Wednesday, October 24, 2018

മുല്ലപ്പു നിറമുള്ള പകലുകള്‍

നിങ്ങള്‍ എവിടെ ജനിക്കുന്നു ? എന്ത് ചെയ്യുന്നു ? ഏതില്‍ വിശ്വസിക്കുന്നു ? എന്നതൊക്കെ ഭിന്നിപ്പുണ്ടാവാനുള്ള കാരണമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്.
മതമാവട്ടെ, രാഷ്ട്രീയമാവട്ടേ.. നാം നിലകൊള്ളുന്നത് മാത്രം ശരിയും മറ്റുള്ളവയെല്ലാം തെറ്റുമാകുന്ന അവസ്ഥ. നാം ഇതിന്‍റെ വക്താക്കളാകുന്നത് മാതാപിതാക്കളുടെ തുടര്‍ച്ചയുടെയും നമുക്ക് ലഭിച്ച മതപരവും രാഷ്ട്രീയപരവുമായ അറിവുകളുടെയൊക്കെ അടിസ്ഥാനത്തിലായിരിക്കും.

സിറിയയിലും ഇറാഖിലും പാക്കിസ്ഥാനിലും ഇടക്കിടെ പൊട്ടുന്ന ബോംബുകള്‍ക്ക് പിന്നിലെന്താണ് ? എന്താണതിന്‍റെ പിന്നിലെ രാഷ്ട്രീയം? മുല്ലപ്പു വിപ്ലവത്തിന് ശേഷം എന്താണ് മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളുടെ മുന്നേറ്റങ്ങളുടെ സ്ഥിതി എന്നിങ്ങനെയുള്ള ഉത്തരത്തിന് ചരിത്രപരമായി തന്നെ എന്നാല്‍ ഒട്ടും മടുപ്പിക്കാതെ വായനക്കാരനെ കൊണ്ടുപോകുകയാണ് ബെന്യാമിന്‍ തന്‍റെ "മുല്ലപ്പു നിറമുള്ള പകലുകള്‍" എന്ന കൃതി.

മഞ്ഞവെയില്‍ മരണങ്ങള്‍ എന്ന കൃതിയില്‍ പറഞ്ഞതുപോലെ ഏത് എഴുത്തുകാരന്‍റെയും ആദ്യത്തെ 50 പേജില്‍ വായനക്കാരനെ പിടിച്ചു നിര്‍ത്താനാവണം.എന്നാല്‍ ഓരോ ലക്കം കഴിയുമ്പോഴും അടുത്തതിലേക്ക് ഒറ്റയിരുപ്പില്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന മാസ്കമരിക വിദ്യ ബെന്യാമിന്‍ ഈ കൃതിയിലും പതിപ്പിച്ചിട്ടുണ്ട്.

അല്‍ അറേബ്യന്‍ നോവല്‍ ഫാട്ക്ടറി, മുല്ലപ്പു നിറമുള്ള പകലുകള്‍ എന്നിങ്ങനെ രണ്ട് കൃതികളാണ് ബെന്യാമിന്‍ ഒരു തവണയായി പ്രസിദ്ധീകരിച്ചത്. അല്‍ അറേബ്യന്‍ നോവല്‍ ഫാട്ക്ടറിയുടെ തുടര്‍ച്ചയായിട്ട് വേണം ഈ കൃതി വായിക്കാന്‍.

പത്രപ്രവര്‍ത്തകനായ പ്രതാപ് മറ്റൊരാള്‍ക്ക് വേണ്ടി പുസ്തകമെഴുതാന്‍ വിവരം ശേഖരിക്കാന്‍ മിഡില്‍ ഈസ്റ്റിലെ രാജ്യത്ത് എത്തുന്നു. ആ രാജ്യത്ത് വരാന്‍ അയാളെ പ്രേരിപ്പിക്കുന്ന ഘടകം തന്‍റെ പഴയ കാല കാമുകി അവിടെ ഉണ്ടെന്ന് തന്നെയാണ്. അവളെ കണ്ടെത്താനുള്ള അന്വേഷണത്തിലൂടെയാണ് പാക്കിസ്ഥാനി റേഡിയോ ജോക്കിയായിരുന്ന സമീറ പര്‍വീണിന്‍റെ A spring with out smell എന്ന കൃതിയെ കുറിച്ച് പ്രതാപ് അറിയുന്നത്.ആ പുസ്തകം കണ്ടെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതാപിന് സാധിക്കാതെ പോകുന്നു. പിന്നീട് നടന്നത് ഇവിടെ വിവരിക്കുന്നില്ല.

