Wednesday, December 21, 2016

മുജാഹിദ് ഐക്യം -സുന്നികള്‍ക്കെതിരോ ?

അവ്യക്തമായ എന്തൊക്കെ ലക്ഷ്യത്തിന്‍റെ പേരിലായാലും കേരളത്തിലെമുജാഹിദ് വിഭാഗങ്ങള്‍ക്കിടയിലുണ്ടായ ഐക്യം കേരളീയ മുസ്ലിംങ്ങള്‍ക്ക് മാതൃകയാണ്.സംഘടനാ സങ്കുചിത ചിന്താഗതിയുടെ പേരില്‍ അനൈക്യപ്പെട്ട എത്രയോ കുടുംബങ്ങളും മഹല്ലുകളും നാടുമൊക്കെ ഇതുവഴി ഐക്യപ്പെടാന്‍ കളമൊരുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.എല്ലാ മുസ്ലിം മത വിശ്വാസികളും സ്വര്‍ഗത്തെ മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. നരഗം ആരും ആഗ്രഹിക്കുകയോ അതിന് വേണ്ടി ആളെക്കൂട്ടി പ്രവര്‍ത്തിക്കുയോ ചെയ്യുകയില്ലെന്നത് ഏതൊരാള്‍ക്കും അറിയാമല്ലോ.പിന്നെ ആപേക്ഷികമായ ശരികളുടെ പേരില്‍, രാഷ്ട്രീയ സ്വാര്‍ഥ താല്‍പ്പര്യങ്ങളുടെ പേരില്‍ എത്രയോ ഗ്രൂപ്പുകളായി മതസംഘടനകള്‍ പ്രത്യേകിച്ചും വിദ്യാസമ്പന്നരായ കേരളത്തിലെ ഇസ്ലാമിക സംഘടനകളും വിഭജിക്കുകയാണുണ്ടായത്

പലപ്പോഴും ഇത്തരം വിഭാഗീയതക്ക് അണികളെ നിരത്താന്‍ ആദര്‍ശപരമായ ചില ചെറിയ സുഷിരങ്ങള്‍ കണ്ടെത്തി വലിയതായി ഊതിവീര്‍പ്പിക്കുകയാണുണ്ടായത്.ഫലമോ, തമ്മില്‍ കണ്ടാല്‍ മിണ്ടാതെയായി,കുടുംബ ബന്ധങ്ങളെ ശിഥിലമാക്കി, എത്രയോ ഇണകളെ ഇക്കാരണത്താല്‍ വിവാഹമോചനം നടത്തി, മഹല്ലുകളില്‍ കലാപമായി,നാടുകളില്‍ സംഘര്‍ഷമായി, രാഷ്ട്രീ പ്രശ്നമൊക്കെയായി അര്‍ബുദമായി പടരുന്നു.

രാഷ്ട്രീപരമായി എത്രയോ വിഭാഗീതയുണ്ടെങ്കിലും അവയെല്ലാം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ശക്തമാകുകയും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വ്യക്തിബന്ധങ്ങള്‍ നിലനിന്ന് പോരുകയും ചെയ്യും.ഒറ്റപ്പെട്ട സംഭവങ്ങള്‍ അപവാദമാണെന്ന കാര്യം മറച്ചുവെക്കുന്നില്ല.പക്ഷെ അതിനെ സാമാന്യവത്ക്കരിക്കാനാകില്ല.രാഷ്ട്രീയ പാര്‍ട്ടി വിഭാഗീയതയുടെ പേരില്‍ മരണപ്പെട്ടവന്‍റെ വീട് സന്ദര്‍ശിക്കാതിരിക്കുകയോ കുടുംബങ്ങള്‍ തമ്മില്‍ അകല്‍ച്ച പാലിക്കുകയോ മകളെയോ മകനെയോ എതിര്‍ പാര്‍ട്ടിയിലുള്ളവര്‍ക്ക് വിവാഹ ബന്ധം നടത്താതിരിക്കുകയോ ഒന്നും നമുക്കിടയില്‍ പതിവില്ലല്ലോ.

നിര്‍ഭാഗ്യ വശാല്‍ കേരളത്തിലെ മുസ്ലിം മതസംഘടനാ വിഭാഗീതയുടെ പേരില്‍ വിവാഹ ബന്ധങ്ങളും കുടുംബ ബന്ധങ്ങളും മഹല്ല് വിലക്കും എന്തിന് കൊലപാതകങ്ങള്‍ വരെ നടമാടിയിട്ടുണ്ട്.ഇപ്പോഴും ധാരാളം കേസുകളും പാരവെപ്പുമൊക്കെ സജീവമായി നടക്കുന്നുമുണ്ട്. ലക്ഷ്യം മറന്ന് അശുഭകരമായ മാര്‍ഗങ്ങളിലൂടെയാണ് പലരും വ്യാപരിക്കുന്നത്.

എന്നാണിനിതിനൊക്കെ ഒരു മാറ്റം വരിക? കേരളത്തിലെ മുജാഹിദുകള്‍ക്കിടയില്‍ ആദര്‍ശപരവും സംഘടനാപരവുമായ വിഭാഗീയതയാണുണ്ടായിരുന്നതെങ്കില്‍ കേരളീയ മുസ്ലിങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നികള്‍ക്കിടയില്‍ ആദര്‍ശപരമായ പ്രശ്നമില്ലാതെയാണ് മൂന്നോ നാലോ ഗ്രൂപ്പുകളായി വിഘടിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.ഓരോ ഗ്രൂപ്പിനും ഓരോ പള്ളി, മദ്രസ്സ,സ്ഥാപനങ്ങള്‍ എന്നിങ്ങനെ അവ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.പിന്നീട് മദ്ഹബ് സംബന്ധമായി പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള മസ്അലകളെ, ആദര്‍ശപരമായ പ്രശ്നങ്ങളാക്കി അവതരിപ്പിക്കുകയാണുണ്ടായത്.മറ്റു ഗ്രൂപ്പുകളെ താഴ്ത്തി കെട്ടുന്നതിന് വേണ്ടി എത്രയോ സ്റ്റേജുകള്‍ , സഭ്യമല്ലാത്ത വാക്കുകളുള്ള പ്രസംഗങ്ങള്‍ എല്ലാം തുടരുന്നു.

