Wednesday, March 9, 2016

മനുഷ്യ മനസ്സിനെ മാരകഭൂമിയാക്കാതെ വെറുതെ വിടൂ.


എട്ട് വര്‍ഷം മുമ്പ്.
മാതൃഭൂമി വാരികയുടെ എഡിറ്റര്‍ സ്ഥാനത്തുള്ള കമല്‍ റാം സജീവ് പച്ചക്കുതിര മാസികയില്‍ ഒരു ലേഖനം എഴുതിയിരുന്നു.ന്യൂസ് ഡെസ്കിലെ കാവിയും ചുവപ്പും എന്നതായിരുന്നു തലക്കെട്ട്. അത് പിന്നീട് ആ പേരില്‍ പുസ്തകമായി.ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളിലെ സംഘ പരിവാര്‍ സബ് എഡിറ്റര്‍മാരും അവരുടെ കൃയകളും അതില്‍ വ്യക്തമാക്കിയിരുന്നു.മാത്രമല്ല , മാതൃഭൂമി പത്രത്തില്‍ വരെ സംഘ പരിവാര്‍ സബ് എഡിറ്റര്‍മാര്‍ ജോലിചെയ്യുകയും സംഘപരിപാവര്‍ അജണ്ടകള്‍ വാര്‍ത്തയായി വിളമ്പുന്നു എന്നതിലേക്കുള്ള ഒരു സൂചനയും അന്ന് അതേ പത്രത്തിന്‍റെ മാനേജ്മെന്‍റിന് കീഴിലുള്ള വാരികയുടെ എഡിറ്റര്‍ തുറന്നെഴുതാന്‍ ധൈര്യം കാണിച്ചിരുന്നു.
ഇന്ന് മാതൃഭൂമി പത്രത്തില്‍ കണ്ട പ്രവാചക നിന്ദയുടെ കാരണത്തിന്‍റെ പിന്നാമ്പുറം ഈ സംഘപരിവാര്‍ സബ് എഡിറ്റര്‍മാരുടെ പ്രവര്‍ത്തനമാണെന്ന് മനസ്സിലാക്കാന്‍ അധിക ബുദ്ധിയൊന്നും വേണ്ട.

