാത്രമാണ് ജന്മദിനത്തില്‍ പങ്കുവെക്കുവാനുള്ളത്.
മാര്‍ച്ച് 1 തന്നെയാണോ ജന്മദിനം ? അന്ന് ഇതൊക്കെ കൃത്യമായി രേഖപ്പെടുത്താന്‍ ഉമ്മാക്കോ ഉപ്പാക്കോ അന്ന് സാധിച്ചിട്ടുണ്ടാവുമോ ? പിന്നീട് ജന്മദിനം ആഘോഷിക്കുമെന്നോ കേക്കു മുറിക്കുമെന്നോ, പുതു വസ്ത്രം അണിയുമെന്നോ എന്നൊക്കെ അന്ന് സ്വപ്നം കാണുവാനാകുമോ?
സത്യത്തില്‍ മാര്‍ച്ച് വരുന്നത് തന്നെ മടിയാണ്. ഒന്നാം തീയതി ഫേസ്ബുക്ക് ഇങ്ങിനെ ഓരോന്ന് കുത്തിപ്പൊക്കും.കഴി‍ഞ്ഞതിനെയും വരാന്‍പോകുന്നതിനെയും.. മറച്ചുവെക്കുന്നതൊക്കെ പബ്ലിക്കാവും..
അതോടെ നമ്മുടെ വയസ്സറിയും.വില കൂടുമ്പോള്‍ ഡിമാന്‍റ് കുറയുമെന്നാണ് സാമ്പത്തിക ശാസ്ത്രതത്വമെങ്കില്‍ വയസ്സ് കൂടുമ്പോള്‍ കരിയറില്‍ / ജീവിതത്തില്‍ ഡിമാന്‍റ് കുറയുകയല്ലേ സത്യത്തില്‍ ചെയ്യുക.മാത്രമല്ല അത് കുഴിയിലേക്കുള്ള ദൂരങ്ങള്‍ കുറക്കുകയാണെന്ന നെഗറ്റീവ് സ്റ്റേറ്റ്മെന്‍റ്സും ..


ജന്മദിനം ജീവിതത്തെ കുറിച്ച് കുറെ ചിന്തിപ്പിക്കുന്നത് കൂടിയാണ്.എനിക്കും പറയാനുള്ളത് .. ചിന്തിക്കാനുള്ളതൊക്കെ Muralee Thummarukudy ഒരു മാസം മുമ്പ് പറ‍ഞ്ഞു കഴിഞ്ഞു. അതിലെ ചില ഭാഗങ്ങള്‍ ഇങ്ങിനെയാണ്..
"നമ്മുടെ ജന്മം എന്നത് പ്രപഞ്ചത്തിലെ ഒരു ലോട്ടറിയാണ്. വെങ്ങോലയിൽ നാലാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ശരാശരിക്കാരായ അച്ഛനമ്മമാരുടെ മകനായി പിറന്ന അതേസമയത്ത് തന്നെ അമേരിക്കയിൽ ശതകോടീശ്വരന്റെ മക്കളായും, ജർമ്മനിയിൽ നോബൽ സമ്മാനം കിട്ടിയവരുടെ മക്കളായും, സോമാലിയയിലെ മുക്കുവന്റെ മക്കളായുമൊക്കെ ആളുകൾ ജനിച്ചിട്ടുണ്ട്. ഇവരുടെ ഓരോരുത്തരുടെയും സ്റ്റാർട്ടിങ് കാപിറ്റൽ ഏറെ വ്യത്യസ്തമാണ്. എന്നാൽ ഇത് ആർജ്ജിക്കാൻ നമ്മൾ ഒന്നും ചെയ്തിട്ടുമില്ല.
അപ്പോൾ നമുക്കോരോരുത്തർക്കും കിട്ടിയ മൂലധനമുപയോഗിച്ച് നാം എങ്ങനെ മുന്നോട്ടു വന്നു എന്നതാണ് നാം നമ്മളെ അളക്കാൻ ഉപയോഗിക്കേണ്ട മാനദണ്ഡം, അല്ലാതെ നമ്മുടെ കയ്യിൽ എന്ത് നീക്കിയിരിപ്പുണ്ടെന്നത് മാത്രമല്ല.
ഇതാണ് ജീവിത വിജയം.നിങ്ങൾ എവിടെ ശ്രദ്ധ കൊടുക്കുന്നോ അത് പാളിയാൽ പിന്നെ നിങ്ങളുടെ ജീവിതം പിടിച്ചാൽ കിട്ടില്ല. അപ്പോഴാണ് മദ്യത്തിന്റെയും ആത്മീയഗുരുക്കന്മാരുടെ മാസ്മരികതയിലേക്കും നമ്മൾ എത്തിപ്പെടുന്നത്. എന്നെ സംബന്ധിച്ചിടത്തോളം അതാണ് പരാജയം”.
അവസാനിപ്പിക്കുകയാണ്..
ഇതൊരു ഒഴുക്കാണ്.... ജീവിതമെന്ന ഒഴുക്ക്...
ഇതിലിങ്ങനെ ഒഴുകുകയാണ്.
എന്നോ എവിടെ നിന്നോ ഉത്ഭവിച്ച് മഹാസമുദ്രത്തില്‍ ലയിക്കുന്ന ഒഴുക്ക്..
വരാന്‍പോകുന്ന ചുഴികളെ കുറിച്ചോ... തഴുകാനിടയുള്ള പനിനീര്‍ പുഷ്പ്പങ്ങളെ കുറിച്ചോ ഇപ്പോള്‍ സ്വപ്നം കാണുന്നില്ല.
കഴിഞ്ഞ് പോന്ന കയങ്ങളെയും പാറക്കെട്ടുകളെ ഓര്‍ത്ത് സങ്കപ്പെടുന്നുമില്ല.ഇപ്പോള്‍ വര്‍ത്തമാനത്തില്‍ ജീവിക്കുന്നു.
ഈ വര്‍ത്തമാനകാലത്ത് ,ഒരുപാട് ചെയ്ത് തീര്‍ക്കുവാനുണ്ട് .
Only one life, a few brief years,
Each with its burdens, hopes, and fears;
Each with its clays I must fulfill,
living for self or in His will;
Only one life, ’twill soon be past,
Only what’s done for Christ will last. (C.T. Studd ന്‍റെ വരികള്‍)