കഴിഞ്ഞ സംഭവങ്ങള്‍ മറന്ന് യോജിപ്പിലെത്താനാണ് ഇസ്ലാം ജനതയെ പഠിപ്പിക്കുന്നത്.അതാണ് മുമ്പിലുള്ള മാതൃകയും.മദീനയില്‍ ജീവിച്ചിരുന്ന ഔസ്, ഖസ്റജ് എന്ന രണ്ട് ഗോത്രങ്ങള്‍ വളരെ സൗഹൃദത്തിലും സഹകരണത്തിലുമായിരുന്നു കുറെക്കാലം കഴിഞ്ഞിരുന്നത്.നിര്‍ഭാഗ്യ വശാല്‍ പിന്നീട് അവരുടെ ഐക്യം തകര്‍ന്നു പോയി. നിരന്തരമായ ഏറ്റുമുട്ടലുകള്‍ അവര്‍ക്കിടയിലുണ്ടായി.സ്പര്‍ദ്ദയും 120 വര്‍ഷം ദീര്‍ഘിച്ച യുദ്ധമൊക്കെ അവര്‍ക്കിടയിലുണ്ടായിരുന്നു.എന്നാല്‍ ഇസ്ലാമിക സന്ദേശം അവരിലേക്കെത്തിയതോടെ നൂറ്റാണ്ടുകളായി അവര്‍ക്കിടയില്‍ നിലനിന്നിരുന്ന ഭിന്നതകള്‍ അവസാനിക്കുകയും ഐക്യപ്പെടുകയും ചെയ്തു.ഇതെ കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത് ഇങ്ങിനെ.

'
നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.' (3:103)


അതെസമയം കേരളത്തിലെ മുജാഹിദ് ഐക്യം സുന്നികള്‍ക്കെതിരാകുമോ എന്ന ആശങ്ക സുന്നി വിഭാഗങ്ങള്‍ക്ക് ഉണ്ടാകാതിരിക്കില്ല.കോഴിക്കോട് നടന്ന മുജാഹിദ് ഐക്യ സമ്മേളത്തില്‍ പ്രസംഗിച്ച പ്രസംഗകരില്‍ പലരും പരോക്ഷമായി അത് തന്നെയാണ് വ്യക്തമാക്കിയത്.സുന്നി ആശയങ്ങള്‍ക്കെതിരെ നമുക്ക് ഒത്തൊരുമിച്ച് പോരാടാമെന്നും ജമാഅത്തെ ഇസ്ലാമിയുടെ കള്ളത്തരത്തെ പുറത്താക്കണമെന്നൊക്കെയുള്ള ആഹ്വാനമാണ് ചില പ്രഭാഷകരെങ്കിലും കോഴിക്കോട് സമ്മേളത്തില്‍ സൂചിപ്പിച്ചത്.അതായത് സംഘടനാ സങ്കുചിതത്വം കേരളീയ മുസ്ലിങ്ങള്‍ക്കിടയില്‍ കുറയാന്‍ പോകുന്നില്ല എന്നൊരു അപകടകരമായ സൂചനയും അതില്‍ ഒളിഞ്ഞു കിടപ്പുണ്ട്. മുസ്ലിം ഐക്യമാണ് ഈ കാലം ആവശ്യപ്പെടുന്നതെങ്കിലും ഇപ്പോഴും ആ തരത്തിലുള്ള ഒരു സ്വപ്നത്തെ കുറിച്ച് ചിന്തിക്കാനും അതിനായി പ്രവര്‍ത്തിക്കാനും സമുദായ സംഘടനകള്‍ തുടങ്ങിയിട്ടില്ല എന്നതാണ് ദുഖകരമായ സത്യം.

Monday, November 7, 2016

പുസ്തകമേളയുടെ രാവുകള്‍

സന്ധ്യവെയില്‍ അസ്തമിക്കാനൊരുങ്ങുന്നു.പുറത്തെങ്ങും അധികമാരെയും കണ്ടില്ല.സ്കൂള്‍ അസംബ്ലിയില്‍ നില്‍ക്കുന്ന കുട്ടികളുടെ അച്ചടക്കത്തോടെ നിരയായി കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. പ്രധാന കവാടത്തിലെത്തിയപ്പോഴേക്കും പുസ്തകങ്ങളുടെ നറുമണം.ലോകോത്തര ക്ലാസിക്കുകള്‍ മുതല്‍ കുട്ടികള്‍ക്കുള്ള ഏഞ്ചുവടി വരെ ഇക്കൂട്ടത്തിലുണ്ടാകും. ടോള്‍സ്റ്റോയിയും,മാര്‍ക്കേസും, കൊയ് ലോയും ,നെരുദയും... എഴുതിവെച്ച ആശയ കൂമ്പാരങ്ങളുടെ കലവറ പരന്ന് കിടക്കുന്നു.ഷാര്‍ജ പുസ്തകോത്സവം.പുസ്തകങ്ങളുടെ കാറ്റലോഗുകളും ഏതാനും അറബി പത്രങ്ങളും സൗജന്യമായി വിതരണത്തിനുണ്ട്.പ്രവേശന കവാടത്തിലെത്തിയപ്പോഴേക്കും തിരക്ക് അതിന്‍റെ ഉന്നതിയിലെത്തിയിരിക്കുന്നു.

അസ്സലാമു അലൈക്കും, കൈഫ ഹാല്‍..
സ്വാഗതമോതി ഇമാറാത്തി ഉദ്യോഗസ്ഥര്‍ ഏവരെയും സ്വാഗതം ചെയ്യുന്നുണ്ട്.അജ്മാനിലെ എല്ലാ ഭാഗങ്ങളിലെയും വീടുകളിലേക്കുള്ള പാചക വാതക സിലിണ്ടര്‍ വിതരണം ചെയ്യുന്ന ലോറി ഓടിച്ചുകൊണ്ടിരിക്കുന്ന ജാബിര്‍ ആണ് കൂടെയുള്ളത്.ഷാര്‍ജ പുസ്തകോത്സവത്തിന് പോകാന്‍ മാസങ്ങള്‍ക്ക് മുമ്പെ ആഗ്രഹം കാത്തുസൂക്ഷിക്കുകയാണ് അവന്‍.അതിനായി തലേ ദിവസം കൂടുതല്‍ സമയം ജോലി ചെയ്ത് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വിശ്രമിക്കുന്നതിന് പകരം പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ കൂടെ വന്നതാണ്.

