Friday, December 10, 2010

വിദ്യാഭ്യാസം പൊളിച്ചെഴുതണം



1991 ഈപ്രില്‍ 18. അന്നൊരു വെള്ളിയാഴ്‌ചയായിരുന്നു. കോഴിക്കോട്‌ മാനാഞ്ചിറ സ്‌ക്വയറിലെ പച്ചവിരിച്ച മൈതാനത്ത്‌ വന്‍ജനാവലി സംഗമിച്ചു. ഒരു ചരിത്ര മുഹൂര്‍ത്തത്തിന്റെ ചുവടുവെപ്പായിരുന്നു അത്‌. കേരളം സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന പ്രഖ്യാപനം. ആയിരങ്ങളെ സാക്ഷിയാക്കി ഏറനാട്ടിലെ ചേലക്കോടന്‍ ആയിഷ എന്ന എഴുപതുകാരിയായരുന്നു ആ മഹത്തായ പ്രഖ്യാപനം നടത്തിയത്‌.പഠനത്തിന്‌ പ്രായ ഭേദമില്ലെന്ന്‌ തെളിയിച്ച അവര്‍ സാക്ഷരതക്കുപുറമെ കമ്പ്യൂട്ടര്‍ സാക്ഷരതയും സ്വയത്തമാക്കിയത്‌ വലിയ മാതൃകയാണ്‌.

അറിവ്‌ സമ്പാദിക്കാത്തവരായി ആരും തന്നെയില്ല. ജീവിതത്തിലെ ഓരോ ദിനങ്ങളിലും വിവിധങ്ങളായ അറിവുകളാണ്‌ നാം ഓരോരുത്തരും കണ്ടെത്തുന്നത്‌. ഒരു വ്യക്തി അനുഭവത്തിലൂടെ സ്വാശീകരിക്കുന്ന വ്യവഹാര പരിവര്‍ത്തനത്തെയാണ്‌ പഠനമെന്നത്‌കൊണ്ട്‌ മനശാത്രത്തില്‍ പൊതുവെ നിര്‍വചിച്ചുവരുന്നത്‌. വിജ്ഞാനമാര്‍ജിക്കാനുള്ള ത്വര മലയാളിയുടെ കൂടെപിറപ്പാണ്‌. ജീവിക്കാന്‍ അനുഗുണമാണെങ്കില്‍ ഏത്‌ തരം വിജ്ഞാനം സമ്പാദിക്കാനും, തൊഴില്‍ ചെയ്യാനും മലയാളി തയ്യാറാണ്‌. കേരളത്തിലെ പത്ത്‌ ശതമാനത്തോളം ജനത ഗള്‍ഫ്‌നാടുകളില്‍ മാത്രം കഴിയുന്നു എന്നത്‌ ഇതിന്റെ ഉദാഹരണമാണ്‌.

മനുഷ്യനെ സംസ്‌ക്കരിക്കുന്ന പ്രകിയയാണ്‌ വിദ്യാഭ്യാസം. മനുഷ്യനിലെ സമ്പൂര്‍ണ്ണതയുടെ ആവിഷ്‌ക്കാരമാണ്‌ വിദ്യാഭ്യാസമെന്ന്‌ സ്വാമി വിവേകാനന്ദന്‍ വിദ്യഭ്യാസത്തെ നിര്‍വചിച്ചു. സ്‌കൂളില്‍പോയിമാത്രം പഠനം നടത്തുന്ന ഒരു പ്രക്രിയായി വിദ്യഭ്യാസത്തെ ചുരുക്കുന്നത്‌ ശരിയല്ല.തൊഴില്‍പരം, വിജ്ഞാന സമ്പാദനം, ആത്മസാക്ഷാത്‌ക്കാരം, സാമ്പത്തിക കാര്യക്ഷമത, വ്യക്തിത്വ വികസനം തുടങ്ങി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ നിരവധിയാണ്‌. മനുഷ്യ ജീവിതത്തിന്റെ ഓരോ തത്വചിന്തക്കും വ്യത്യസ്‌തമായി വിദ്യഭ്യാസ ലക്ഷ്യങ്ങളിലും പ്രകടമായ മാറ്റങ്ങള്‍ ലോകത്ത്‌ സംഭവിച്ചിട്ടുണ്ട്‌. കേവലമായ അക്കാദമിക ജ്ഞാനത്തിനപ്പുറം മനുഷ്യനെ സംസ്‌കരിക്കുന്ന ഒരു പ്രക്രിയായി വിദ്യാഭ്യാസം എക്കാലത്തും നിലകൊണ്ടിട്ടുണ്ട്‌ .

