Monday, August 19, 2013

രാജന്‍ മാഷുടെ വിചിത്ര ശില്‍പ്പങ്ങള്‍


 ഒരു തെറ്റ് മാത്രമാണ് രാജന്‍ മാസ്റ്റര്‍ പറ്റിയത്.
കലാ പഠനം ക്ലാസില്‍ മാത്രം ഒതുക്കി നിര്‍ത്തേണ്ടതല്ലെന്നായിരുന്നു എന്നതായിരുന്നു ആ തെറ്റ്.

കടലാസുകളിലെ ചിത്രങ്ങളെ അദ്ദേഹം ശില്‍പ്പങ്ങളാക്കിമാറ്റാന്‍
തുടങ്ങി.ചിത്ര കലയോടൊപ്പം ശില്‍പ്പ കലയിലേക്ക് കൂടി തന്റെ സര്‍ഗാത്മക
കഴിവുകളെ വികസിപ്പിച്ചു.

മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് എളങ്കൂര്‍ ചാരങ്കാവ് പിഎംഎസ്എ
ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ചിത്രകലാ അധ്യാപകനാണ് രാജന്‍ മാഷ്.
സ്‌കൂളിനടുത്ത് താമസിച്ചിരുന്ന മുറിയോട് ചേര്‍ന്ന് ആദ്യമാദ്യം ഓരോ
മുയലുകളും ചെറിയ ജീവികളും വളര്‍ന്നുവന്നു.ചിത്രകലയില്‍ നല്ല അഭിരുചിയുള്ള
കുട്ടികളും ഇവിടെ വന്ന് ശില്‍പ്പ വിദ്യകളുടെ പരിശീലനങ്ങള്‍ക്ക് തുടക്കം
കുറിച്ചു.അവധി ദിവസങ്ങളെല്ലാം കുട്ടികള്‍ ചിത്രകലയും ശില്‍പ്പ കലയിലും
പരിശീലനം തേടാന്‍ മാഷുടെ സമീപമെത്തി.പതിയെ വരുന്നവരുടെ എണ്ണവും
വര്‍ദ്ദിച്ചു.ആരില്‍ നിന്നും ഒന്നും വാങ്ങിയില്ല.

വരുന്ന കുട്ടികള്‍ക്കെല്ലാം പരിശീലനം നടത്താന്‍ മാത്രം സ്ഥലസൗകര്യം ഇവിടെ
ഉണ്ടായിരുന്നില്ല.അങ്ങനെയിരിക്കെയാണ് താമസ സ്ഥലത്തോട് ചേര്‍ന്നുള്ള
സ്ഥലത്ത് ഒരു ചെറിയ പാര്‍ക്ക് മാഷ് തുടങ്ങുന്നത്.കാടുമൂടി
കിടക്കുകയായിരുന്ന പറമ്പില്‍ പാര്‍ക്ക് തുടങ്ങാന്‍ സൗജന്യ
പാട്ടത്തിനായിരുന്ന സമീപപ്രദേശമായ കുട്ടശ്ശേരിയിലെ ഒരു സ്വകാര്യവ്യക്തി
പാട്ടത്തിന് ഭൂമി രാജന്‍മാഷ്‌ക്ക് നല്‍കിയത്.

ക്ലാസ് മുറിയുടെ ചുമരുകളില്‍ മാത്രം ഒതുങ്ങേണ്ടതല്ല കലാപഠനം എന്ന
തോന്നലില്‍ നിന്നാണ് മാഷ് ചിത്രകലാ പഠനത്തിനും ശില്‍പ്പ
നിര്‍മ്മാണത്തിനുമായി പാര്‍ക്കൊരുക്കിയത്.സര്‍ഗ ചിത്ര എന്നായിരുന്നു
പേര്.

യാദൃശ്ചികമായിട്ടായിരുന്നു രാജന്‍ മാഷ് ശില്‍പ്പകലയിലേക്കെത്തിയത്.
തലശ്ശേരി ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയില്‍ നിന്ന് ചിത്ര കല പഠിച്ച്
ജോലിയില്‍ പ്രവേശിച്ചെങ്കിലും ശില്‍പ്പ കലയെ കുറിച്ച്
ചിന്തിച്ചിരുന്നില്ല.