വായിക്കേണ്ട പുസ്തകങ്ങളെ കുറിച്ചും ,വാങ്ങേണ്ട പുസ്തകങ്ങളെ കുറിച്ചും അവന് കൃത്യമായ പ്ലാനുണ്ട്.ലോറിയില്‍ എപ്പോഴും ഒരു പുസ്തകമുണ്ടാകും.സിലിണ്ടറുകളുമായി കൂടെയുള്ളയാള്‍ വീടുകളില്‍ പോയി ഘടിപ്പിച്ചുവരുന്ന ഇടവേളകളിലാണ് അവന്‍റെ പുസ്തകം വായന.പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വാഹനങ്ങള്‍ എത്തുന്ന ഇടവേളകളില്‍ ഒന്നോ രണ്ടോ പേജ് വായിച്ച് തീര്‍ക്കുന്ന വായനപ്രിയരിലൊരാളാണ് സുഹൃത്ത് സാദിഖ്.
മലയാളത്തിലെ ശ്രദ്ധേയനായ ചെറുകഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവ് ഒരുനാള്‍ ഷാര്‍ജയിലെ കഫ്റ്റേരിയയില്‍ ചായ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ചെറുപ്പക്കാരനായ സപ്ലെയര്‍ വന്ന് ലോഹ്യം കൂടി.
ഞാനും എഴുതാറുണ്ട്.ലജ്ജ കലര്‍ന്ന ചിരിയോടെ അയാള്‍ പറഞ്ഞു.കവിതകളെഴുതിയ ചുരുട്ടിയ ഒരു നോട്ട്ബുക്ക് ഏല്‍പ്പിച്ചു.ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ജൈവസ്മരണ അയാളെ ബുദ്ധിമുട്ടിക്കുന്നു.പതിമൂന്ന് മണിക്കൂറാണ് ജോലി.തുച്ഛമായ ശംബളം.ആഴ്ചയില്‍ ആകെ കിട്ടുന്ന ഒരു ദിവസം വസ്ത്രം അലക്കാനും മുറിവൃത്തിയാക്കാനും വേണം.എന്നിട്ടും അക്ഷരങ്ങളിലൂടെ അയാള്‍ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നു.ഇത്തരത്തിലുള്ള വായനക്കാരും എഴുത്തുകാരും കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളിലെവിടെയൊക്കെയോ ഉണ്ടെന്നാണ് എഴുത്തുകാരെയും പ്രസാധകരെയും സന്തോഷിപ്പിക്കുന്നത്.ഇത്തരത്തിലുള്ള അനവധി പേരെ പ്രവാസ ലോകത്ത് കാണാനാകും.അതുകൊണ്ടു തന്നെ ഷാര്‍ജ പുസ്തകമേള അവരുടെ കൂടി ഉത്സവമാണ്.കാണണമെന്ന് ആഗ്രഹിച്ചിട്ടും ജോലിത്തിരക്ക് കാരണം ഒരു തവണപോലും വരാനാവാതെ വര്‍ഷങ്ങളായി കഴിയുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.അവരുടെ പ്രിയ എഴുത്തുകാരെ കാണാന്‍, അവരുടെ സംവാദം കേള്‍ക്കാന്‍ അവര്‍ക്കിനി എന്നാണ് സാധിക്കുക?

നവംബര്‍ മാസത്തില്‍ പുസ്തകമേള നടക്കുന്നതിന്‍റെ സന്തോഷത്തിലും ഗള്‍ഫ് വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും നവംബര്‍ തീരാനഷ്ടത്തിന്റെയും സങ്കടത്തിന്റെയും വ്യര്‍ത്ഥമാസമാണ്‌. മലയാളത്തെയും മലയാള ചെറുകഥയെയും സ്നേഹിക്കുന്ന ആര്‍ക്കും പ്രിയങ്കരനായിരുന്ന ടിവി കൊച്ചുബാവ ജീവിതത്തില്‍ നിന്ന് എക്സിറ്റായത് 1999ലെ നവംബര്‍മാസത്തിലായിരുന്നു.കാലത്തിനു മുന്‍പേ നടക്കുന്നവയായിരുന്നു അദ്ധേഹത്തിന്‍റെ കഥകള്‍.

ഷാര്‍ജ പുസ്തകോത്സവം കേവലം പുസ്തക കച്ചവടത്തിന്‍റെ വേദിയല്ല, എഴുത്തു സംവാദങ്ങള്‍,കാവ്യ സന്ധ്യകള്‍,പുസ്തക പ്രകാശനം, സാംസ്കാരിക പരിപാടികള്‍,കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള പാചകവിദ്യ,കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടനവധിയുണ്ട്.പത്ത് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ പത്ത് ലക്ഷത്തിലേറെ ആളുകളാണ് കാണാനെത്തുന്നത്.കഴിഞ്ഞ വര്‍ഷത്തെ 34-ാമത് പുസ്തകോത്സവത്തില്‍ പന്ത്രണ്ട് ലക്ഷത്തിലധികം പേര്‍ കാണാനെത്തിയെന്നാണ് കണക്ക്.ഇത്തവണയും അക്കാര്യത്തില്‍ മാറ്റമുണ്ടാകാനിടയില്ല.

യുഎഇയില്‍ മലയാളികള്‍ ഒരുമിച്ചുകൂടുന്ന ഏറ്റവും വലിയ പരിപാടിയും ഷാര്‍ജ പുസ്തകോത്സവം തന്നെയാകും.പുതിയ സൗഹൃദം തീര്‍ക്കാനും പ്രവാസി കുട്ടികള്‍ക്ക് കൂടുതലാളുകളുമായി പരിചയപ്പെടാനും കുടുംബത്തോടൊപ്പം സാംസ്കാരിക പരിപാടികളില്‍ സൗജന്യമായി പങ്കെടുക്കാനുമെല്ലാം ഇതവസരം സൃഷ്ടിക്കുന്നു.അതും സൗജന്യമായി.

അറബ് ലോകത്തിന് മാത്രമല്ല, ലോകോത്തര പ്രസാധകര്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ സാഹിത്യം പരിചയപ്പെടുത്തുന്നതിനും ഈ പുസ്തകമേള സഹായിച്ചിട്ടുണ്ട്.പുതിയ വായനാനുഭവം,
ലോക പുസ്തകങ്ങളും എഴുത്തുകാരെയും പരിചയപ്പെടാനുള്ള സുവര്‍ണ്ണാവസരം ഇങ്ങിനെ അക്ഷരലോകത്തിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കുകയാണ് ഈ മേള.പുസ്തകമേളയിലെ വലിയ പവലിയനുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

