Saturday, May 6, 2017

കുഴഞ്ഞ നിലപാടുകള്‍

നമുക്കിടയില്‍ അത്ര പ്രശ്നങ്ങളുണ്ടോ ? ഇല്ല. പിന്നെ ആളുകളെ ബോധ്യപ്പെടുത്താന്‍ , അണികളെ കൂടെ നിര്‍ത്താന്‍ ഇടക്കിടെ ഓരോന്ന് ചെയ്യുന്നു എന്ന് മാത്രമല്ലേ ഉള്ളൂ.
സംഗതി അവര്‍ നമ്മളെ കൂട്ടമായി ഉന്മൂലനം ചെയ്തിരിക്കാം.
ത്രിശൂലം കയറ്റിയിരിക്കാം.
നമ്മുടെ സഹോദരികളെ കൂട്ടമാനഭംഗത്തിനിരയാക്കിയിരിക്കാം.
ചരിത്രപ്രധാനമായ നമ്മുടെ പുരാതന പള്ളി തകര്‍ത്തിരിക്കാം.
ഇറച്ചി കഴിച്ചതിന് നമ്മുടെ അഖ് ലാക്കിനെ കുത്തിമലര്‍ത്തിയിരിക്കാം.
അങ്ങിനെ പലതും ചെയ്തിരിക്കാം.
എന്ന് കരുതി എത്രമാത്രമാണ് നമുക്ക് അവരോട് വിരോധവും വിദ്വേഷവും മനസ്സിലിങ്ങനെ കൊണ്ടു നടക്കാന്‍ സാധിക്കുക. അല്ലേ ?




മറവി അനുഗ്രഹമാകുന്നു എന്ന് പറയുന്നത് ഇതാണ്.മാത്രമല്ല വിശ്വാസിക്ക് സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുേണ്ട പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തി ആര് എന്ത് എഴുതിയാലും കളിയാക്കിയാലും അതൊക്കെ ഒരു സീസണ്‍ കഴിയുന്നതോടെ ആ വിദ്വേഷവും എതിര്‍പ്പും എല്ലാം ഇല്ലാതാകുന്നില്ലേ.... മാതൃഭൂമി പത്രം കത്തിച്ചവര്‍ ഇപ്പോള്‍ വായിക്കാതിരിക്കുന്നുണ്ടാകുമല്ലേ ? ഇതാണ് മനുഷ്യ സഹജമായ രീതി.

നമ്മളെല്ലാം വേഗം മറക്കും. അല്ലെങ്കില്‍ മറന്ന് പോയിരിക്കുന്നു.
ആ മറവിയുടെ ഫലമാണ് ഡോ. ഖമറുന്നീസ അന്‍വറിന് സംഭവിക്കുന്നത്.
ഓര്‍ക്കുക മുസ്ലിം ലീഗിന്‍റെ വനിതാ വിഭാഗം അധ്യക്ഷയാണ് ഡോ. ഖമറുന്നീസ അന്‍വര്‍.പുരുഷ വിഭാഗം അധ്യക്ഷന്‍ ബഹുമാനപ്പെട്ട ഹൈദരലി തങ്ങളാണ് എന്ന് നമ്മള്‍ മറക്കാതിരിക്കാന്‍ ചുമ്മാ ഓര്‍മ്മിച്ചു എന്നു മാത്രം.

ബിജെപിയുടെ ഫണ്ട് ശേഖരണം വനിത ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ് അന്‍വന്‍ ഉദ്ഘാടനം ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളില്‍ ഒന്ന്. വെറുതേ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്യുക മാത്രമല്ല ഖമറുന്നീസ അന്‍വര്‍ ചെയ്തത്. ബിജെപിയെ ഏറെ പ്രകീര്‍ത്തിക്കുകയും ചെയ്തിരിക്കുന്നു. വിശാലമായ മനസ്സുള്ളവര്‍ക്കേ അങ്ങിനെ ചെയ്യാനാകു അല്ലേ... വിദ്വേഷമെല്ലാം മറന്ന് അവരുടെ കൂടെ കൂടുക. മാതൃകാ പരം!