ഒരിക്കല്‍ കുറ്റിയാടിയിലെ വീട്ടില്‍വെച്ച് സിമന്റും കമ്പിയും ഉപയോഗിച്ച്
പുലിയുടെ ശില്‍പ്പമുണ്ടാക്കാന്‍ ശ്രമിച്ചു.അത് വിജയിക്കുകയും
ചെയ്തു.അങ്ങിനെയാണ് 2003 ല്‍ ശില്‍പ്പങ്ങളുടെ
പാര്‍ക്കിലേക്കെത്തിച്ചത്.കൂടെ സഹായിക്കാ ജെമിനി എന്ന ശില്‍പ്പിയോടൊപ്പം
തന്റെ ശിഷ്യന്മാരായ വേണുദാസന്‍,ബാബുരാജന്‍,കൃഷ്ണന്‍ എ്ന്നിവരും മാഷെ
സഹായിച്ചു.

വര്‍ഷം 2003.

പാര്‍ക്കില്‍ പതിയെ ശില്‍പ്പങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
കാട്ടിലെ മാനുകളെ കണ്ട് വഴിയെ പോകുന്നവരെല്ലാം പാര്‍ക്കിലേക്ക് തിരിച്ചു.
പവേശന കവാടത്തില്‍ നിര്‍മ്മിച്ച നായയെ കണ്ട ചിലര്‍ പേടിച്ച്
പിന്തിരിഞ്ഞു.ദിനോസറിനെ കൂടി നിര്‍മ്മിച്ചതോടെ സമീപ പ്രദേശങ്ങളില്‍
നിന്നും വിദൂര സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ വന്നുപോയി.
പിന്നീട് തവളകളും താറാവുകളും തുടങ്ങി വലിയ കുളം വരെ കുഴിച്ചു. ജീവന്‍
തുടിക്കുന്ന ശില്‍പ്പങ്ങള്‍ കണ്ട് വന്നവരെല്ലാം സന്തോഷമറിയിച്ച്
തിരിച്ചുപോകുന്നത് രാജന്‍മാഷ് ആനന്ദത്തോടെ നോക്കിനിന്നു.
നിങ്ങളുടെ നാട്ടില്‍ പാര്‍ക്കുണ്ടോ..?എന്നാല്‍ ഞങ്ങളുടെ നാട്ടില്‍
പാര്‍ക്ക് വരെയുണ്ടെന്ന് നാട്ടുകാരും വീ്മ്പു പറഞ്ഞു.
എന്നാല്‍ ആ സന്തോഷത്തിന് ഒരു വര്‍ഷത്തെ ആയുസ് മാത്രമെ
ഉണ്ടായിരുന്നുള്ളൂ.സ്ഥലത്തിന്റെ ഉടമ ഒരുനാള്‍ മരമപ്പെട്ടു.മക്കള്‍ സ്ഥലം
ഓഹരിവെച്ചതോടെ മാഷ്‌ക്ക് പെട്ടെന്ന് പാര്‍ക്ക് അവസാനിപ്പിക്കേണ്ടിവന്നു.

ലക്ഷങ്ങള്‍ ചെലവഴിച്ച് താനുണ്ടാക്കിയ ശില്‍പ്പങ്ങള്‍ ഇനി എന്തു ചെയ്യും?
ജെസിബി കൊണ്ടുവന്ന് ശില്‍പ്പങ്ങള്‍
പിഴുതെടുക്കേണ്ടിവന്നു.ഹൃദയഭേദകമായിരുന്നൂ ആ കാഴ്ച.രാജന്‍ മാഷുടെ നെഞ്ച്
പിടയ്ക്കാതിരിക്കുമോ?