1982 ജനുവരി 18നാണ് ഈ പുസ്തകമേളക്ക് തുടക്കം കുറിച്ചത്.സാഹിത്യത്തേയും വായനയേയും ഏറെ പ്രിയംവെക്കുന്ന ഷാര്‍ജാ ഭരണാധികാരിയും യുഎഇ സുപ്രീംകൗണ്‍ിസില്‍ അംഗവുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയാണ് ഈ മേളക്ക് തുടക്കം കുറിച്ചത്.ആദ്യ മേളയില്‍ കേവലം ആറ് പ്രസാധകര്‍ മാത്രമായിരുന്നെങ്കില്‍ ഇന്നത് 1400 ല്‍ കൂടുതല്‍ പ്രസാധകരെത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്ത പുസ്തക മേളയായി മാറിയിരിക്കുന്നു.വായനയെയും എഴുത്തിനെയും ഇത്രമേല്‍ പ്രോത്സാഹിപ്പിക്കുന്ന വേറെ ഭരണാധികാരി ഇന്ന് ലോകത്ത് വേറെയുണ്ടോ എന്ന കാര്യം സംശയമാണ്.വായന പ്രോത്സാഹിപ്പിക്കാനായി ഒട്ടനവധി പദ്ധതികള്‍ ഇതിനകം ഷാര്‍ജയില്‍ നടപ്പിലാക്കിയിരിക്കുന്നു.ഈ വര്‍ഷം യുഎഇയുടെ വായന വര്‍ഷമായി ശൈഖ് ഖലീഫാ ബിന്‍ സാദിയ് അല്‍ നഹ് യാന്‍ തിരഞ്ഞെടുത്തിട്ടുമുണ്ട്.


Sunday, October 23, 2016

എഴുത്തുകാരന്‍റെ സാമൂഹ്യ പ്രതിബദ്ധത

അജ്മാന്‍ ലുലു മാളില്‍ ഡിസി ബുക്സ് റിഡേഴ്സ് വേള്‍ഡിന്‍റെ ഭാഗമായി അക്ഷരക്കൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംവാദത്തിലെ പ്രസക്ത ഭാഗം ഫേസ് ബുക്ക് പോസ്റ്റ് രൂപത്തില്‍

സ്റ്റാറ്റസ്.
അക്ഷരക്കൂട്ടം സാഹിത്യ കൂട്ടായ്മ.
എന്തിനാണ് എഴുതുന്നത് ? എഴുത്തുകാരന് സാമൂഹ്യ പ്രതിബദ്ധത വേണോ ? എഴുത്തുകാര്‍ സ്വയമോ അല്ലെങ്കില്‍ കൂട്ടമായോ ഈ ചോദ്യം പലപ്പോഴും ചോദിച്ചിരിക്കും.ചിലര്‍ ഈ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനാല്‍ പിറകോട്ട് പോകുന്നു.മറ്റു ചിലര്‍ മൂര്‍ച്ചയേറിയ വാക്കുകളായും ആശയമായും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരുന്നു.

പ്രവാസ എഴുത്തുകാരില്‍ ഗൃഹാതുരത്തത്തിന്‍റെ അതിപ്രസരം കാണപ്പെടുന്നു എന്നാണ് കാലങ്ങളായി ഗള്‍ഫില്‍ നിന്നുള്ള എഴുത്തുകാര്‍ നേരിടുന്ന പ്രധാന ആക്ഷേപം.2002 ന് ശേഷം സജീവമായ മലയാളം ഓണ്‍ലൈന്‍ ബ്ലോഗുകളിലും മറ്റും ഈവിധത്തിലുള്ള കുറിപ്പുകളും ലേഖനങ്ങളും കണ്ടിരുന്നെങ്കിലും സമകാലീന പ്രവാസ എഴുത്തുകാര്‍ എഴുത്തിനെ സാമൂഹ്യ വിമര്‍ശനമായോ നവീകരണത്തിനുള്ള മാര്‍ഗമായോ കാണുന്നുണ്ടെന്ന് ആശ്വാസിക്കാം.

കല കലക്ക് വേണ്ടിയെന്ന കാഴ്ചപാടില്‍ നിന്ന് കല കൊലക്ക് വേണ്ടിയായി മാറുന്ന സമകാലീന ഇന്ത്യന്‍ പശ്ചാത്തലത്തില്‍ എന്താണ് എഴുത്തുകാരരന്‍റെ സാമൂഹ്യ പ്രതിബദ്ധത ?

കമന്‍റ്സ്

റോയ് നെല്ലിക്കോട്
സമൂഹത്തെ മാറ്റി നിര്‍ത്തിയുള്ള എഴുത്ത് ഇന്ന് സാധ്യമല്ല.എഴുത്തുകാരനും സമൂഹവും തമ്മില്‍ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു.ചെടി വളരാന്‍ നിരവധി അനുകൂല ഘടങ്ങള്‍ വേണം,വായുവും വെള്ളവും മണ്ണുമെല്ലാം അനുയോജ്യമായിരിക്കണം.ഇത്തരത്തിലുള്ള പരിതസ്ഥിതിയില്‍ എഴുത്തുകാരന് സമൂഹത്തെ പാടെ അവഗണിച്ചുള്ള പ്രതികരണം അനുയോജ്യമല്ല.സമൂഹ്യ വിമര്‍ശനം പോലും സേനഹത്തില്‍ അതിഷ്ഠിതമായിരിക്കണം. ഇന്ന് ചില എഴുത്തുകാര്‍ വിവാദങ്ങള്‍ മാത്രം ഉത്പാദിപ്പിക്കാന്‍ ശ്രമിക്കുകയാണ്.വിവാദങ്ങളിലൂടെ