പാക്കിസ്ഥാനില്‍ നിന്ന് വന്നെത്തിയ സമീറയുടെയും അവളുടെ ഓഫീസിലെ ഡ്രൈവര്‍ ആയിരുന്ന അലിയുടെയും സൗഹൃദത്തിന്‍റെയും എന്നാല്‍ പിന്നീടുണ്ടാകുന്ന കൊലപാതകങ്ങളുടെയും സംഘര്‍ഷങ്ങളുടെയുമെല്ലാം കഥപറയുകയാണ് മുല്ലപ്പു നിറമുള്ള പകലുകളിലൂടെ ബെന്യാമിന്‍ ചെയ്യുന്നത്.

ഈ കൃതി വായിച്ചു കഴിഞ്ഞപ്പോഴാണ് സമീറ പങ്കുവെക്കുന്ന ആ സംഭവ കഥ ഒന്നുകൂടെ വായിക്കണമെന്ന് തോന്നിയത്.
ഉഹ്‍ദ് യുദ്ദത്തില്‍ അടരാടി ശഹീദായ ഹംസത്തുല്‍ ()ന്‍റെയും അദ്ദേഹത്തിന്‍റെ വയറില്‍ കുത്തി പുറത്തെടുത്ത കരള്‍, കടിച്ചു ചവച്ച ഹിന്ദ് എന്ന വനിതയുടെ ക്രൂരതയുടെയും അതിന് പ്രവാചകന്‍ നല്‍കിയ മാപ്പിന്‍റെയും ചരിത്രം.

ഉഹ്‍ദ് യുദ്ധക്കളത്തില്‍ പാത്തും പതുങ്ങിയും ഹംസയെ അന്വേഷിച്ച് നടന്ന് വഹ്ശി തന്റെ ലക്ഷ്യം സ്ഥാനം പെട്ടെന്ന് കണ്ടെത്തി. പോരാട്ടത്തില്‍ ബദ്ധശ്രദ്ധനായിരുന്ന ഹംസയെ മറഞ്ഞ് നിന്ന വഹ്ശി കുന്തമെറിഞ്ഞ് വീഴ്ത്തി.പിടയുന്ന ഹംസയുടെ ശരീരത്തില്‍ നിന്നും കുന്തം വലിച്ചൂരിയെടുത്ത് വഹ്ശി ഹിന്ദിനെ തേടി നടന്നു.
ഹംസ()ന്‍റെ ഓരോ അംഗങ്ങളും ഛേദിച്ചെടുക്കുമ്പോള്‍ ഹിന്ദ് അട്ടഹസിച്ചു ചിരിച്ചു. അംഗഭംഗം വരുത്തിയ ശരീരത്തിന്റെ നെഞ്ച് ഹിന്ദ് വലിച്ച് പൊളിച്ചു.രാക്ഷസീയതയോടെ ഹംസ()യുടെ കരള്‍ വലിച്ച് പറിച്ചെടുത്തു. ആര്‍ത്തിയോടെ ചവച്ച് തുപ്പി‍...

പ്രവാചകന്‍ റസൂലിന്‍റെ പ്രിയപ്പെട്ട എല്ലാമെല്ലാമായിരുന്നു ഹംസ. എന്നിട്ടും അവര്‍ക്ക് മാപ്പ് കൊടുത്ത കാരുണ്യത്തിന്‍റെ വിശാലമായ ലോകമാണ് പ്രവാചകന്‍ പകര്‍ന്ന് നല്‍കിയിട്ടുള്ളത്.