ഒരു തലമുറയില്‍ നിന്ന്‌ അടുത്ത തലമുറയിലേക്ക്‌ സംസ്‌കാരം പകര്‍ന്നു നല്‍കപ്പെടുന്നത്‌ വിദ്യാഭ്യാസത്തിലൂടെയാണ്‌. ഈ പശ്ചാത്തലത്തില്‍ വിലയിരുത്തുമ്പോള്‍ ഏതെങ്കിലും സമൂഹത്തില്‍ സാസ്‌കാരിക അപചയം സംഭവിച്ചിട്ടുണ്ടെങ്കില്‍ അവിടുത്തെ വിദ്യാഭ്യാസ പ്രകിയയിലെന്തോ കാര്യമായ കുഴപ്പങ്ങളുണ്ടെന്ന്‌ വേണം കരുതാന്‍. ഒരു സമൂഹത്തന്റെ സമഗ്രതയാണ്‌ സംസ്‌കാരം. വ്യക്തികളുടെ സ്വഭാവരീതികള്‍, വസ്‌ത്രധാരണം, ജീവിതരീതികള്‍, ഭാഷ, ആചാരങ്ങള്‍, വിനോദങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയവയുടെയെല്ലാം ആകെതുകയാണ്‌ സംസ്‌കാരം. മനുഷ്യന്റെ ഉത്ഭവം മുതല്‍ മനുഷ്യന്റെ സംസ്‌കാരവും ആരംഭിച്ചിട്ടുണ്ട്‌.

