Saturday, March 23, 2019

ശിരോവസ്ത്രവും ഒരു പ്രതിരോധമാണ്.



ജനതക്ക് വേണ്ടിയാണ് ഓരോ ഭരണാധികാരിയും പ്രവര്‍ത്തിക്കേണ്ടത്. അവരുടെ ക്ഷേമവും സന്തോഷവുമാകണം ഭരണാധികാരികളുടെയും സന്തോഷം.അവരുടെ ദുഃഖം ഒരു രാജ്യത്തിന്‍റെയും ദുഃഖമാണ്.പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍.ഒരു ഭരണാധികാരി ആ പദവിയിലെത്തുന്നതോടെ സ്വന്തം പാര്‍ട്ടിയേക്കാള്‍ മറ്റുള്ളവരെ കൂടി പരിഗണിക്കാന്‍ സന്നദ്ദമാവണം.

അതിന്‍റെ മികച്ച മാതൃകയായി ലോകമാകെ ചര്‍ച്ചചെയ്യപ്പെടുകയാണ് ന്യൂസിലന്‍റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. തന്‍റെ രാജ്യത്തെ മുസ്ലിം പള്ളിയില്‍ 50 മതവിശ്വാസികള്‍ വെള്ളക്കാരനായ തീവ്രവാദിയുടെ വെടിയേറ്റ് ദാരുണമായി കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടപ്പോള്‍ ആ ഇരകളോടും ന്യൂനപക്ഷത്തോടും എങ്ങിനെയാണവര്‍ സമീപിക്കുന്നത് എന്നത് നമ്മുടെ ഭരണാധികാരികള്‍ക്കെല്ലാം പാഠമാണ്.

ഈ വെള്ളിയാഴ്ച മുസ്ലിം സ്ത്രീകളെപ്പോലെ ഹിജാബ് ധരിച്ചാണ് ക്രിസ്തുമതക്കാരിയായ അവര്‍ പളളിക്ക് സമീപം എത്തിയത്.
വെറുതെ ആശ്വസിപ്പിക്കുകയല്ല ; അവരിലൊരാളായി അവർക്കൊപ്പം നിൽക്കുകയാണവര്‍.
മുസ്ലിങ്ങളുടെ അഭിസംബോധനം ചെയ്യുന്ന രീതിയായ സലാംചൊല്ലിയാണ് അവര്‍ പാര്‍ലമെന്‍ിനെ അഭിസംബോധനം ചെയ്തത്. കുര്‍ആന്‍ പാരായണത്തോടെയാണ് പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങിയത്.

പ്രധാനന്ത്രിമാത്രമല്ല, ഇന്നലെ വനിതാപോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ ഹിജാബ് ധരിച്ചാണ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കേരളംപോലുള്ള സംസ്ഥാനത്ത് പോലും ഹിജാബ് ധരിച്ചാല്‍ പരീക്ഷാ എഴുതാന്‍ സമ്മതിക്കാത്ത, സ്കൂളില്‍ കയറ്റാത്ത അവസ്ഥകളുണ്ടായി എന്നതും അതിനോട് നമ്മുടെ പൊതുസമൂഹം പാലിച്ച മൗനവും അപകടരമാണെന്നത് സാന്ദര്‍ഭികമായി പറയാതെ വയ്യ.

ലോകവ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഇസ്ലാമോഫോബിയ തങ്ങളുടെ രാജ്യത്ത് വളരാന്‍ അനുവദിക്കില്ലെന്ന് വെള്ളിയാഴ്ച പ്രാര്‍ഥന നടന്ന സ്ഥലത്തിന് ചുറ്റും ഐക്യദാര്‍ഢ്യവുമായി എത്തിയ ആ ജനത പ്രഖ്യാപിക്കുന്നു.

ബാബരി മസ്ജിദ് പൊളിച്ചടുക്കല്‍ തുടങ്ങി 2007 ല്‍ ഹൈദരാബാദിലെ മക്ക പള്ളിയില്‍ ബോംബ് വെച്ച് എട്ടുപേരെ ഹിന്ദുതീവ്രവാദ സംഘടന കൊന്നതു് തുടങ്ങി പശുവിന്‍റെയും ആടിന്‍െയും ഇറച്ചി കഴിച്ചതിന്‍റെ പേരില്‍ കൊലപാതകവും സംഘര്‍ഷങ്ങളും നടക്കുന്ന രാജ്യമായിട്ടും ഇവിടെ പീഢിതരായ ജനതയോടൊപ്പം നില്‍ക്കാന്‍ ഏതെങ്കിലും പ്രധാനമന്ത്രിയോ ഭരണാധികാരിയോ ഉണ്ടായോ എന്ന ചോദ്യത്തിലേക്കാണ് ജസീന്ത ആര്‍ഡന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.


No comments:

Post a Comment