ലോറിയില്‍ കയറ്റി സ്വന്തം വീടായ കുറ്റിയാടിയിലേക്ക് കൊണ്ടുപോയി.ലോറിയില്‍
കൊണ്ടുപോകാന്‍ കഴിയാത്ത ദിനോസറും വാര്‍ദക്യമെത്തിയ സ്ത്രീയേയും
പുള്ളിമാനെയും മറ്റു ചില ശില്‍പ്പങ്ങളും സ്‌കൂളിലേക്ക് മാറ്റി.
കുട്ടികള്‍ക്ക് പരിശീലനം നല്‍കാനുള്ള ഇടം എന്നതിനോടൊപ്പം താനുണ്ടാക്കിയ
ശില്‍പ്പങ്ങള്‍ കണ്ട് താല്‍പ്പര്യമുള്ള ആര്‍ക്കെങ്കിലും നിര്‍മ്മിച്ചു
നല്‍കാനും രാജന്‍ മാഷ്് ആഗ്രഹിച്ചിരുന്നു.അപ്പോഴേക്കും പാര്‍ക്ക്
മാറ്റേണ്ടി വന്നതോടെ മാഷ് കടക്കെണിയിലായി.ലോണുകള്‍ തിരിച്ചടക്കാന്‍
സ്‌കൂള്‍ ശംബളം മതിയാകാതെ വന്നു.

കൂടെ ജോലി ചെയ്തിരുന്ന ശിഷ്യന്മാര്‍ മറ്റു ജോലികള്‍ അന്വേഷിച്ച്
പോയി.ഇതിനിടെ ചില ജോലികള്‍ മാഷെ തേടിയെത്തി.കണ്ണൂര്‍ വിസ്മയ പാര്‍ക്ക്
ആരംഭിച്ചപ്പോള്‍ അവിടത്തെ ശില്‍പ്പനിര്‍മ്മാണ ജോലികള്‍ മാഷ്‌ക്ക്
ലഭിച്ചു.വിസ്മയ പാര്‍ക്കിലെ പ്രവേശന കവാടം മുതല്‍ കാണികളെ ഏറെ
ആകര്‍ഷിക്കുന്ന ഭീമന്‍ ദിനോസര്‍ വരെ മാഷുടെയും ശിഷ്യരുടെയും കരവിരുതില്‍
വിരിഞ്ഞതാണ്.പിന്നീട് കോഴിക്കോട്ട് ടൂറിസം വകുപ്പിന്റെ ഒരു ജോലിയും
മാഷാണ് ചെയ്തത്.

പക്ഷെ സര്‍ക്കാര്‍ നടപടികളിലെ നൂലാമാലകള്‍ കഴിഞ്ഞ് ഫണ്ട് പാസ്സായി
വന്നതോടെ വര്‍ഷം രണ്ട് കഴിഞ്ഞിരുന്നു.തുക ലഭിച്ചപ്പോഴേക്കും
വായ്പയെടുത്തിരുന്ന പണത്തിന്റെ പലിശ അടച്ചു തീര്‍ത്തപ്പോഴേക്കും
സ്വന്തമായി എടുക്കാന്‍ ഒന്നുമുണ്ടാകാതെ വന്നു.

സാമ്പത്തിക ബാധ്യത ഒന്നുകൂടി ഇരട്ടിയാക്കും വിധത്തില്‍ ഇതിനിടെ
വീടുപണിയുടെ പലിശയും വര്‍ദിച്ച്് മാഷുടെ തലക്ക് മുകളില്‍ വാളുപോലെ
നില്‍ക്കുകയാണിപ്പോഴും.

വര്‍ഷം പത്ത് കഴിഞ്ഞു.
അറ്റകുറ്റപണി നടത്താത്തതിനാലും സംരക്ഷിക്കാനും ആരുമില്ലാതെ മഴയും വെയിലും
കൊണ്ട് നശിക്കുന്ന ശില്‍പ്പങ്ങളെയാണ് ഒരിറ്റു കണ്ണുനീരോടെ മാഷെ സ്‌കുള്‍
കാവാടത്തില്‍ സ്വാഗതം ചെയ്യുന്നത്.ആരോടും ഒന്നും പറയാതെയും ഉള്ളിലെ
നോവുകളെ മറച്ചുവെച്ചും കുട്ടികളുമായി സഹവസിച്ച് മാഷ് ദിനങ്ങള്‍
തള്ളിനീക്കുന്നു.