സംഗതി നമ്മളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണെന്ന് ഒരു വശത്ത് നമ്മള്‍ പ്രചരിപ്പിക്കുന്നുണ്ട്.അതെസമയം അവര്‍ വളരെ നല്ലവരാണെന്നും നാടിന് ഉപകാരപ്രദമാകുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരാണെന്നും നമ്മള്‍ തന്നെ പറയുന്നു. അവരുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയില്‍ ഉദ്ഘാടനം ചെയ്യാനാകുന്നു. മാധ്യമങ്ങള്‍ കൂടിയാവുമ്പോള്‍ രണ്ട് ബൈറ്റും.
പിന്നെയത് എവിടെയൊക്കെയോ പ്രശ്നമാകുമ്പോള്‍ ഒരു മാപ്പ് അപേക്ഷ കൊടുക്കുന്നു. പിന്നെ വിശാലമായി ചിന്തിക്കാന്‍ പറഞ്ഞ മതമായതോണ്ട് മാപ്പ് കൊടുത്താല്‍ പരിഗണിക്കണമല്ലോ.. ആ പ്രശ്നമങ്ങട്ട് പരിഹരിക്കുന്നു.

പക്ഷെ ഇപ്പോള്‍ അവരെ ആ സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നു. അല്ലെങ്കില്‍ പെണ്‍ബിറന്നോള്‍ ചെയ്യുമ്പോഴാണല്ലോ നമുക്ക് പ്രശ്നം.? അല്ലേ...

അപ്പോഴും കാസര്‍ക്കോഡിലെ റിയാസ് മുസ്ലിയാരെയും കൊടിഞ്ഞിയിലെ ഫൈസലിനെയും കുറിച്ചുള്ള ഓര്‍മ്മ ദഹിക്കാതെ തികട്ടി വരുന്നുണ്ടെങ്കില്‍ അതുമാറാന്‍ ഏത് നാരങ്ങാ സോഡയാണ് കുടിക്കുക എന്നൊന്നും ആരും ചോദിക്കരുത്. രാഷ്ട്രീയത്തില്‍ സ്ഥിരമായ ശത്രുക്കളില്ല എന്നത് ആപ്തവാക്യമാണ്.
എല്ലാം സഹിക്കുക തന്നെ. അസ്സ്വബ്റു നിസ്ഫുല്‍ ഈമാന്‍...

തിരുവനന്തപുരത്ത് ബി ജെ പി സമരം നടത്തുമ്പോള്‍ ആ പന്തലിൽ നേരിട്ടെത്തി അവര്‍ക്കായി ആശീർവാദം നല്‍കുന്ന മുസ്ലിം ലീഗ് പുരുഷ വിഭാഗം നേതാവ് ബഹു. ഹൈദരലി തങ്ങളെയും വിമര്‍ശിക്കരുത്. വനിതാ പ്രസിഡന്‍റ് മണ്ഡലം പരിപാടിക്കാണ് പിന്തുണ നല്‍കിയതങ്കെില്‍ പുരുഷ വിഭാഗം നേതാവ് സംസ്ഥാന തല പരിപാടിയില്‍ പങ്കെടുത്തു എന്നേ ഉള്ളൂ..

ഇതൊന്നും തെറ്റല്ലെന്നും മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും നമുക്ക് തീര്‍പ്പ് കല്‍പ്പിക്കാം.

മാപ്പ് എന്നൊരു വാക്ക് കൊണ്ട് തീരുന്നതാണല്ലോ എല്ലാവിധ പ്രശ്നങ്ങളും.

അപ്പോള്‍ പിന്നെ ഒ രാജഗോപാലിനും പി ശ്രീധരന്‍ പിള്ളക്കും കാരന്തൂരില്‍ സന്ദര്‍ശിക്കാം. ഗുജറാത്ത് വംശഹത്യയെ കുറിച്ച് മാത്രം അറിയില്ലെന്ന് കാന്തപുരത്തിനും പറയാം.