അതെ കുറിച്ച് മുസ്ലിം പേരുള്ളവര്‍ പറഞ്ഞാലാണ് വര്‍ഗീയവാദമായി മാറുക.കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജെ ദേവിക എന്ന കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവാദ എഴുത്തുകാരി , മാതൃഭൂമി പത്രം വരുത്തുന്നതും വായന നിറുത്തുന്നതും സംബന്ധിച്ച് എഴുതി. "സംഭവങ്ങളെക്കുറിച്ച് ഉത്തരവാദിത്വപൂർണ്ണമല്ലാത്ത വാർത്തകൾ കൊടുത്ത് മുസ്ലിംവിരുദ്ധത സൃഷ്ടിക്കല്‍ മാതൃഭൂമിയുടെ പണിയാണെ"ന്ന് ഈ ലേഖനത്തില്‍ ജെ ദേവിക കൃത്യമായി സൂചിപ്പിച്ചിരുന്നു.
(( മാതൃഭൂമി പത്രാധിപര്‍ക്കായി ജെ ദേവിക എഴുതിയ കത്തിലെ ചില വരികള്‍ ഇങ്ങിനെ...
ഹിന്ദുമതത്തിൻെറ പേരിൽ സാംസ്ക്കാരികഹിംസയ്ക്കും, പലപ്പോഴും കായികമായ ഹിംസയ്ക്കുതന്നെയും, കളമൊരുക്കുന്ന പ്രസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിലൂടെ അവയോട് പ്രത്യക്ഷസാമീപ്യം സ്ഥാപിക്കുന്ന രീതിയും, കേരളത്തിലെ മുസ്ലിംവിശ്വാസത്തെയും പ്രയോഗത്തെയും കുറിച്ച് അനാവശ്യമായ വിധിപ്രസ്താവങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരോക്ഷതന്ത്രങ്ങളും പത്രത്തിൽ വളർന്നുവരുന്നതായിക്കാണുന്നു.))
ഇവിടെ മാതൃഭൂമി കൃത്യമായി ആസൂത്രണം ചെയ്ത പ്രവാചക നിന്ദയാണ് നടത്തിയിട്ടുള്ളത്.സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്ത പ്രതികരണം ആകുമ്പോള്‍ അത് ഏത് സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്തു എന്ന് വ്യക്തമല്ല.
എഴുതിയ ആളുടെ പേരില്ല.
സ്വാഭാവികമായും അത് മാതൃഭൂമിയുടെ ഒരു സബ് എഡിറ്റര്‍ ഒപ്പിച്ച പണി തന്നെയാണ് എന്ന് മനസ്സിലാക്കാം.പ്രൂഫ് റീഡറടക്കം അത് ഒരു വിഷയമാക്കാതെ പ്രസിലേക്ക് വിട്ടു.
ഇതിന്‍റെ ഭാഗമായിട്ടെന്നോണമാണ് മുസ്ലിം വിശ്വാസത്തെയും പ്രയോഗത്തെയും കുറിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രചാരവും സംഘതാത്പ്പര്യവും സംരക്ഷിക്കാന്‍ എംഎന്‍ കാരശ്ശേരിയേയും ഹമീദ് ചേന്ദംഗല്ലൂരിനെയും ഖദീജ മുംതാസിനെയുമൊക്കെ ഉപയോഗിച്ച് മാതൃഭൂമി നടത്തിപ്പോരുന്നത് എന്ന് ഇവിടത്തെ മുസ്ലിം സമുദായത്തിന് തിരിച്ചറിയാം.നിര്‍ഭാഗ്യവശാല്‍ മതവിരുദ്ധമായ മതേതരത്വമാണ് ശരിയെന്ന പാശ്ചാത്യന്‍ ആധുനിക വാദത്തെയാണ് ഇവിടത്തെ ഇടതുപക്ഷത്തിലെ ചിലരും ഇവരെ മതേതരത്വത്തിന്‍റെ അപ്പോസ്തലന്മാരായി ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുന്നത്.കെപി രാമനുണ്ണി അഭിപ്രായപ്പെട്ടത് പോലെ തങ്ങള്‍ പ്രഖ്യാപിക്കുന്ന യുക്തിക്കപ്പുറം ഒന്നുമില്ലെന്ന് വിചാരിക്കുന്നവര്‍ക്ക് പ്രവാചകന്മാരെയും മറ്റും അവഹേളിക്കുന്നതില്‍ തെറ്റുകാണാന്‍ പറ്റില്ലല്ലോ. ഏതൊരു അലവലാതിയെ അപമാനിച്ചാലും ഇന്ത്യന്‍ ഭരണഘടനപ്രകാരം കേസെടുക്കാന്‍ വകുപ്പുണ്ട്. എന്നാല്‍ കോടിക്കണക്കിന് മുസ്‌ലിംകള്‍ തങ്ങളുടെ മാതാപിതാക്കളേക്കാള്‍ സ്‌നേഹിക്കുന്ന നബി തിരുമേനിയെ അവഹേളിച്ചാല്‍ അത് ആവിഷ്‌ക്കാരസ്വാതന്ത്ര്യമായി ഉദാത്തവല്‍ക്കരിക്കാനാണ് ചിലര്‍ക്ക് താല്‍പര്യം.
നാളെ മുതല്‍ ഇടതുപക്ഷത്തെ ചിലരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ ഉദാത്ത വല്‍ക്കരണ പോസ്റ്റുകള്‍ നമുക്ക് കാണാന്‍ സാധിക്കും.അത് ഒരു സമൂഹത്തിന്‍റെ നാശത്തിലേക്കുള്ള വളം വെച്ച് കൊടുക്കലായി മാറുകയാണ് ചെയ്യുക.
ഇത്തരത്തിലുള്ള കുറിപ്പുകള്‍കൊണ്ട് മാതൃഭൂമിയുടെ ഏതെങ്കിലും ഓഫീസിനോ ലേഖകനോ ഭീഷണി വന്നാല്‍ ആ പേരും പറഞ്ഞ് സിന്ധു സൂര്യകുമാറിന്റെ വിഷയത്തില്‍ ആര്‍ എസ് എസ് നേരിട്ട പ്രതിസന്ധിയെ തത്ക്കാലം രക്ഷിക്കാന്‍ സാധിക്കുമായിരിക്കും.തിരഞ്ഞെടുപ്പ് അജണ്ടകള്‍ വേറെയും.
ഖേദ പ്രകടനം നടത്തിയെന്ന രീതിയില്‍ ഓണ്‍ലൈനില്‍ മാതൃഭൂമി എഴുതിയത് ഇങ്ങിനെ-