സമീറക്ക് പ്രിയപ്പെട്ടവനായിരുന്നു അലി.അത്ര ഇഷ്ടവുമായിരുന്നു.അതുപോലെ തന്നെ ബാബയും.
പക്ഷെ അലി ശിയാ വിഭാഗത്തില്‍പ്പെട്ടയാളായിരുന്നു.സമീറയാവട്ടെ സുന്നിയും.
അഭ്യന്തര യുദ്ധത്തില്‍ സ്വന്തം പിതാവിനെ കൊന്നയാളായിട്ടും അലിക്ക് മാപ്പു നല്‍കണോ വേണ്ടയോ എന്ന ചിന്ത അവളെ അലട്ടുന്നുണ്ട്. കുടുംബവും സമൂഹവും രാഷ്ട്രവുമെല്ലാം സമീറക്കെതിരാകുമ്പോള്‍ അവള്‍ പ്രവാചകന്‍ മാപ്പ് നല്‍കിയ ഹിന്ദിനെ ഓര്‍ക്കുന്നു.

മതത്തിനകത്തെ വിഭാഗീയതകള്‍ പരിശോധിച്ചാലും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാകും.ഇസ്‍ലാമികനത്തെ സുന്നി-ഷിയ ഭിന്നത ഉദാഹരണം.പേരിലെല്ലാവരും മുസ്ലിങ്ങളാണെങ്കിലും രണ്ടു കൂട്ടര്‍ക്കും കണ്ണെടുത്താല്‍ കണ്ടൂടാ.
മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന കലാപങ്ങളുടെയും വിപ്ലവങ്ങളുടെയും അടിസ്ഥാന കാരണം അന്വേഷിക്കുമ്പോള്‍ ചെന്നെത്തുക സുന്നി-ഷിയാ സംഘട്ടനങ്ങളുടെ തുടര്‍ച്ചയാണെന്ന് മനസ്സിലാകും.ഇക്കാര്യം ചരിത്രപരമായി തന്നെ ബെന്യാമിന്‍ മുല്ലപ്പു നിറമുള്ള പകലുകള്‍ എന്ന നോവലില്‍ വിശദീകരിക്കുന്നു.

ശരാശരി മുസ്ലിങ്ങള്‍ക്കും ഇന്നും അവ്യക്തമായി നില്‍ക്കുന്ന വിഷയമാണ് സുന്നി-ഷിയ വിഭാഗങ്ങളും അവരുടെ രീതികളും.ഒരുപക്ഷെ അത്രമാത്രം ഹാര്‍ഡ്‍വര്‍ക്ക് ചെയ്തിട്ടാകും ബെന്യാമിന്‍ ,മതത്തിനുള്ളിലെ രാഷ്ട്രീയ വിഷയങ്ങളെ നോവലിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നത്.

ഓരോരുത്തരുടെയും ശരികള്‍ രൂപപ്പെടുന്നതിനു പിന്നില്‍ അവരുടെ ജീവിത സാഹചര്യങ്ങളും അനുഭവങ്ങളും പാഠങ്ങളും മനസ്സും ഒക്കെ ബന്ധപ്പെട്ടിരിക്കുന്നു അല്ലേ ജാവേദ്…

ഞാന്‍ കണ്ട ഇസ്ലാം നന്മയുടേതായിരുന്നു.
ക്ഷമയുടേതായിരുന്നു.
ഹിന്ദിനോടുപോലും ക്ഷമിച്ച പ്രവാചകനെയായിരുന്നു.
പിന്നെ എങ്ങിനെയാണ് അലിയുടെ ഇസ്ലാം വിദ്വേഷത്തിന്‍റെയും പകയുടേതുമാകുന്നത് ?
ഇസ്ലാമിനെ അങ്ങിനെ വ്യാഖ്യാനിക്കാന്‍ ആരാണ് അവരെ പഠിപ്പിച്ചത് ?
എന്തായാലും അത് പുറത്തു നിന്ന് വന്ന ആരും ആകില്ല.ഉള്ളില്‍ ഉള്ളവര്‍ തന്നെ ആയിരിക്കണം.

ഹിന്ദിനോട് ക്ഷമിച്ചതിന്‍റെ പേരില്‍ പ്രവാചകനെ കുറ്റം പറയാത്ത സമൂഹമായിരുന്നു അന്നുണ്ടായിരുന്നത്.