പ്രാസമൊപ്പിച്ച് പോകുമ്പോള്‍ മാധ്യമം ഗള്‍ഫ് എഡിറ്റര്‍ വികെ ഹംസ അബ്ബാസിന് മോദിയെ വരവേല്‍ക്കാം, പുകഴത്തി ലേഖനമെഴുതാം.വികസന കാര്യത്തില്‍ മോദി സര്‍ക്കാരും ജി.സി.സിയുടെ നെടുനായകത്വത്തിലേക്ക് കുതിക്കുന്ന യു.എ.ഇയും ഒരേ പുരോഗമന തരംഗ ദൈര്‍ഘ്യത്തില്‍ വിശ്വസിക്കുന്നവരാണെന്നും ഇക്കാരണത്താല്‍ മോദിയുടെ സന്ദര്‍ശനം ഇന്ത്യന്‍ ജനതക്കാകമാനം പ്രതീക്ഷയുണര്‍ത്തുന്നതാണെന്ന് മാധ്യമത്തില്‍ എഴുതിയിരിക്കുന്നു. ഇനി നോമ്പുകാലം വരികയല്ലേ... പതിവുപോലെ നമുക്ക് അവരെ വിളിച്ച് നോമ്പ് സല്‍ക്കരിക്കാം.

അല്ലെങ്കിലും അവരും നമ്മളും എന്താണ് വിത്യാസം?
അവര്‍ നമ്മുടെ പള്ളി തകര്‍ത്തു.
നമ്മള്‍ തന്നെ നമ്മുടെ മദ്രസയും പള്ളിയും ഖുര്‍ആനും കത്തിക്കുമ്പോള്‍ അവരുമായിട്ടെന്തിനാ പ്രശ്നം ?

നമ്മള്‍ നമ്മളെ തന്നെ കുത്തികൊന്നു,
നമ്മുടെ പള്ളി ഹൗളുകള്‍ നമ്മള്‍ തന്നെ ചോരക്കളമാക്കി..
നമ്മുടെ പള്ളികള്‍ നമ്മള്‍ തന്നെ പൂട്ടി
നമ്മള്‍ നമുക്കിടയിലുള്ളവരെ പച്ചക്കു തിന്നാന്‍ വേദികള്‍ കെട്ടി,
അഡോബ് പ്രീമിയര്‍ എഡിറ്റിംഗും എല്‍ഡിസി പ്രൊജക്ടറിന്‍റെ സാധ്യതയും നമ്മള്‍ പരമാവധി ഉപയോഗിച്ചു.
നമ്മളെ തെറിപറയാന്‍ നമ്മള്‍ തന്നെ പിരിവെടുത്ത് മൈക്ക് വാങ്ങി.
നമ്മള്‍ നമ്മുടെ ഫ്ളക്സ് ബോഡുകള്‍ തന്നെ കീറി.
നമ്മള്‍ നമുക്കെതിരെ തന്നെ പേന ചലിപ്പിച്ചു.
നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്.

നമ്മുടെ മകള്‍ അന്യമതക്കാരന്‍റെ കൂടെ ഒളിച്ചോടിപ്പോയി എന്ന് പറഞ്ഞ് വെപ്രാളപ്പെട്ടു.
നമ്മുടെ മതത്തിനകത്തെ ആളെ കൂടെ പോയാല്‍ അത് ഹലാലാകുന്നുണ്ടോ ?

അതുകൊണ്ട് ഉള്ളിലേക്ക് നോക്കരുത്.
പ്രത്യേകിച്ച് നമ്മുടെ ഉള്ളിലേക്ക് നോക്കരുതെന്ന്.

അപ്പോള്‍ പറഞ്ഞു വന്നത് വല്ലതും മനസ്സിലായോ ?
ഇല്ല. എനിക്കും മനസ്സിലാകുന്നില്ല.
എല്ലാത്തിലും നമ്മളെടുക്കുന്ന ഒരു കുഴഞ്ഞ നിലപാടുണ്ട്.
അതുകൊണ്ട് ആ നിലാപാടുമായി അങ്ങിനെയൊക്കെയങ്ങ് പോകട്ടേ...
ല്ലേ..

No comments:

Post a Comment