Wednesday, May 5, 2010

മലബാറെന്താ കേരളത്തിലല്ലേ.....

എസ്‌ എസ്‌ എല്‍ സി ഫലം പുറത്തുവന്നു. ഇത്തവണയും കോരന്‌ കഞ്ഞി കുമ്പിളില്‍ തന്നെയെന്നപോലെ മലബാറിന്റെ വിദ്യാഭ്യാസ പ്രശ്‌നം പരിഹരിക്കാന്‍ പുതിയതായുള്ള സീറ്റുകളുടെ പ്രഖ്യാപനവുമില്ല. മുസ്‌്‌ലിം മതവിശ്വാസികള്‍ കൂടുതലുള്ള മലബാര്‍ ജില്ലകളില്‍ വര്‍ഷങ്ങളോളമായി പത്താംതരത്തിന്‌ ശേഷം ഉപരിപഠന സൗകര്യമില്ലാതെ വിഷമിക്കുകയാണ്‌ മലബാറിലെ ആയിരക്കണക്കിന്‌ വിദ്യാര്‍ഥികള്‍. പ്രത്യേകിച്ച്‌ മലപ്പുറം ജില്ലയില്‍...പച്ചയും,ചുവപ്പും, മൂവര്‍ണ്ണക്കൊടിയുമെല്ലാം വിദ്യാഭ്യാസം ഭരിച്ചിട്ടും ഈ പ്രശ്‌നത്തിന്‌ ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.
അതെ സമയം തെക്കന്‍ ജില്ലകളില്‍ ആയിരക്കണക്കിന്‌ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഏത്‌ മാര്‍ക്കില്ലാത്ത കുട്ടിക്കും പ്ലസ്വണ്ണിന്‌ സയന്‍സോ, കൊമേഴ്‌സോ പഠിക്കാം.ഹ്യൂമാനിറ്റീസിന്‌ എത്ര പരിഗണന കിട്ടുന്നു എന്നത്‌ പരിശോധിക്കേണ്ട കാര്യമാണ്‌.
എന്നാലും നമ്മുടെ വിദ്യാഭ്യാസ മന്ത്രിയുടെ വര്‍ത്തമാനത്തില്‍ മലബാറിലെ പ്രശ്‌നം അങ്ങ്‌ ഉദിച്ചു കാണുന്നില്ല.എസ്‌എസ്‌എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന്‌ യോഗ്യത നേടിയ എല്ലാവര്‍ക്കും ഉപരിപഠന സൗകര്യമുണ്ടെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്‌താവന ആവര്‍ത്തിക്കുമ്പോഴും ഉപരിപഠന സീറ്റിന്റെ കാര്യത്തില്‍ കടുത്തആശങ്കയിലാണ്‌ മലബാറിലെ ആയിരക്കണക്കിന്‌ വിദ്യാര്‍ഥികള്‍. മലപ്പുറം ജില്ലയുടെ കാര്യം തന്നെയെടുക്കാം. 71113 വിദ്യാര്‍ഥികളാണ്‌ മലപ്പുറം ജില്ലയില്‍ നിന്നും ഇത്തവണ പരീക്ഷ എഴുതിയത്‌. ഇവരില്‍ 61805 പേര്‍ ഉപരിപഠനത്തിന്‌ അര്‍ഹത നേടിയെങ്കിലും 8,534
വിദ്യാര്‍ഥികള്‍ക്ക്‌ പ്ലസ്‌വണ്‍ പ്രവേശനത്തിന്‌ സീറ്റില്ലാത്ത അവസ്ഥയാണുള്ളത്‌.
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍,പോളിടെക്‌നിക്‌, ഐടിസി, ഐടിഐ എന്നീ സ്ഥാപനങ്ങളിലായി ജില്ലയില്‍ ആകെ 53,271 സീറ്റ്‌ മാത്രമാണുള്ളത്‌.