Thursday, September 8, 2016

വീണ്ടെടുക്കാം അറബി മലയാളത്തെ

സിറാജ് ദിനപത്രത്തില്‍ 4-09-16ന് പ്രസിദ്ധീകരിച്ച ലേഖനം
ചെറ്റ, പുലയാടി തുടങ്ങി മലയാളത്തില്‍ തെറിയായി വിളിച്ചുപോരുന്ന നിരവധി പദങ്ങളുണ്ട്.വളരെ മോശകരമായ അവസ്ഥയെ സൂചിപ്പിക്കാനോ വ്യക്തിയെ മോശപ്പെട്ടവനായി ചിത്രീകരിക്കാനോ ഇന്നും ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നവര്‍ കുറവല്ല.സത്യത്തില്‍ മേല്‍പരാമര്‍ശിക്കപ്പെട്ട പദങ്ങളെല്ലാം തെറിപ്പദങ്ങളാണോ ? അല്ലെന്നാണ് ഈ പദങ്ങള്‍ രൂപപ്പെട്ട് വന്ന
ചരിത്രം പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നത്.
പിന്നെ ഇവ എങ്ങിനെ തെറിയായി? ശക്തമായിരുന്ന ജാതീയതയുടെ മേല്‍ക്കോയ്മയായിരുന്നു എന്നതാണ് അതിനുള്ള ഉത്തരം.കേരളത്തിലെ സവര്‍ണ്ണ ജാതിക്കാര്‍ അവര്‍ണ്ണ ജാതിക്കാരെ പരിഹസിച്ചു വിളിച്ചതായിരുന്നു അവയില്‍ ഏറെയും. ചെറ്റ എന്ന വാക്ക് അങ്ങിനെയാണ് തെറിയായത്.താഴ്ന്ന ജാതിക്കാര്‍ താമസിക്കാന്‍ വേണ്ടി മണ്ണ് കുഴച്ച ചെളികൊണ്ടും ദിവസങ്ങളോളം വെള്ളത്തിലിട്ട് കുതിര്‍ത്തെടുത്ത ഓലകൊണ്ടും തയ്യാറാക്കിയ വീടുകളായിരുന്നു ചെറ്റക്കുടില്‍.
ഇത്തരം ചെറിയ കുടിലുകളായിരുന്നു സവര്‍ണ്ണര്‍ക്ക് വേണ്ടി തൊഴിലെടുത്തിരുന്ന കീഴ്ജാതിക്കാരന്‍ അന്തിയുറങ്ങിയിരുന്നത്.ഇത്തരത്തിലുള്ള ഒമ്പത് തെറികളും അവയുടെ ഉത്ഭവവും പരിശോധിക്കുന്ന മാഗസിന്‍ ആണ് കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് അടുത്തിടെ പുറത്തിറക്കി വിശ്വവിഖ്യാത തെറികള്‍ എന്ന കൃതി. ജാതീയതയുടെ
മേല്‍ക്കോയ്മയുടെ ഫലമായി ചില പദങ്ങള്‍ മോശകരമായും മറ്റു ചില പദങ്ങള്‍ നല്ല മലയാളമായും പിന്നീട് വാഴ്ത്തപ്പെടുകയും അത് ഇന്നും ഉപയോഗിച്ചു വരുന്നു.ജാതീയമായ ഇത്തരം മേല്‍ക്കോയ്മയുടെയും ഇസ്ലാമിലെ തന്നെ മതപരിഷ്‌ക്കരണ വാദികളുടെയും ആസൂത്രിത നീക്കത്തിന്റെയും ഫലമായി അവഗണിക്കപ്പെട്ട മറ്റൊരു ഭാഷയാണ് അറബി മലയാളം എന്ന് വിളിക്കപ്പെടുന്ന മാപ്പിള മലയാളം.
 
മലയാള ഭാഷ രൂപപ്പെടുന്നതിന്റെ മുമ്പെ ഇവിടെ നിലനിന്നിരുന്ന ഭാഷയായിരുന്നു അറബി-മലയാളം.മൂന്നാം നൂറ്റാണ്ടോടുകൂടി തന്നെ ഈ ഭാഷ ഇവിടെ പ്രചാരമായിരുന്നു.അഥവാ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്ത് ഇസ്ലാം കേരളത്തില്‍ എത്തുന്നതിന് മുമ്പെ അറബികളുമായുള്ള വാണിജ്യ ബന്ധത്തിലൂടെ അറബികളുമായുള്ള ബന്ധം കേരളത്തിനുണ്ടായിരുന്നു.
 
അറബികള്‍ അന്ന് കേരളത്തില്‍ നിലവിലിരുന്ന സംസാര ഭാഷ ഉച്ചരിക്കാവന്‍
വേണ്ടി അറബിയില്‍ രൂപപ്പെടുത്തിയതാവാം ഈ ഭാഷ എന്നാണ് ഒരു അനുമാനം.അതെസമയം
ചില അറബി വാക്കുകള്‍ ഉച്ചരിക്കാന്‍ ഇവിടത്തെ പ്രാദേശിക ജനത ചില
മാറ്റങ്ങളോടെ രൂപപ്പെടുത്തിയതാവാം എന്നും സിടി സുനില്‍ ബാബുവിനെ
പോലുള്ളവര്‍ നിരീക്ഷിക്കുന്നു.

സംസ്‌കൃത മലയാളം രൂപപ്പെടുന്നതിന്റെ മുമ്പെ രൂപപ്പെട്ട ഭാഷയായിട്ടും
അറബിമലയാളത്തെ പിന്തള്ളി സംസ്‌കൃത മലയാളം പില്‍ക്കാലത്ത് മേല്‍ക്കോയ്മ
നേടിയതിന്റെ പിന്നില്‍ ജാതീയമായ സവര്‍ണ്ണ മേധാവിത്വം തന്നെയാണെന്ന്
സംശയിക്കേണ്ടവിധമാണ് ഇന്നും മലയാളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന
സംസ്‌കൃത പദങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

Friday, July 1, 2016

അധ്യാപകരേ... ഇവിടെയും അവസരങ്ങളുണ്ട്


2016 ജൂണ്‍ 16 ന് സിറാജ് - എഡിറ്റോറിയല്‍ പേജിലെ  ലേഖനം

ബിഎഡും പിജിയും പൂര്‍ത്തിയാക്കിയ ബിജു ഇന്ന് മലപ്പുറം ജില്ലയിലെ ഒരു സ്വകാര്യ സ്കൂളിലെ അധ്യാപകനാണ്.2010 ല്‍ ബിഎഡ് പൂര്‍ത്തിയാക്കിയെങ്കിലും സര്‍ക്കാര്‍ സ്കൂളുകളിലെ അധ്യാപന ഒഴിവിലേക്ക് ഇതുവരെ പിഎസ് സി അപേക്ഷപോലും ക്ഷണിക്കാത്തതിനാല്‍ മത്സരമേറിയ പിഎസ് സി പരീക്ഷ എഴുതി ഒരു സര്‍ക്കാര്‍ സ്കൂളില്‍ ജോലിയില്‍ കയറാന്‍ അവന് സാധിച്ചിട്ടില്ല. എയിഡഡ് സ്കൂളില്‍ കയറണമെങ്കില്‍ ചുരുങ്ങിയത് 20 ലക്ഷം രൂപയെങ്കിലും കോഴകൊടുക്കണം.അതിന് നിര്‍വാഹമില്ലാത്ത ബിജു വര്‍ഷങ്ങളായി ഒരു സ്വകാര്യ അണ്‍എയിഡഡ് സ്കൂളിലെ അധ്യാപകനായി "സേവനം" ചെയ്യുകയാണ്.സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകര്‍ മാസം തോറും 30,000 രൂപമുതല്‍ ശംബളം കൈപ്പറ്റുമ്പോള്‍ ബിജുവിന് കിട്ടുന്നതാവട്ടെ കേവലം പതിനായിരംരൂപയില്‍ താഴെ മാത്രം. ബിജുവിനെപോലെ എത്രയോ പേര്‍ ഇങ്ങിനെ തുച്ഛമായ ശംബളത്തിന് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നു.ഈ യോഗ്യത വെച്ച് ഇതിനേക്കാള്‍ മികച്ച ശംബളം ലഭിക്കുമോ ? സംശയമില്ല.ഗള്‍ഫ് രാജ്യങ്ങളിലെ ഏറ്റവും കുറഞ്ഞ ശംബളം നല്‍കുന്ന ഇന്ത്യന്‍ സ്കൂളുകള്‍പോലും മാസം തോറും 60,000 രൂപയോളം ശംബളം നല്‍കിവരുന്നുണ്ടെന്ന കാര്യം പലര്‍ക്കും അറിയുകയോ അത്തരം ജോലികള്‍ക്കുപോലും ശ്രമിക്കാതിരിക്കുകയോ ചെയ്യുകയാണ്.