Thursday, August 2, 2018

സഖാവേ…. ഈ സമയത്താണോ ചരമ വാര്‍ത്ത അയക്കുന്നത് ?

രാത്രി പന്ത്രണ്ട് മണിയാകുമ്പോള്‍ അയച്ച ചരമ വാര്‍ത്തയുടെ ഫോട്ടോ കിട്ടിയോ എന്നറിയാന്‍ ജില്ലാ ആസ്ഥാനത്തെ ബ്യൂറോയിലേക്ക് വിളിച്ചതാണ്.അവിടെ പേജ് ചെയ്യുന്നതിന്‍റെ തിരക്കിലും പത്രം പ്രസിലേക്ക് പോകേണ്ടതിന്‍റെ ഡെഡ് ലൈന്‍ അവസാനിക്കാന്‍ മിനുട്ടുകള്‍ മാത്രം അവശേഷിക്കുന്നതിന്‍റെ സമ്മര്‍ദ്ധത്തിലും തിരക്കിലുമായ സബ് എഡിറ്ററാണ് അല്‍പ്പം ഈര്‍ഷ്യയോടെ തന്നെ ഫോണില്‍ ചൂടാവുന്നത്.

അതിന് സഖാവേ.. ആള് മരിച്ച് കിട്ടൊന്നും വേണ്ടേ..?

എന്ന് തിരിച്ചടിച്ചത് എന്‍റെ പ്രിയ പത്രപ്രവര്‍ത്തക സുഹൃത്താണ്ആളിപ്പോഴും ഫീല്‍ഡില്‍ സജീവമായി രംഗത്തുള്ളതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ല.
നമ്മുടെ പത്രത്തില്‍ മാത്രം ചരമ വാര്‍ത്തയും ഫോട്ടോയും വന്നില്ലെങ്കില്‍ നേരം പുലരുമ്പോഴേക്ക് മുകളില്‍ നിന്ന് വിളി വരും നമുക്കെന്താ ആ ചരമ വാര്‍ത്ത കിട്ടാതിരുന്നത്എന്താ ഫോട്ടോയില്ലാത്തത് എന്നൊക്കെ ചോദിച്ച് നമ്മുടെ ജോലിയുടെ കൊള്ളരുതായ്മകളെ കുറിച്ച് മുകളിലെ ഏമാമാര്‍ ദേഷ്യപ്പെട്ട് കൊണ്ടിരിക്കും.

ഈ പ്രശ്നം മറികടക്കാന്‍ വേണ്ടി മറ്റൊരു സുഹൃത്ത് താലൂക്കിലെ മുഴുവന്‍ വോട്ടര്‍മാരുടെയും ഫോട്ടോയുള്ള വോട്ടര്‍ പട്ടികയുടെ സിഡി ഉപയോഗിച്ച് അതിലെ ഫോട്ടോ എളുപ്പത്തില്‍ കണ്ടെത്തും.നമ്മള്‍ ആ നേരം മരണപ്പെട്ട വീട്ടിലേക്കോ ബന്ധുവീട്ടിലേക്കോ ഓടുംമൃതദേഹം കാണാനല്ല.മരിച്ചയാളുടെ ഫോട്ടോ കിട്ടാന്‍.അല്ലെങ്കില്‍ നാളെ രാവിലെ ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയാവും.
മരിച്ചയാളുടെ ബന്ധു അപ്പോള്‍ ബോധമുണ്ടോ ഇല്ലയോ എന്നതൊന്നും പരിഗണിക്കാതെ കഴുകനെപോലെ ആരെയെങ്കിലും ഒപ്പിച്ച് ഒരു ഫോട്ടോ സംഘടിപ്പിക്കും.

മറ്റവര്‍ക്കാര്‍ക്കും കിട്ടാത്ത ചരമ വാര്‍ത്തയും ഫോട്ടോയും തങ്ങളുടെ പത്രത്തില്‍ പ്രസിദ്ധീകരിച്ചുവന്നാല്‍ ബല്യ ക്രഡിറ്റായിരുന്നു അന്ന്ഇക്കാരണംകൊണ്ടു തന്നെ മറ്റു പത്രക്കാരന്‍ വന്ന് ഫോട്ടോ കിട്ടാതിരിക്കാന്‍ ആല്‍ബവും തിരിച്ചറിയല്‍ കാര്‍ഡുമൊക്കെ അവിടെ നിന്ന് അടിച്ചോണ്ട് പോവുകയും ചെയ്തവരുണ്ട്.