ഇനി മേഖലയില്‍ നിലവിലുള്ള പ്ലസ്‌ വണ്‍ പഠനത്തിന്റെ അവസ്ഥ നോക്കാം .
മിക്ക സ്‌കൂളുകളിലും പരമ്പരാഗത പ്ലസ്‌ടുകോഴ്‌സുകളാണ്‌ ഇപ്പോഴും തുടരുന്നത്‌. വിഷയങ്ങളെ ഹ്യൂമാനിറ്റീസ്‌, കൊമേഴ്‌സ്‌, സയന്‍സ്‌ എന്നിങ്ങനെ വിഭജിക്കുന്നുണ്ടെങ്കിലും ഇവയിലെ ഉപവിഭാഗങ്ങളില്‍ മിക്ക കോഴ്‌സുകളും മേഖലയില്‍ പഠിപ്പിക്കപ്പെടുന്നില്ല. ജോലി സാധ്യതയുള്ള നിരവധി കോഴ്‌സുകള്‍ പഠിക്കാന്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്‌ കഴിയാറില്ല.ഹ്യൂമാനിറ്റീസ്‌ വിഷയത്തില്‍ 32 കോംപിഷേനുള്ള കാര്യം അധികമാര്‍ക്കും അറിവില്ല.ഇക്കണോമിക്‌സ്‌, ഹിസ്‌റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്‌ എന്നിവയോടൊപ്പം നാലാംവിഷയമായി സോഷ്യോളജി,ജ്യോഗ്രഫി,ജിയോളജി എന്നീ വിഷയങ്ങളാണ്‌ ജില്ലയിലെ മിക്ക പ്ലസ്‌വണ്‍ ക്ലാസിലും കോംപിനേഷനായുള്ളത്‌.സോഷ്യോളജി, സോഷ്യല്‍വര്‍ക്ക്‌, സൈക്കോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌ ഉള്‍പ്പെടുന്ന കോംപിനേഷന്‍ ജില്ലയിലെ മൂന്ന്‌ കേന്ദ്രങ്ങളില്‍ മാത്രമാണുള്ളത്‌.ഇക്കണോമിക്‌സ്‌, പൊളിറ്റിക്കല്‍ സയന്‍സ്‌,ഇക്കണോമിക്‌സ്‌ എന്നിവയോടൊപ്പം സ്റ്റാറ്റാറ്റിക്‌സും പഠിപ്പിക്കുന്ന മൂന്ന്‌ കേന്ദ്രങ്ങളാണുള്ളത്‌.ഇനി ഗാന്ധിയന്‍ പഠനം,സംഗീതം, തത്വശാസ്‌ത്രം,ആന്ത്രപോളജി എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പഠിക്കണമെങ്കില്‍ അവര്‍ക്ക്‌ ജില്ല വിടുകയല്ലാതെ മറ്റുമാര്‍ഗമില്ല.ജോലി സാധ്യത ഏറെയുള്ള ജേര്‍ണലിസം,സോഷ്യല്‍ വര്‍ക്ക്‌, കമ്മ്യൂണിക്കറ്റീവ്‌ ഇംഗ്ലീഷ്‌, കംപ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീവിഷയങ്ങള്‍ ഉള്‍പ്പെടുന്ന അപൂര്‍വ്വ ശ്രേണിയും ഹ്യൂമാനിറ്റീസ്‌ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും പഠിക്കാന്‍ മറ്റുജില്ലകളിലേക്ക്‌ പോകണം.

32 കോംപിനേഷനുള്ള ഹ്യൂമാനിറ്റീസ്‌ ഗ്രൂപ്പിലെ 19 വിഭാഗങ്ങള്‍ ജില്ലയിലൊരിടത്തും പഠിപ്പിക്കപ്പെടുന്നില്ല. ശേഷിയുള്ള പതിമൂന്നില്‍ മിക്കതും വിരലിലെണ്ണാവുന്നവ മാത്രമെ ഉള്ളൂ.
ഇനി സയന്‍സ്‌ ഗ്രൂപ്പിന്റെയും സ്ഥിതി വിഭിന്നമല്ല.ഈ ്‌ഗ്രൂപ്പില്‍ ആകെ ഒമ്പത്‌ കോംപിനേഷനാണുള്ളത്‌. ഇതില്‍ കണക്ക്‌, ഫിസിക്‌സ്‌,കെമിസ്‌ട്രി, ബയോളജി ഉള്‍പ്പെടുന്ന കോഴ്‌സ്‌ ആണ്‌ മിക്ക സ്‌കൂളുകളിലും ഉള്ളത്‌.മറ്റുകോംപിനേഷന്‍ കോഴ്‌സുകള്‍ പഠിക്കണമെങ്കിലും മറ്റു ജില്ലകളെ ആശ്രയിക്കണം. കംപ്യൂട്ടര്‍ സയന്‍സും,ജിയോളജിയും ഉള്‍പ്പെടുന്ന സയന്‍സ്‌ വിഭാഗം പൊന്നാനി എംഇഎസ്‌ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ മാത്രമാണുള്ളത്‌. ഫിസിക്‌സ്‌,കെമിസ്‌ട്രി വിഷയങ്ങളോടൊപ്പം കണക്ക്‌-ഹോംസയന്‍സ്‌, ജിയോളജി-കണക്ക്‌, ഇലക്ട്രോണിക്‌സ്‌-കണക്ക്‌, ബയോളജി-സൈക്കോളജി, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌-കണക്ക്‌ തുടങ്ങിയ കോംപിനേഷനില്‍ ഇതുവരെ ഒരു സ്ഥാപനത്തിലും പഠിക്കാന്‍ കോഴ്‌സ്‌ നിലവിലില്ല.