4000 മുതല്‍ 8,000 ദിര്‍ഹം വരെ ശംബളം. നാട്ടിലെ 75,000 മുതല്‍ 1.50 ലക്ഷം രൂപവരെയോളം വരുമിത്. താമസിക്കാന്‍ ഫര്‍ണിഷ് ചെയ്ത ഫ്ലാറ്റ്, ശംബളത്തോടെയുള്ള വാര്‍ഷിക അവധി,വിമാന ടിക്കറ്റ് . മികച്ച അധ്യാപകര്‍ക്ക് വിദേശ രാജ്യങ്ങളിലെ വിവിധ സ്കൂളുകള്‍ നല്‍കുന്ന പാക്കേജ് ഇങ്ങിനെയൊക്കെയാണ്.വേണ്ടത് മതിയായ യോഗ്യതയും അധ്യാപന നൈപുണിയുമുള്ള ഉദ്യോഗാര്‍ഥികളെയാണ്. യൂറോപ്പിലെ ചില രാജ്യങ്ങളിലും ഹോങ്കോങ്ങിലും മിഡില്‍ ഈസ്റ്റിലെ മിക്ക രാജ്യങ്ങളിലും അധ്യാപകരെ തേടി മികച്ച അവസരങ്ങളാണുള്ളത്.
വര്‍ദ്ദിക്കുന്ന സ്കൂളുകള്‍
മിഡില്‍ ഈസ്റ്റിലെ ഖത്തറിലും യുഎഇയിലും സ്കൂളുകളുടെ എണ്ണത്തില്‍ വര്‍ധനവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.അടുത്ത വര്‍ഷം ദുബൈയില്‍ മാത്രം ഇരുപതോളം പുതിയ സ്കൂളുകളാണ് വരുന്നത്.അടുത്ത അധ്യയന വര്‍ഷം 15 മുതല്‍ 20എണ്ണംവരെ സ്കൂളുകള്‍ ദുബൈയില്‍ തുടങ്ങുമെന്ന് കെഎച്ച്ഡിഎ (നോളജ് ആന്‍റ് ഹ്യുമെന്‍ ഡിവലപ്മെന്‍റ് അതോറിറ്റി)തലവന്‍ ഡോ.അബ്ദുള്ള കറാം പ്രഖ്യാപിച്ചു.ഒരു വര്‍ഷത്തിനുള്ളില്‍ യുഎഇയില്‍ ഇത്രയും കൂടുതല്‍ സ്കൂളുകള്‍ക്ക് അനുമതി നല്‍കുന്നത് ഇതാദ്യമാണ് .
വിവിധ തരം കരിക്കുലം.
ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതലുള്ളത് ഇന്ത്യന്‍ സ്കൂളുകളുകളും ബ്രിട്ടീഷ്-അമേരിക്കന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളുമാണ്. ഇവിടങ്ങളിലാണ് കൂടുതല്‍ അധ്യാപന സാധ്യതകളുള്ളത്.ഇവയില്‍ ബ്രിട്ടീഷ് -അമേരിക്കന്‍ കരിക്കലും പിന്തുടരുന്ന സ്കൂളുകളുടെ എണ്ണമാണ് കൂടുതല്‍ വര്‍ദ്ദിച്ചുവരുന്നത്.
മാത്രമല്ല ഇത്തരം സ്കൂളുകളിലാണ് കൂടുതല്‍ ശംബളവും മറ്റ് ആനുകൂല്യങ്ങളും നല്‍കിവരുന്നത്.ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവരാകട്ടെ യുകെയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്.ഇന്ത്യയില്‍ നിന്ന് മതിയായ യോഗ്യതയുള്ളവരുടെ കുറവാണ് ഇതിന് കാരണം.
ഇന്ത്യന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ 90 ശതമാനവും സിബിഎസ്ഇ, സിബിഎസ്ഇ ഇന്‍റര്‍നാഷണല്‍ എന്നീ പാഠ്യപദ്ധതിയാണ് പിന്തുടരുന്നത്.പത്ത് ശതമാനത്തോളം കേരള സിലബസ് പിന്തുടരുന്നവയും ഉണ്ട്.
യുഎഇയിലെ മികച്ച നിലവാരമുള്ള പതിനാല് സ്കൂളുകളില്‍ പത്ത് സ്കൂളുകളും ബ്രിട്ടീഷ് കരിക്കുലംപിന്തുടരുന്നതാണെന്നാണ് കെഎച്ച്ഡിഎ കണ്ടെത്തിയിട്ടുള്ളത്.നിലവില്‍ 350 ലേറെ സ്വകാര്യ സ്കൂളുകളിലായി 4,70,000ത്തിലേറെ വിദ്യാര്‍ഥികളാണ് യുഎഇയിലെ സ്കൂളുകളില്‍ പഠിക്കുന്നത്.ഇതില്‍ 17 ശതമാനം ഇമാറാത്തി സ്കൂളുകളും 32 ശതമാനം ബ്രിട്ടീഷ് പാഠ്യപദ്ധതി അടിസ്ഥാനമാക്കിയുള്ള സ്കൂളുകളുമാണ്.