ഇപ്പോള്‍ മാഷ് അല്‍പ്പം ആശ്വാസത്തിലാണ്.
സ്‌കൂളിലെ ശില്‍പ്പങ്ങള്‍ സംരക്ഷിക്കാനുള്ള ഒരുക്കങ്ങളായിരിക്കുന്നു.
സ്‌കൂള്‍ മാനേജര്‍ പട്ട്‌ലകത്ത് മനയ്ക്കല്‍ നീലകണ്ഠന്‍ നമ്പൂതിരിയാണ്
ശില്‍പ്പങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കാമെന്നേറ്റത്.പഴയ കാല ശിഷ്യനും
ശില്‍പ്പിയുമായ വേണുദാസനാണ് ഇപ്പോള്‍ ഈ ശില്‍പ്പങ്ങള്‍ക്ക് പുനര്‍ ജീവന്‍
നല്‍കുന്നത്. നശിച്ചുപോയെന്ന് കരുതിയ ശില്‍പ്പങ്ങള്‍ വീണ്ടും
ഉയിര്‍ത്തെഴ്‌നേല്‍ക്കുന്നു.ഉറങ്ങി കിടന്ന മാനിന്റെയും ദിനോസറിന്റെയും
ശില്‍പ്പം ഉയിര്‍്‌ത്തെഴുനേറ്റ് തുടങ്ങി. അപ്പോഴും ഒന്നു നിവരാകാത്ത ഈ
അധ്യാപകന്‍ തന്റെ കടങ്ങള്‍ തീര്‍ക്കാന്‍ വീടുവില്‍ക്കാനൊരുങ്ങുകയാണ്
രാജന്‍ മാഷ്.

Friday, August 9, 2013

വികേന്ദ്രീകൃതമാവട്ടെ

പലപ്പോഴും ഗൈഡ് കമ്പനികളും പാഠ്യ സംബന്ധമായ കുറിപ്പുകളും അധികവായനക്കുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നവരും ആശ്രയിക്കുന്ന പ്രധാന സോഴ്‌സ് ആണ് അധ്യാപക സഹായികള്‍.ഇതിന് കുട്ടികള്‍ ചിലപ്പോള്‍ മാസംതോറും ചെറുതല്ലാത്ത സംഖ്യ ചെലവഴിക്കുന്നുമുണ്ട്.
കണ്ടെത്തൂ....അന്വേഷിച്ചറിയൂ തുടങ്ങിയ ചോദ്യ ശ്രേണിയിലെ ഉത്തരങ്ങള്‍ക്കായി ഗൈഡുകളെ ആശ്രയിക്കുന്നവര്‍ ഇപ്പോഴും കുറവല്ല.അല്ലാത്തവര്‍ ട്യൂട്ടോറിയല്‍ അധ്യാപകരോട് ചോദിച്ച് വമ്പന്‍മാരാകും.ഇവ രണ്ടുമില്ലാത്തവരുടെ കഥ ഏറെ കഷ്ടം.
പണം കൊടുത്ത് വാങ്ങാവുന്ന സൗകര്യം ഉണ്ടെന്നത് ശരിതന്നെ.ഐസിടി ഇത്രയേറെ വികസിച്ച ഇക്കാലത്ത് ചെലവ് ചുരുക്കലിന്റെ ഭാഗമായും ഏതൊരാള്‍ക്കും എപ്പോഴും എടുക്കാവുന്ന വിധത്തിലും അവയുടെ പിഡിഎഫ് ഫയലുകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്ന ഒരു സംവിധാനമുണ്ടായിരുന്നെങ്കില്‍............

നേട്ടം ലഭിക്കുന്നത് :-

വിദ്യാര്‍ഥികള്‍ക്ക്്
രക്ഷിതാക്കള്‍ക്ക്
അധ്യാപകര്‍ക്ക്
പിഎസ് സി പരീക്ഷ എഴുതുന്നവര്‍ക്ക്
ട്യൂട്ടോറിയല്‍ അധ്യാപകര്‍ക്ക്
അധികവായനക്ക് താല്‍പ്പര്യപ്പെടുന്നവര്‍ക്ക്

നഷ്ടം

വിവരങ്ങള്‍ അധ്യാപകനില്‍ മാത്രം കേന്ദ്രീകരിക്കണമെന്ന് ശാഠ്യമുള്ളവര്‍ക്ക്
ഗൈഡ് കമ്പനിക്കാര്‍ക്ക് etc...