കൊമേഴ്‌സ്‌ ഗ്രൂപ്പില്‍ മാത്രമാണ്‌ അല്‍പ്പംപോലും കോംപിനേഷനുള്ളത്‌. അധിക സാമ്പത്തിക ബാധ്യത വരുംമെന്ന കാരണം പറഞ്ഞ്‌ പുതിയ കോഴ്‌സുകള്‍ അനുവദിക്കാന്‍ വിവിധ സര്‍ക്കാറുകള്‍ തയ്യാറാകാത്തതിനാല്‍ ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക്‌ ജോലിസാധ്യതയുള്ള നിരവധി മികച്ച കോഴ്‌സുകളില്‍ പഠനം നടത്താനോ, തങ്ങളുടെ അഭിരുചിക്കനുസരിച്ച്‌ പഠനം നടത്താനോ സാധിക്കാതെ പോകുന്നു.
സീറ്റ്‌ ലഭിക്കാത്തവരെല്ലാം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളെ തന്നെ ആശ്രയിക്കേണ്ടിവരും. ഇവിടങ്ങളില്‍ നിന്ന്‌ ട്യൂഷന്‍ നല്‍കി ഓപ്പണ്‍സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്‌തുവേണം പരീക്ഷ എഴുതാന്‍. എന്നാല്‍ ദുരിതമനുഭവിക്കുന്നവനെ വീണ്ടും പ്രയാസത്തിലാക്കുന്ന നടപടികളാണ്‌ ഓപ്പണ്‍സ്‌കൂള്‍ അധികൃതരില്‍ നിന്നുണ്ടാകുന്നത്‌.

കയ്യിട്ടുവാരാന്‍ ഓപ്പണ്‍ സ്‌കൂള്‍

മുന്‍ വര്‍ഷങ്ങളില്‍ ആയിരക്കണക്കിനു സീറ്റുകള്‍ തെക്കന്‍ ജില്ലകളില്‍ ഒഴിഞ്ഞു കിടന്നപ്പോഴെല്ലാം മുക്കാല്‍ ലക്ഷത്തോളം വിദ്യാര്‍ഥികളാണ്‌ സംസ്ഥാന ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ പരീക്ഷ എഴിതിയത്‌. എന്നാല്‍ രജിസ്‌ട്രേഷന്‍ മുതല്‍ പരീക്ഷാ ഫീസിന്റെ കാര്യത്തില്‍വരെ കടുത്ത വിവേചനവും ഇവര്‍ നേരിടേണ്ടിവരുന്നു

ഓപ്പണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ പരീക്ഷ എഴുതാനുള്ള സൗകര്യമുണ്ടാകും എന്നാണ്‌ പ്രധാന കാര്യം. പാഠ പുസ്‌തകത്തിന്‌ അപേക്ഷ നല്‍കി പണമടച്ചിട്ടുണ്ടെങ്കില്‍ പരീക്ഷയുടെ ഒരാഴ്‌ചമുമ്പ്‌ ഭാഗ്യമുണ്ടെങ്കില്‍ പുസ്‌തകം ലഭിക്കും എന്നാണ്‌ കഴ്‌ഞ്ഞവര്‍ഷം വരെയുള്ള അനുഭവം.കിട്ടിയാല്‍കിട്ടി..പോയാല്‍പോയി എന്ന ഒരുതരം കറക്കികുത്തി കളിപോലെ...

റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക്‌ അപേക്ഷാ ഫോമിന്‌ നല്‍കുമ്പോള്‍ പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ഥികള്‍ 50 രൂപ നല്‍കണം. 2006 വരെ ഇത്‌ നൂറ്‌ രൂപയായിരുന്നു.ഇപ്രകാരം 450 രൂപവരെ സമാന്തര സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്ന്‌ ഈടാക്കുമ്പോള്‍ റഗുലര്‍ വിദ്യാര്‍ഥി 230 രൂപ നല്‍കിയാല്‍ മതി.ഇത്തരത്തില്‍ ഉയര്‍ന്ന രജിസ്‌ട്രേഷന്‍ ഈടാക്കിയതിലൂടെ 21കോടി രൂപയുടെ ലാഭമാണ്‌ ഓപ്പണ്‍ സ്‌കൂള്‍ സമ്പാദിച്ചു കൂട്ടിയത്‌. 2008 വരെയുള്ള കാലയളവില്‍ 42,63,40601 രൂപ വരവ്‌ ലഭിച്ചപ്പോള്‍ 21,71,48375 രൂപയാണ്‌ ചെലവ്‌ വന്നത്‌.ലാഭമായി കിട്ടിയത്‌ 20,91,92226 രൂപ.വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകളാണിത്‌.
4രൂപ36പൈസ പ്രിന്റിംഗ്‌ ചെലവുള്ള അപേക്ഷഫോമിന്‌ 100 രൂപ വീതമാണ്‌ പ്രൈവറ്റ്‌ വിദ്യാര്‍ഥികളില്‍ നിന്ന്‌ ഈടാക്കുന്നത്‌.

ലാഭം വേണമെങ്കില്‍ എത്രയും നേടിക്കോളാം ; ആനുകൂല്യം ചോദിക്കരുത്‌


കള്ള്‌ ചെത്ത്‌ തൊഴിലാളിക്കുവരെ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയ സര്‍ക്കാറാണ്‌ നമ്മെ ഭരിക്കുന്നത്‌. എന്നാല്‍ പാരല്‍കോളേജില്‍ പഠിപ്പിക്കുന്ന ഒരു അധ്യാപകന്‌ പെന്‍ഷനോ, വിദ്യാര്‍ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പോ ഒന്നും തന്നെ നല്‍കാന്‍ ഇവിടെ ആരും തയ്യാറല്ല.ഈ വിദ്യാര്‍ഥികളുടെ സര്‍ഗപരമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍പോലും അവസരമില്ല. ഇനി പാരല്‍കോളേജ്‌ സംസ്ഥാന കമ്മിറ്റിയെങ്ങാനും ഒരു മത്സരം സംഘടിപ്പിച്ചാല്‍ പോലും അതിന്റെ ഉദ്‌്‌ഘാടനം നിര്‍വഹിക്കാന്‍പോലും ക്ഷണിച്ചിട്ടു വരാത്ത മന്ത്രിമാരുണ്ട്‌. അവഗണനകളുടെ കഥകള്‍ അങ്ങനെ നീണ്ടുപോകുന്നു.

വിദ്യാഭ്യാസ-സാംസ്‌ക്കാരിക -സാമൂഹിക മേഖലയില്‍ സ്‌തുതിര്‍ഹമായ പങ്കുവഹിച്ച സ്ഥാപനങ്ങളാണ്‌ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ . പ്രത്യേകിച്ച്‌ മലബാര്‍ മേഖലയില്‍. മലബാറിനെ കുറിച്ച അധികം പരിചയപ്പെടുത്തേണ്ട കാര്യമില്ല.സര്ക്കാര്സ്കൂളുകളില് സീററുകള് വര്ദ്ധിപ്പിച്ചുകൊണ്ടും പുതിയ കോഴ്സുകള് ഏര്പ്പെടുത്തിക്കൊണ്ടും പഠനനിലവാരം മെച്ചപ്പെടുത്തിക്കൊണ്ടും മററുമാവണം ഈ പ്രദേശങ്ങളുടെ വിദ്യാഭ്യാസപുരോഗതി ഉറപ്പിക്കുവാന്.

മത സൗഹാര്‍ദത്തിന്റെയും, സാസ്‌ക്കാരിക പൈതൃകത്തിന്റെയും ഈറ്റില്ലമായ ഇവിടെയാണ്‌ വാരിയന്‍കുന്നനും,ആലി മുസ്‌്‌ലിയാരും,മാധവന്‍നായരും രാജ്യത്തിനുവേണ്ടി പടപൊരുതിയത്‌. അത്തരമൊരു ദേശത്തെ പിറകോട്ടുവിലിക്കുന്ന ഏത്‌ പിന്തിരിപ്പന്‍ ഗൂഢ ശക്തികളുണ്ടെങ്കില്‍ അതിനെതിരെ ഒറ്റകെട്ടായി നെഞ്ചുറപ്പോടെ കര്‍മ്മ രംഗത്തിറങ്ങാന്‍ നാം സന്നദ്ധരാകണം.

1 comment:

  1. കൊള്ളാം..കാലിക പ്രസക്തിയുള്ള
    നല്ല ലേഖനം..
    നല്ല ശൈലി..!
    ആശംസകള്‍!!

    ReplyDelete