ആരെയാണ് സ്കൂളുകള്‍ക്ക് വേണ്ടത് ?
മികച്ച അധ്യാപകരെ കണ്ടെത്താനായി എഴുത്ത് പരീക്ഷകളും,അഭിമുഖങ്ങളും ഗ്രൂപ്പ് ഡിസ്കഷനും മാതൃക ക്ലാസെടുത്ത് നടത്തി പരിശോധിച്ച ശഷമാണ് മിക്ക സ്കൂളുകളും അധ്യാപകരെ നിയമിക്കുന്നത്.അമേരിക്കന്‍ കരിക്കുലത്തില്‍ രക്ഷിതാക്കളുടെ വിലയിരുത്തലും നിര്‍ണ്ണായകമാണ്.
അക്കാദമിക അറിവുകളോടൊപ്പം വിദ്യാര്‍ഥി കേന്ദ്രീകൃതമായി ക്ലാസെടുക്കാനുള്ള കഴിഴ്, ഭാഷാ പ്രാവിണ്യം,ഐടി സാധ്യതകളുടെ ഉപയോഗിച്ച് വളരെ സര്‍ഗാത്മകമായി ക്ലാസെടുക്കാനുള്ള കഴിവുള്ളവരെയാണ് മിക്ക സ്കൂളുകളും തിരഞ്ഞെടുക്കുന്നത്.
ഇതിനായി കേരളത്തില്‍ അധ്യാപക പരിശീലനം നേടിയവരാണെങ്കില്‍ ഭാഷാപ്രാവിണ്യം തെളിയിക്കുന്ന ഐഇഎല്‍ടിഎസ് യോഗ്യത കൂടി ഉണ്ടെങ്കില്‍ മികച്ച അവസരങ്ങള്‍ അവര്‍ക്ക് ലഭിക്കും.



ബ്രിട്ടീഷ് സ്കൂളുകളില്‍ ജോലി ചെയ്യാന്‍ ക്യൂടിഎസ് എന്ന കോഴ്സ് എന്ന അധ്യാപക പരിശീലന കോഴ്സും പിജിസിഇ,പിജിഡിഇ എന്നീങ്ങനെയുള്ള ബിരുദാനന്തരബിരുദ കോഴ്സുമാണ് പൂര്‍ത്തിയാക്കേണ്ടത്.ഇവയെല്ലാ
പരീക്ഷയും വിജയിച്ചിരിക്കണം.അമേരിക്കന്‍ സ്കളുകളില്‍ അമേരിക്കന്‍ രീതിയിലുള്ള ഭാഷാ നൈപുണിയുള്ളവരെയാണ് കൂടുതലും പരിഗണിക്കുന്നത്.



ഇന്ത്യയില്‍ നിന്ന് എംഎ ഇംഗ്ലീഷ്,ബിഎഡും ഐഇഎല്‍ടിഎസും പൂര്‍ത്തിയാക്കിയവര്‍ക്ക് ചില സ്കൂളുകളില്‍ ഇടം കിട്ടുന്നുണ്ടെങ്കിലും മറ്റ് വിഷയങ്ങളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്ലെന്നതാണ് വാസ്തവംയുഎഇയിലെ മിക്ക തൊഴില്‍ മേഖലയിലും ഇന്ത്യക്കാരുടെ സ്വാധീനം വ്യാപകമാണെങ്കിലും ഇത്തരം സ്കൂളുകളില്‍ യൂറോപ്പ്,ആഫ്രിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരും കാനഡ,ഓസ്‌ട്രേലിയ,ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ് കൂടുതല്‍ ജോലി ചെയ്യുന്നത്.
സര്‍ക്കാറുകള്‍ക്ക് എന്തു ചെയ്യാനാകും ?
നിലവില്‍ വിദേശ രാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ മനസ്സിലാക്കി അനുയോജ്യരായ ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കാനുള്ള സംവിധാനം കേരളത്തിലോ അയല്‍ സംസ്ഥാനങ്ങളിലോ സര്‍ക്കാര്‍ തലത്തില്‍ ഇല്ലാത്തത് മലയാളികളുള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. നമ്മുടെ അധ്യാപന പരിശീലനങ്ങളില്‍ വിദേശ രാജ്യങ്ങളിലെ സാധ്യത കൂടി പരിഗണിച്ചുള്ള കോഴ്സുകള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനായുള്ള പരിശീലന പരിപാടികളും നടത്താന്‍ സര്‍ക്കാറുകള്‍ക്ക് സാധിക്കും.
സ്വകാര്യ മേഖലയിലും കേരളത്ത് ഇത്തരം കോഴ്സുകള്‍ പഠിപ്പിക്കകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളും കുറവാണ്.ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം നേടുന്നതിനുള്ള ഐഇഎല്‍ടിഎസ് കോഴ്സുകള്‍ മാത്രമാണ് സ്വകാര്യ സ്ഥാപനങ്ങള്‍പോലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇതിനപ്പുറത്തേക്കും പഠനം വ്യാപിപ്പിക്കാനുള്ള സംവിധാനം ഉണ്ടാവണം.
ഏത് സമയത്താണ് ഇന്‍റര്‍വ്യൂ ?
ബ്രിട്ടീഷ് - അമേരിക്കന്‍ കരിക്കുലം പിന്തുടരുന്ന സ്കൂളുകളില്‍ ആഗസ്റ്റ് അവസാനത്തോടെ, സപ്തംബര്‍ ആദ്യവാരത്തിലാണ് ഒരു അക്കാദമിക് വര്‍ഷം ആരംഭിക്കുന്നത്. ഇതിലേക്കുള്ള അധ്യാപന നിയമന നടപടിക്രമങ്ങള്‍ ഏപ്രില്‍,മെയ് മാസങ്ങളിലാണ് നടക്കുന്നത്.
ഇന്ത്യന്‍ സ്കൂളുകളില്‍ മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞയുടനെ അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നു. ഈ സമയത്ത് ഇവിടെ വേനല്‍ക്കാലം അല്ലാത്തതിനാല്‍ ഏപ്രില്‍ ആദ്യ വാരത്തോടെ ക്ലാസുകള്‍ ആരംഭിക്കുകയും ഇടവേളയിലായി ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ വേനലവധി നല്‍കുകയുമാണ് ചെയ്യാറുള്ളത്.കൂടാതെ ഡിസംബര്‍ മാസത്തില്‍ രണ്ടാഴ്ചയോളം ശിശിരകാല അവധിയും ഉണ്ടാവാറുണ്ട്.ജനുവരി, ഫ്രെബ്രുവരി മാസങ്ങളിലാണ് ഇന്ത്യന്‍ സ്കൂളുകളിലേക്കുള്ള അധ്യാപക നിയമന നടപടികള്‍ നടക്കാറുള്ളത്.

