Friday, March 10, 2017

ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധത ; പലരും മൗനം പാലിക്കുന്നുണ്ടോ?

സ്ക്രീനില്‍ കാണുന്നത് പോലെ, അല്ലെങ്കില്‍ അതിലെ കഥാപാത്രത്തിന്‍റെ ജീവിതത്തിന് സമാനമായി ജീവിക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെയാണ് ഭൂരിഭാഗവും.നായകന്‍റെ വേഷം മുതല്‍ ഭാഷ വരെ ഈ അനുകരണീയത നമ്മളിലുണ്ടാകും. ഇന്ന് സ്ക്രീനില്‍ കാണുന്നതാണ് നാളെ നമ്മുടെ ഹെയര്‍ സ്റ്റൈല്‍. നമ്മുടെ വസ്ത്രം. നടത്തം, ഭക്ഷണം എന്തിന് സംസാരത്തിലെ രീതി വരെ ഇപ്രകാരം മാറുന്നു.

എങ്ങിനെ മോഷ്ടിക്കാമെന്നതിന്‍റെ വിവിധ തന്ത്രങ്ങള്‍ പറഞ്ഞു തരുന്ന "റോബിന്‍ഹുഡ് " മുതല്‍ "ധൂം" വരെ ഇക്കൂട്ടത്തിലുണ്ട്. ആസൂത്രിത കൊലപാതകത്തിന്‍െറ രൂപങ്ങള്‍ കാണിച്ച ദൃശ്യമാണല്ലോ അടുത്ത കാലത്ത് വളരെ ഹിറ്റ് ആയ മറ്റൊരു മലയാള ചലചിത്രം. പ്രണയിക്കാനും കൊലപാതകത്തിനും പ്രതികാരത്തിനും മദ്യപാനത്തിനും തുടങ്ങി പലതിനും ഇന്‍സ്പെയര്‍ ചെയ്യുന്ന എത്രയെത്ര സിനിമകള്‍.

കൂടാതെ ചലചിത്രങ്ങളില്‍ ഭൂരിഭാഗവും സ്ത്രീ വിരുദ്ധതയാണെന്ന കാര്യം ഇതിനിടെ ചര്‍ച്ച ചെയ്ത് കഴിഞ്ഞു. പക്ഷെ പൃഥിരാജ് ഒഴിച്ചുള്ള ഒരു നടനും ഇനി മേലാല്‍ സ്ത്രീയെ അവഹേളിക്കുന്ന ചലചിത്രങ്ങളില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന വസ്തുത അവിടെ അവശേഷിക്കുകയാണ്.ഉദാഹരണത്തിന് മാത്രം രണ്ട് സാംപിളുകള്‍ പ്രമുഖരായ രണ്ട് താരങ്ങളുടേതാണ് ചുവടെ.

മേലാല്‍ ഒരാണിന്‍റെയും മുഖത്തിന് നേരെ ഉയരില്ല നിന്‍റെയീ കയ്യ്. അതെനിക്കറിയാഞ്ഞിട്ടില്ല.നീയൊരു പെണ്ണാണ് . വെറും പെണ്ണ് - ദ കിംഗ് ( മമ്മൂട്ടി)

തുലാവര്‍ഷ രാത്രികളില്‍ ഒരു പുതപ്പിനടയില്‍ സ്നേഹിക്കാനും എന്‍റെ കുഞ്ഞുങ്ങളെ പെറ്റുപോറ്റാനും ഒടുവില്‍ ഒരു നാള്‍ വടിയായി തെക്കെപറമ്പിലെ പുളിയന്‍ മാവിന്‍റെ വിറകിന്നടിയില്‍ എരിഞ്ഞു തീരുമ്പോള്‍ നെഞ്ചു തല്ലിക്കരയാനും എനിക്കൊരു പെണ്ണ് വേണം - നരസിംഹത്തില്‍ (മോഹന്‍ലാല്‍.)

ഇങ്ങനെ മിക്ക സിനിമകളിലും കാണും, സ്ത്രീയെ ഒന്നുമല്ലാതാക്കി മാറ്റുന്ന ഡയലോഗുകളും സീനുകളും.അല്ലാത്ത സിനിമകള്‍ക്ക് ഇവിടെ മാര്‍ക്കറ്റില്ല.അവയില്‍ പലതും അവാര്‍ഡ് സിനിമകളെന്ന് മുദ്രകുത്തി ഇല്ലാതാകും.ആദാമിന്‍റെ മകന്‍ അബു പോലുള്ളവയെ ഇവിടെ മറക്കുന്നില്ല.

മനുഷ്യനെ മനുഷ്യനായി കാണുന്ന , ദാനത്തെ പ്രോത്സാഹിപ്പിക്കുന്ന,കരുണ തോന്നിപ്പിക്കുന്ന തുടങ്ങി നല്ലതെന്ന് ഇക്കാലം വരെ വാഴ്ത്തിപ്പോരുന്ന മഹിതമായ മൂല്യങ്ങള്‍ പകരുന്ന സിനിമകള്‍ എന്താണ് അധികം ഇറങ്ങാത്തത്.ആരാണ് അവയ്ക്ക് മാര്‍ക്കറ്റ് ഇല്ലാതാക്കിയത് ?


സിനിമ മാത്രമല്ല കഥയായാലും നോവല്‍ ആയാലും ഇതൊക്കെ തന്നെയല്ലേ സ്ഥിതി.ചിലപ്പോള്‍ നമ്മുടെ അനുഭവങ്ങളുമായി അവക്ക് സാമ്യം തോന്നുമ്പോള്‍ ആ കഥ, അല്ലെങ്കില്‍ സിനിമ വല്ലാതെ ഇഷ്ടപ്പെട്ടേക്കും.എന്നാല്‍ അപരനെ സൃഷ്ടിക്കുന്ന, ലൈംഗികതയെ ഉത്തേജിപ്പിക്കുന്ന രചനകള്‍ക്കെതിരെ എന്താ ആരും ശബ്ദിക്കാത്തത് ? അവ കൂടി ഈ വിമര്‍ശനത്തിന്‍റെ പരിധിയില്‍ വരേണ്ടതാണ്.

No comments:

Post a Comment