ചോദ്യപേപ്പറുകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണം

നിത്യജീവിതത്തില്‍ വിവിധ പരീക്ഷ എഴുതുന്നവരാണ് ഉദ്യോഗാര്‍ഥികളിലധികപേരും. സ്‌കൂള്‍ പരീക്ഷകള്‍ മുതല്‍ കോളേജ് തലങ്ങളില്‍ തുടങ്ങി സര്‍വ മേഖകളിലും പരീക്ഷകളാണ്. അതെസമയം പരീക്ഷ എഴുതി പരാജയപ്പെടുന്നവര്‍ പരീക്ഷകളെ സംബന്ധിച്ച് ഉയര്‍ത്തുന്ന പരാതികള്‍ ഏറെയാണ്.

കോഴിക്കോട് സര്‍വകലാശാലയിലെ പലപ്പോഴായി പരീക്ഷ എഴുതിയവരുടെ ഉത്തരകടലാസുകള്‍ കംപോസ്റ്റ് കുഴിയില്‍ നിന്നും കല്യാണ വീടുകളില്‍ കൈ തുടക്കാന്‍ ലഭിച്ചതായും നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. കൂടാതെ ഉത്തരപേപ്പറുകള്‍ അപ്രതീക്ഷിതമാകുന്നതും പതിവ്

ജീവനക്കാരുടെ കെടുകാര്യസ്ഥതയിലാണ് ഇവയുടെ കാരണങ്ങള്‍ പലപ്പോഴും ചെന്നവസാനിക്കുന്നത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ യഥാവിധ ജോലികള്‍ കാര്യക്ഷമമായും കൃത്യമായും നടത്താന്‍വേണ്ടികൂടി കേന്ദ്രസര്‍ക്കാര്‍ 2005 ല്‍ കൊണ്ടുവന്ന സുപ്രധാനമായ നിയമമാണ് വിവരാവകാശ നിയമം.
ഈ നിയമപ്രകാരം രാജ്യസുരക്ഷയെ ബാധിക്കുന്നതല്ലാത്ത മറ്റു സര്‍ക്കാര്‍ അല്ലെങ്കില്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലുള്ള രേഖകള്‍ ലഭിക്കാന്‍ പൗരന് അവകാശമുണ്ട്. ഈ നിയമത്തിന്റെ ചുവട് പിടിച്ച് താന്‍ എഴുതിയ പരീക്ഷയുടെ ഉത്തരകടലാസ് മൂല്യനിര്‍ണ്ണയം നടത്തിയ ശേഷം ഉദ്യോഗാര്‍ഥികള്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച് കൈവശം ലഭിക്കുകയാണെങ്കില്‍ മേല്‍പറഞ്ഞ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. ശരിയായി മൂല്യനിര്‍ണ്ണയം നടത്തിയിട്ടില്ലെങ്കില്‍ ഉത്തരസൂചിക വെച്ച് പരീക്ഷാര്‍ഥിക്ക് പരിശോധിക്കാനും അവസരം ലഭിക്കും.ഇതുവഴി നമ്മുടെ യൂണിവേഴ്‌സിറ്റികളില്‍ കാര്യക്ഷമമായ മൂല്യനിര്‍ണ്ണയം നടപ്പില്‍വരുത്താന്‍ സാധിക്കും.ഇതിനായി വിദ്യാഭ്യാസ മന്ത്രിയുള്‍പ്പടെയുള്ളവരുടെ നടപടി കര്‍ക്കശമാക്കേണ്ടിയിരിക്കുന്നു.