ജോലി കിട്ടാനുള്ള മാര്‍ഗമെന്താണ് ?
ആദ്യ ഉത്തരം ജോലിക്കുള്ള യോഗ്യത നേടുക എന്നത് തന്നെയാണ്. യോഗ്യത നേടിയാലും തൊഴില്‍ അവസരങ്ങള്‍ കണ്ടെത്താന്‍ പത്ര മാധ്യങ്ങളിലെ പരസ്യങ്ങള്‍ ഒരു വലിയ അളവോളം സഹായകമാണ്.അതെസമയം രാജ്യത്തെ ദേശീയ പത്രങ്ങളില്‍ ഇന്ത്യന്‍ സ്കളുകളിലേക്കുള്ള അഭിമുഖങ്ങളുടെ പരസ്യങ്ങള്‍ അറിയിക്കാറുണ്ട്.എറണാംകുളം,കോഴിക്കോട്, ബംഗളൂരു,ഹൈദരാബാദ്,ഡെല്‍ഹി,മുമ്പൈ എന്നിവിടങ്ങളില്‍ ചില സ്ഥാപനങ്ങള്‍ അഭിമുഖം നടത്താറുണ്ട്.
ഏറ്റവും പ്രധാനം വ്യക്തി ബന്ധങ്ങള്‍ വഴിയുള്ള അറിവുകളുടെ പങ്കുവെക്കല്‍ തന്നെയാണ്.ഇതോടൊപ്പം സ്കൂളുകളുടെ വെബ്സൈറ്റുകള്‍ വഴി സിവി അയക്കുകയും സ്കൈപ്പ് വഴിയുള്ള ഓണ്‍ലൈന്‍ അഭിമുഖങ്ങളും സ്ഥാപനങ്ങള്‍ നടത്താറുണ്ട്.
അധികപേരും വിസിറ്റിംഗ് വിസയില്‍ വന്ന് ഓരോ സ്ഥാപനങ്ങള്‍ കയറിയിറങ്ങി സിവി നല്‍കിയും ജോലി സമ്പാദിക്കാറുണ്ട്.ഈ മാര്‍ഗം ചിലവേറിയതാണ് എന്ന കാര്യം ശ്രദ്ധിക്കുമല്ലോ.



ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നോക്കും മുമ്പ്
ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി നോക്കാനാഗ്രഹിക്കുന്നവരാണെങ്കില്‍ ഏതാനും ചില രേഖകള്‍ ശരിയാക്കിയെടുത്താല്‍ ധാരാളം അധിക ചിലവില്‍ നിന്ന് രക്ഷപ്പെടാനാകും.ഇതില്‍ ഏറ്റവും പ്രധാനമാണ് സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന്‍.കേരളത്തില്‍ നിന്ന് എസ്എസ്എല്‍സി,പ്ലസ്ടു,ബിരുദം,ബിരുദാനന്തര ബിരുദം,ബിഎഡ് തുടങ്ങി ഏതെല്ലാം യോഗ്യതകള്‍ പൂര്‍ത്തിയാക്കിയവരുണ്ടോ അവരല്ലാം സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക ( പ്രവാസികാര്യ വകുപ്പ് ) അറ്റസ്റ്റേഷന്‍ ചെയ്യേണ്ടതുണ്ട്. കൂടാതെ ഏത് രാജ്യത്തേക്കാണോ ജോലിചെയ്യാന്‍ ഉദ്ദേശിക്കുന്നത് , ആ രാജ്യത്തിന്‍റെ എംബസിയും സര്‍ട്ടിഫിക്കേറ്റ് അറ്റസ്റ്റേഷന്‍ ചെയ്യേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ http://www.norkaroots.net/certificateattestation.aspx എന്ന വെബ്സൈറ്റ് ലിങ്കില്‍ നിന്നും ലഭ്യമാകും.
എസ്.എസ്.എല്‍.സി. മുതലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും മാര്‍ക്ക് ലിസ്റ്റുകളും (ഇംപ്രൂവ്‌മെന്റ്,സപ്ലിമെന്ററി) ഉള്‍പ്പെടെ ഹാജരാക്കണം. എച്ച്.ആര്‍.ഡി. ചെയ്യാന്‍ 687 രൂപയും ഓരോ സര്‍ട്ടിഫിക്കറ്റിനും 75 രൂപയും അടയ്ക്കണം. കുവൈത്ത്, യു... എംബസി അറ്റസ്റ്റേഷന്‍ ചെയ്യാന്‍ നോര്‍ക്കയില്‍ സൗകര്യമുണ്ട്.ഓരോ സര്‍ട്ടഫിക്കറ്റിനും യു... 3750, കുവൈത്ത് 1250 എന്നിങ്ങനെ നല്‍കണം.എംബസി അറ്റസ്റ്റേഷന് ചില സ്വകാര്യ ട്രാവല്‍ ഏജന്‍സികളും ഈ സൗകര്യം നല്‍കിവരുന്നു.

ജോലി ലഭിച്ച ശേഷം

ഗള്‍ഫ് രാജ്യങ്ങളില്‍ അധ്യാപന ജോലി അംഗീകരിക്കപ്പെടണമെങ്കില്‍ ഏതാനും ചില രേഖകള്‍ ശരിയാക്കുക എന്ന കടമ്പ കൂടി പൂര്‍ത്തിയാക്കനുണ്ട്.രാജ്യത്ത് നിന്ന് പൂര്‍ത്തിയാക്കി ഹയര്‍സെക്കണ്ടറി,ബിരുദം,പ്രൊഫഷണല്‍ യോഗ്യത എന്നീ സര്‍ട്ടിഫിക്കേറ്റുകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ യോഗ്യതയുമായി തുല്യതപ്പെട്ടതാണെന്ന സര്‍ട്ടിഫിക്കേറ്റ് അവിടങ്ങളിലെ വിദ്യാഭ്യാസ മന്ത്രാലയംകൂടി അംഗീകരിക്കേണ്ടതുണ്ട്. (ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ്). ഇതിനായി ബിരുദം മുതല്‍ മുകളിലേക്കുള്ള യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ശരിയായതാണോ ( ജെന്യൂനിറ്റി) എന്ന് പരിശോധിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രത്യേകം അപേക്ഷ നല്‍കേണ്ടതുണ്ട്. ഇവ പരിശോധിച്ച് ജെന്യൂയിന്‍ ആണെന്ന് സാക്ഷ്യപത്രം കിട്ടിയ ശേഷം യുഎഇയിലെ ഉന്നത വിദ്യാഭ്യാസ കൗണ്‍സുലില്‍ അപക്ഷ സമര്‍പ്പിക്കണം.തുടര്‍ന്ന് ഇവിടെ നിന്നും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതോടെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത്.മാസങ്ങള്‍ നീളുന്ന പ്രക്രിയയാണെങ്കിലും അംഗീകാരം ലഭിക്കുന്നവര്‍ക്ക് മികച്ച സ്കൂളുകളില്‍ ജോലി കിട്ടാനും എളുപ്പമാകും.