ഫോട്ടോ കിട്ടാന്‍ പോലീസില്‍ നിന്നാണെന്ന് വിളിച്ച് തന്ത്രം പയറ്റിയതു മുതല്‍ അവിടത്തെ സ്വാധീനമുള്ള കാരണവന്മാര്‍ ആരാണോ അവരെ സ്വാധീനിച്ച് മറ്റുള്ളവര്‍ക്ക് ഫോട്ടോ കിട്ടാതിരിക്കാനുമൊക്കെ ശ്രമിച്ചിരുന്നു.
ഇതൊക്കെ പഴയ കഥയല്ല.ഇന്നും നമ്മുടെ പത്രങ്ങളുടെ പ്രാദേശിക ലേഖകര്‍ ചെയ്തുവരുന്ന "ജോലികളാണ്.

ഇങ്ങിനെയൊക്കെ ശേഖരിച്ചു അയച്ചാലോ.. പിറ്റേ ദിവസം ഇതെ ഫോട്ടം മറ്റു പത്രങ്ങളിലും ചിലപ്പോള്‍ വരും.അതെങ്ങിനെ സംഭവിക്കുന്നു.
സംഭവം സിംപിള്‍.
രാവും പകലും നോക്കാതെ മരിച്ചവന്‍റെ വീട്ടില്‍ പോയി ഫോട്ടോ ശേഖരിച്ച് പിന്നീട് ടൗണിലെ ഇന്‍റര്‍നെറ്റ് കഫേക്കാരന്‍റെ കട വീണ്ടും തുറന്ന് അയച്ചത് ഡെസ്‍കില്‍ നിന്നതാ മറ്റു പത്രക്കാരന് ഷെയര്‍ ചെയ്തിരിക്കുന്നു.

പാവം പ്രാദേശിക ലേഖകന്‍അവനെന്നും സസി.
അവന്‍റെ പേര് പത്രത്തില്‍ അച്ചടിക്കില്ലഎല്ലാ പത്ര മാധ്യമങ്ങളും ഇങ്ങിനെയല്ലട്ടോ)
അവന് എഴുതിയ വാര്‍ത്ത വീശിക്കൊടുക്കില്ല.
അവന് കൃത്യമായി ശംബളമില്ല.
ഉള്ളതാണെങ്കില്‍ തുലോം തുച്ഛം.
യൂനിയനില്ല.
അവന് ജോലി സമയെന്നതുമില്ല.
അങ്ങിനെ ഇല്ലായ്മകളുടെ പെരുമഴയായിരിക്കും.

പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്ത് മടങ്ങിയതിനിടെ തിങ്കളാഴ്ച ഉച്ചയോടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ തോണി മറിഞ്ഞ് മുങ്ങിമരിച്ച മാതൃഭൂമി പ്രാദേശിക ലേഖകന്‍ കടുത്തുരുത്തി പൂഴിക്കോല്‍ പട്ടശ്ശേരില്‍ സജി (46)യുടെയും കൂടെ യാത്ര ചെയ്ത ഡ്രൈവര്‍ ,ഇതുവരെ കണ്ടെത്താനാവാത്ത ബിപിന്‍ എന്നിവരുടെ മരണ വാര്‍ത്ത വായിക്കുമ്പോള്‍ പ്രാദേശിക പത്രപ്രവര്‍ത്തകനായി സേവനം ചെയ്ത കാലത്തെ സംഭവങ്ങളില്‍ ചിലത് ഓര്‍ക്കുകയാണ്.