"സാമൂഹികമാധ്യമങ്ങളിലും മറ്റും വന്ന പ്രതികരണങ്ങളില്‍ ചിലത് മാര്‍ച്ച് 9 കോഴിക്കോട് 'നഗരം' രണ്ടാം പേജിലെ ആപ്സ് ടോക് എന്ന പംക്തിയിലും മാര്‍ച്ച് 8 തൃശ്ശൂര്‍ 'നഗരം' മൂന്നാം പേജിലെ ഇടപെടല്‍ എന്ന പംക്തിയിലും മാത്രം പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രതികരണങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. അവ പ്രസിദ്ധീകരിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.”

ഇവിടെയും രണ്ട് കാര്യം ശ്രദ്ധേയമാണ്. തൃശ്ശൂരിലെയും കോഴിക്കോടിലെയും പ്രാദേശിക പേജുകളില്‍ മാത്രമെ ഇത് നല്‍കിയിട്ടുള്ളൂ... അത്കൊണ്ട് അത്ര കാര്യമാക്കേണ്ടതില്ല എന്ന ആശ്വസത്തിന്‍റെ വചനമായിരിക്കും "മാത്രം" എന്ന വാക്ക് കൊണ്ട് എഡിറ്റര്‍ പറയാന്‍ ശ്രമിക്കുന്നത്.

മറ്റൊന്ന് വിശ്വാസികളെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു എന്നതാണ്. വിശ്വാസികള്‍ക്ക് മാത്രമെ വേദനിപ്പിച്ചിട്ടുള്ളൂ.. ഞങ്ങള്‍ക്കൊരു ചുക്കും സംഭവിച്ചിട്ടില്ല എന്നര്‍ഥം.അല്ലാതെ ആരെയും വേദനിപ്പിക്കാത്ത എത്ര വാര്‍ത്തകളുണ്ടാകും ഓരോ ദിവസത്തെയും പത്രത്തില്‍.


ലോകത്ത്‌ നന്‍മമാത്രം ഉണ്ടാക്കിയ പ്രവാചകനെ കാര്‍ട്ടൂണ്‍ വരച്ചും മറ്റ് പോസ്റ്റുകളുമൊക്കെയായി മതവിശ്വാസികളെ വേദനിപ്പിക്കാതിരിക്കുക എന്നതാണ് ഒരു നല്ല സമൂഹം ചെയ്യേണ്ടത്. അതുപോലെ തന്നെ മതവും വേണ്ട, പ്രവാചകനും വേണ്ട, പരലോകവും വേണ്ട എന്ന്‌ വിചാരിക്കുന്നവര്‍ക്ക്‌ ആ വിശ്വാസവുമായി കഴിയാന്‍ സ്വാതന്ത്ര്യമുണ്ട്‌. ലോകത്ത്‌ ഒരുപാട്‌ നിരീശ്വരവാദ ഗ്രന്ഥകര്‍ത്താക്കളുണ്ടായിട്ടും അവരെ തെരഞ്ഞുപിടിച്ച്‌ മര്‍ദിക്കാന്‍ ആരും തുനിഞ്ഞിട്ടില്ല. ഓരോരുത്തര്‍ക്കും അവരവരുടെ മതമുണ്ട്.അത് ശരിയെന്ന് തോന്നുന്നത് കൊണ്ടാണ് അതുമായി കഴിഞ്ഞ് പോകുന്നത്. മാതൃഭൂമി പത്രമേ.... മാനേജ്മെന്‍റേ..
ഒരു റിക്വസ്റ്റ്.
മനുഷ്യ മനസ്സിനെ മാരകഭൂമിയാക്കാതെ വെറുതെ വിടൂ.

No comments:

Post a Comment