കൂടാതെ കൂടുതല്‍ മാര്‍ക്ക് നേടി ഉന്നത വിജയം കൈവരിച്ചവരുടെ ഉത്തരപേപ്പറുകള്‍ ലഭ്യമാക്കുകയാണെങ്കില്‍ അതുവഴി പഠിതാവിന് എങ്ങിനെ നല്ല രീതിയില്‍ പഠിക്കാമെന്നതിനും ഉപയോഗപ്രദമാകും.

വിവിധ യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ബിരുദാനന്തര കോഴ്‌സുകള്‍ പലപ്പോഴും സര്‍വകലാശാലക്ക് പണം സമ്പാദിക്കാനുള്ള മാര്‍ഗമാണോയെന്ന ആക്ഷേപം കുറെക്കാലമായുണ്ട്. നിരവധി തവണ പരീക്ഷ എഴുതുന്നതുവഴി കൂടുതല്‍ പണം സമ്പാദിക്കാന്‍ സാധിക്കുകയും ചെയ്യും. ഇപ്രകാരം ന്ല്ല രീതിയില്‍ പരീക്ഷ എഴുതിയവര്‍പോലും വിജയിക്കാനുള്ള മാര്‍ക്കില്‍ നിന്ന് ഒന്നോ രണ്ടോ മാര്‍ക്കോ കുറഞ്ഞ് തോല്‍ക്കുന്നത് കാണാം. ഇവ പരിശോധിക്കാന്‍ പുനര്‍മൂല്യനിര്‍ണ്ണയം എന്ന ഒരു ഉപാധിമാത്രമാണ് പരീക്ഷാര്‍ഥിക്ക് മുമ്പിലുള്ളത്. ഇപ്രകാരം പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍ ഓരോ യൂണിവേഴ്‌സിറ്റികളിലും ഒരു പേപ്പറിന് 750 മുതലാണ് ഫീസ് ഈടാക്കുന്നത്. ഇത് ഉദ്യോഗാര്‍ഥികളെ സംബന്ധിച്ച് അധിക ചിലവുമാണ്.കൂടാതെ ഇപ്രകാരം പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയവരുടെ ഫലത്തില്‍ മാറ്റം ഉണ്ടാവാറുമില്ലാത്തതിനാല്‍ ഇതിന് തുനിയുന്നവര്‍ കുറവാണ്. മാത്രമല്ല പുനര്‍ മൂല്യ നിര്‍ണ്ണയത്തില്‍ ഫലം വ്യത്യാസം വന്നാല്‍ നേരത്തെ നടന്ന മൂല്യനിര്‍ണ്ണയം കാര്യക്ഷമമായിരുന്നില്ല എന്ന പൊള്ളയായ യാഥാര്‍ഥ്യവും പുറത്തറിയപ്പെടും.
ഇതിനുള്ള ഒരു പരിഹാരമെന്ന നിലക്കാണ് വിവരാവകാശ നിയമം ഇവിടെ സമര്‍ഥമായി ഉപയോഗിക്കമെന്ന് ഈയുള്ളവന്‍ നിര്‍ദേശിക്കുന്നത്. ഇപ്രകാരം വിവരാവകാശ നിയമം വിഭാവനം ചെയ്യുന്ന ഫീസ് മാത്രമെ സര്‍വകലാശാലക്ക് വാങ്ങാന്‍ അധികാരമുള്ളു.ഇത് 750 രൂപയേക്കാള്‍ എത്രയോ താഴെയുമായിരിക്കും. അല്ലാത്ത പക്ഷെ ഉപഭോക്തൃനിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തി കോടതിമുഖാന്തിരം നേരിട്ടാല്‍ വന്‍ മാറ്റമുണ്ടാകാന്‍ സഹായിച്ചേക്കും . മുകളില്‍ നിര്‍ദേശിച്ചവ ഉദ്യോഗസ്ഥരെ പ്രയാസപ്പെടുത്താനുള്ളവയല്ല. പകരം ന്യായം യാഥാര്‍ഥ്യമാക്കാനുള്ള എളിയ നിര്‍ദേശങ്ങളാണ്. ഇത് അര്‍ഹിക്കുന്ന പ്രാധാന്യത്തിലെടുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.