എട്ട് വര്‍ഷം മുമ്പ് മലപ്പുറം ജില്ലയുടെ എടവണ്ണ ചാത്തല്ലൂരില്‍ ഉരുള്‍പ്പൊട്ടലുണ്ടായപ്പോള്‍ വാര്‍ത്ത തയ്യാറാക്കാന്‍ അയക്കപ്പെട്ട ലേഖനായിരുന്നു ഈയുള്ളവന്‍.റോഡുകള്‍ മരം വീണും ഇരുള്‍പൊട്ടിയ മണ്ണ് വന്നടിഞ്ഞും ബസ് പോലും കിട്ടാതിരുന്ന സ്വന്തമായി ബൈക്ക് പോലുമില്ലാതിരുന്ന കാലത്ത് വന്‍ തുക കൊടുത്ത ഓട്ടോ ടാക്സിപിടിച്ച് അവിടെയെത്തുമ്പോള്‍ ഒരു വീട് മുഴുന്‍ മണ്ണിനടിയിലായ കാഴ്ചയായിരുന്നു കണ്ടത്.വീടിലേക്ക് മണ്ണ് വന്നടിഞ്ഞ ഭാഗത്തിന്‍റെ ഫോട്ടോയെടുക്കാന്‍ കുന്ന് കയറിപോകുമ്പോള്‍ തൊട്ടടുത്തുള്ള മലയുടെ ഭാഗം നമ്മുടെ മുകളിലേക്കും വന്നടിഞ്ഞുപോകുമോയെന്ന സുരക്ഷാ മുന്‍കരുതലൊന്നും അന്നെടുത്തിരുന്നില്ലഅത്തരമൊരു ഫോട്ടോയെടുക്കാന്‍ പോയ സമയത്തായിരുന്നു മനോരമയുടെ വിക്ടര്‍ ജോര്‍ജ് ഉരുള്‍പൊട്ടലില്‍പ്പെട്ട് മരണപ്പെട്ടത്.

ആ മാസം ചിലവൊക്കെ എഴുതി പത്രമോഫീസിലേക്ക് അയച്ച് ശംബളം വാങ്ങാനെത്തിയപ്പോള്‍ കിട്ടിയ തുക 500 രൂപ.
ഇത് താങ്കളെടുത്തോളൂ എന്ന് പറഞ്ഞ് തന്നെയാണ് തിരികെ പോന്നത്.

വാര്‍ത്തകളുടെ സെന്‍റിമീറ്റര്‍ അകലം അളന്നാണല്ലോ അന്നുമിന്നും പ്രാദേശിക ലേഖകന്‍റെ ശംബളം.വാര്‍ത്ത ചെറുതായിപ്പോയാല്‍ അവന്‍റെ ശംബളം കുമ്പിളിലായിരിക്കും.


പത്രപ്രവര്‍ത്തകരെ കുറിച്ച് ട്രോളിറക്കുമ്പോള്‍ ഇക്കാര്യമൊക്കെ അത്തരമാളുകള്‍ എന്നെങ്കിലും നിങ്ങള്‍ ഓര്‍ത്തിടുമല്ലോ.

നിങ്ങളെല്ലാം ഉറങ്ങുമ്പോഴും ഉറങ്ങാതെ രാത്രിയുടെ യാമങ്ങളില്‍ വാര്‍ത്തകളുടെ ലോകത്ത് ഉണര്‍ന്നിരിക്കുന്നവരാണ് ഭൂരിഭാഗം പത്രപ്രവര്‍ത്തകരും.

യഥാര്‍ത്ഥത്തില്‍ പത്രപ്രവര്‍ത്തനം ഒരു ലഹരിയാണ്ആ ലഹരിക്കടിമപ്പെട്ടവര്‍ക്ക് അതുപേക്ഷിക്കുക അല്‍പ്പം പ്രയാസമായിരിക്കും.വ്യക്തിപരമായ പ്രശ്നങ്ങള്‍കുടുംബം,രാഷ്ട്രീയംമതം എല്ലാം മറന്ന് നിസ്വാര്‍ഥമായി സമൂഹത്തിന് വേണ്ടി ഇറങ്ങുന്നവരാണ് മാധ്യമപ്രവര്‍ത്തകരില്‍ നല്ലൊരു ഭാഗവും.