എന്നാല്‍ വിദ്യാഭ്യാസ രംഗത്തും, ശാസ്‌ത്ര-സാമൂഹ്യ രംഗത്തും ഏറെ പുരോഗതി കൈവരിച്ച ഇന്നത്തെ മനുഷ്യ ജീവിതത്തിന്റെ സ്ഥിതിവിശേഷം എവിടെയാണ്‌ എത്തിനില്‍ക്കുന്നത്‌ ?.
സാംസ്‌കാരികമായ ജീര്‍ണ്ണതായാണ്‌ എങ്ങും. കളവ്‌, പിടിച്ചുപറി, മദ്യം, മയക്കുമരുന്ന്‌, ആത്മഹത്യ, പീഢനങ്ങള്‍, സൈബര്‍കുറ്റകൃത്യങ്ങള്‍ തുടങ്ങി ദിനം പ്രതി കുറ്റകൃത്യങ്ങളും പുതുതായി രൂപപ്പെട്ട്‌ വരുന്നു.ഓരോ പുതിയ സാങ്കേതിക വിദ്യ രൂപം പ്രാപിക്കുമ്പോഴും പുതിയ കുറ്റകൃത്യങ്ങള്‍ക്ക്‌ അത്‌ എങ്ങിനെ പ്രയോചനപ്പെടുത്താമെന്ന്‌ ചിന്തിക്കുന്ന ഒരു തലമുറയും വളര്‍ന്നുവരുന്നുണ്ടെന്നത്‌ ഗൗരവമായി ചിന്തിക്കണ്ടിയിരിക്കുന്നു. മനഷ്യന്റെ നന്മകള്‍ക്കുവണ്ടിയാകണം സാങ്കേതിക വിദ്യഉപയോഗപ്പെടുത്തണ്ടത്‌. എന്നാല്‍ ദിനം പ്രതിയുള്ള മാധ്യമ വാര്‍ത്തകളില്‍ പുതിയ സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദിച്ചുവരുന്നതായി കാണാന്‍ സാധിക്കും. വിദ്യാഭ്യാസരംഗത്തെ പുരോഗനാത്മകമായ നേട്ടങ്ങള്‍ ശാസത്രരംഗത്തും, വ്യവസായ രംഗത്തും പുതു പ്രവണതകള്‍ക്ക്‌ വഴിവെക്കുന്നു.പക്ഷെ ഇത്തരത്തില്‍ പുരോഗതി കൈവരിക്കുന്നതിനനുസരിച്ച്‌ നമ്മുടെ സമൂഹത്തിന്‌ വിവേകം നഷ്ടപ്പെട്ടുതുടങ്ങിയിട്ടുണ്ടോ...?
ആധുനികതയുടെയും, പരിഷ്‌ക്കരണത്തിന്റെയും പിന്നാലെയുള്ള പ്രയാണത്തില്‍ വിവേകം നഷ്ടപ്പെട്ട്‌ തുടങ്ങിയതോടെ സാംസ്‌കാരിക ജീര്‍ണ്ണതയിലേക്കും, മനുഷ്യ നാശത്തിലേക്കുമാണ്‌ മനുഷ്യനെ നയിക്കുന്നത്‌. സദാചാരം എന്നൊന്നില്ല എന്ന തത്വം സ്ഥാപിക്കാനുള്ള നീക്കം വിവിധ കോണുകളില്‍ നിന്ന്‌ പരിഷ്‌ക്കരണത്തിന്റെപേരില്‍ ഉയരാന്‍ തുടങ്ങിയിരിക്കുന്നു.മൂല്യബോധത്തിന്റെ തിരസ്‌ക്കരണമാണ്‌ പേടിപ്പെടുത്തുന്നത്‌. സദാചാരബോധത്തെ കുറിച്ച്‌ സംസാരിക്കാന്‍പോലും പറ്റാത്ത സ്ഥിതിവിശേഷം ഉടലെടുത്ത്‌കൊണ്ടിരിക്കുന്നു. യാഥാസ്ഥികരെന്ന്‌ വിശേഷിപ്പിച്ച്‌ പരിഹാസപ്പെടുത്തി നിരുത്സാഹപ്പെടുത്തുന്ന പ്രവര്‍ത്തനമാണ്‌ പരിഷ്‌ക്കരണവാദികള്‍ എന്ന്‌ അവകാശപ്പെടുന്നവരില്‍ ചിലര്‍ തുടര്‍ന്നുവരുന്നത്‌. സാംസ്‌കാരിക രംഗത്തെ പ്രധാനികള്‍ എന്ന്‌ അവകാശപ്പെടുന്ന സാഹിത്യരംഗത്ത്‌ ഈ പ്രവണത അല്‍പംകൂടി കൂടുതലാണെന്ന്‌ പറഞ്ഞാല്‍ അത്‌ അതിശയോക്തിയാകില്ല. ആഘോഷദിവസങ്ങളിലും, അല്ലാതെയും മദ്യം ഉപയോഗിക്കുന്ന സംസ്‌ക്കാരം ഇന്ന്‌ നമുക്ക്‌ അന്യമല്ലാതെയായിതീരുന്നു. മദ്യവിരുദ്ധ പ്രസംഗമോ, പ്രതികരണമോ നടത്തിയാല്‍ അദ്ധേഹത്തെ യാഥാസ്ഥികനായും, പഴഞ്ചനായും ചിത്രീകരിക്കുന്നു.