പ്രശ്നങ്ങള്‍ എവിടെയുണ്ടോ അത് അന്വേഷിക്കാനും അത് ലോകത്തെ അറിയിക്കാനും അതിലൊരു ഇംപാക്ട ഉണ്ടാക്കാനും അവര്‍ രാത്രിയെന്നോ പകലെന്നോ നോക്കാതെ ഓടും.

കിട്ടുന്ന ശംബളം അവര്‍ നോക്കിയല്ല ഇവരില്‍ ഭൂരിഭാഗവും ജോലി ചെയ്യുന്നത്.

പക്ഷെ മുങ്ങിമരിച്ചതുകൊണ്ടാവുംപ്രാദേശിക ലേഖകന്‍ ആയിട്ടും മാതൃഭൂമിയുടെ ആദ്യ പേജില്‍ ഇടം കിട്ടിയത്.ഇക്കാലത്തിനിടക്ക് മരണപ്പെട്ട എത്ര പ്രാദേശിക ലേഖകരുടെ വാര്‍ത്തകളാണ് ചരമ പേജില്‍ അല്ലാതെ ഇടം നേടിയത്.അവരെ ചരിത്രത്തിന്‍റെ വിസ്മൃതിയിലേക്ക് തള്ളുകയല്ലേ ചെയ്യാറുള്ളത് അതെസമയം ‍ഡെസ്കിലും മറ്റും ജോലി ചെയ്യുന്നവരെ അങ്ങിനെയാണോ പരിഗണിച്ചിട്ടുള്ളത്.
പ്രാദേശിക ലേഖകനെന്ന പേരില്‍ അവര്‍ക്കൊരു ഐഡന്‍റിറ്റിയെങ്കിലും നിങ്ങള്‍ നല്‍കാറുണ്ടോ?

അവര്‍ക്ക് ഒരു ഐഡി കാര്‍ഡെങ്കിലും നല്‍കാറുണ്ടോഇല്ലല്ലോ..
അവരെ പ്രാദേശിക ലേഖകന്‍ എന്ന പേരിലാണോ തൊഴില്‍ സ്ഥാപനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് അതോ കരാ‍ര്‍ ജീവനക്കാരനായിട്ടാണോ ?
എന്തുകൊണ്ടാണ് അവരെ സ്ഥിരം സ്റ്റാഫ് പരിഗണനയില്‍ കൊണ്ടുവരാത്തത് അവര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നിങ്ങള്‍ നല്‍കാറുണ്ടോ ?

ചോദ്യങ്ങളുടെ പട്ടിക ഇനിയും നീളും.
ഏത് തൊഴില്‍ ഇടങ്ങളിലെയും ചൂഷണത്തെ സംബന്ധിച്ച് പരംബര എഴുതുന്ന മ-പത്രങ്ങള്‍ പ്രാദേശിക ലേഖകരുടെ തൊഴില്‍ പ്രതിസന്ധികളെ കുറിച്ചും തൊഴില്‍ ചൂഷണത്തെ കുറിച്ചും പരമ്പര എഴുതാന്‍ തയ്യാറാകുമോ?

വാര്‍ത്താ റിപ്പോര്‍ട്ടിലെയോ പരസ്യത്തില്‍ അക്ഷരത്തെറ്റ് സംഭവിച്ചാലോ എല്ലാം കുറ്റം ചാരിയും അവന്‍റെ തുച്ഛമായ ശംബളത്തില്‍ നിന്ന് പിടിച്ച് പ്രാദേശിക ലേഖകനോട് നഷ്ടക്കണക്ക് മാത്രം പറഞ്ഞ് നിങ്ങള്‍ക്കുള്ള വരുമാനമെല്ലാം കൃത്യമായി കിട്ടുമ്പോഴും അവര്‍ക്ക് മാസങ്ങള്‍ കുടിശ്ശികയായിട്ടല്ലേ നല്‍കി വരാറുള്ളത്.

എന്തായാലും സജിയെന്ന പ്രാദേശിക ലേഖകന്‍റെ കുടുംബത്തോട് ആ സ്ഥാപനം എന്താണ് വരും ദിവസങ്ങളില്‍ ചെയ്യാന്‍ പോകുന്നതെന്ന് അറിയാന്‍ ആഗ്രഹമുണ്ട്.

കാത്തിരുന്ന് കാണാം.