ധാര്‍മ്മിക ബോധത്തിന്റെ തിരിനാളം അണയുന്നിടത്താണ്‌ തിന്മകളുടെയും, കുറ്റകൃത്യങ്ങളുടെയും എണ്ണം പെരുകിവരുന്നത്‌. അതിനാല്‍ ധാര്‍മികബോധപ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ശക്തിപ്രാപിച്ചാല്‍ മാത്രമെ ഈ പ്രശ്‌നത്തിന്‌ പരിഹാരം കാണാന്‍ സാധിക്കൂ. അറിവില്ലാതെ ചെയ്യുന്ന തെറ്റുകളേക്കക്കാള്‍ ഭീകരമായതാണ്‌ അറിവുള്ളവന്റെ തെറ്റുകള്‍. കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാന്‍ ഭൗതിക ലോകത്ത്‌ ഔദ്യോഗിക നിയമ സംവിധാനങ്ങളാണ്‌ ഉപയോഗിച്ചുവരുന്നത്‌. എന്നാല്‍ ഇവ പലപ്പോഴും അപ്രായോഗിഗമാണ്‌. വിശന്നുവലഞ്ഞ ഒരുത്തന്‍ ഒരു നേരത്തെ അന്നത്തിനായി തൊട്ടടുത്തുള്ളവന്റെ തോട്ടത്തില്‍ നിന്ന്‌ എന്തെങ്കിലുമെടുത്ത്‌ ഭക്ഷിച്ചാല്‍ അവനെ ശിക്ഷിക്കാന്‍ നമ്മുടെ നിയമ സംവിധാനത്തിന്‌ കഴിയുമ്പോള്‍ ആയിരക്കണക്കിന്‌ കോടികള്‍ മോഷ്ടിച്ചവരെയേ, അഴിമതി നടത്തിയവരേയോ ശിക്ഷിക്കാന്‍ നമ്മുടെ നീതിന്യായ വ്യവസ്ഥക്കു പലപ്പോഴും കഴിയാറില്ല. ഈയൊരു പശ്ചാത്തലത്തില്‍ കുറ്റകൃത്യങ്ങള്‍ ഇല്ലാതാക്കുന്നതിന്‌, മികച്ച സംസ്‌ക്കാരമുള്ള തലമുറ സൃഷ്‌ടിക്കുന്നതിന്‌ അല്‍പമെങ്കിലും ധാര്‍മിക ബോധം കാത്ത്‌ സൂക്ഷിക്കുന്ന സമൂഹത്തിന്റെ സൃഷ്ടിയാണ്‌ നമുക്കാവശ്യം. മനുഷ്യന്റെ അസ്ഥിത്വം തിരിച്ചുപിടിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം വിദ്യാഭ്യാസമാണ്‌. മനുഷ്യ മനസ്സാണ്‌ മാറേണ്ടത്‌. മാനസികമായ മാറ്റം പെരുമാറ്റത്തിലും, ശീലങ്ങളിലുമെല്ലാം മാറ്റം വരുത്തും. മനശാസ്‌ത്രജ്ഞന്മാര്‍ നിര്‍വചിച്ചപോലെ അനുഭവങ്ങളിലൂടെ സ്വഭാവത്തില്‍ മാറ്റം വരുത്താനുതകുന്ന പഠനാനുഭവങ്ങള്‍ വിദ്യാര്‍ഥി സമൂഹത്തിന്‌ ലഭിക്കണം. വ്യക്തികളിലെ മാറ്റമാണ്‌ സമൂഹത്തിലെ മാറ്റത്തിലേക്ക്‌ വഴിവെക്കുന്നത്‌.സമൂഹത്തിന്റെ മാറ്റം സംഭവിക്കുമ്പോള്‍ സമഗ്രമേഖലയിലും മാറ്റം സംഭവിക്കുന്നു. ഭൗതികമായ പഠനത്തോടൊപ്പം, ധാര്‍മിക-മത മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന വിദ്യാഭ്യാസം ഓരോ വിദ്യാര്‍ഥിക്കും ലഭിക്കണം. അപ്പോള്‍ മാത്രമെ വരും തലമുറയില്‍ ഉത്തമ പൗരന്മാരെ വാര്‍ത്തെടുക്കാന്‍ സാധിക്കൂ.

1 comment:

  1. ചിന്തനീയ മായ വിഷയം ..നമ്മുടെ വിദ്യാഭ്യാസ വിചക്ഷണര്‍ കാണട്ടെ

    ReplyDelete