Showing posts with label Mathrubhoomi. Show all posts
Showing posts with label Mathrubhoomi. Show all posts

Wednesday, March 9, 2016

മനുഷ്യ മനസ്സിനെ മാരകഭൂമിയാക്കാതെ വെറുതെ വിടൂ.


എട്ട് വര്‍ഷം മുമ്പ്.
മാതൃഭൂമി വാരികയുടെ എഡിറ്റര്‍ സ്ഥാനത്തുള്ള കമല്‍ റാം സജീവ് പച്ചക്കുതിര മാസികയില്‍ ഒരു ലേഖനം എഴുതിയിരുന്നു.ന്യൂസ് ഡെസ്കിലെ കാവിയും ചുവപ്പും എന്നതായിരുന്നു തലക്കെട്ട്. അത് പിന്നീട് ആ പേരില്‍ പുസ്തകമായി.ഇന്ത്യന്‍ മാധ്യമ സ്ഥാപനങ്ങളിലെ സംഘ പരിവാര്‍ സബ് എഡിറ്റര്‍മാരും അവരുടെ കൃയകളും അതില്‍ വ്യക്തമാക്കിയിരുന്നു.മാത്രമല്ല , മാതൃഭൂമി പത്രത്തില്‍ വരെ സംഘ പരിവാര്‍ സബ് എഡിറ്റര്‍മാര്‍ ജോലിചെയ്യുകയും സംഘപരിപാവര്‍ അജണ്ടകള്‍ വാര്‍ത്തയായി വിളമ്പുന്നു എന്നതിലേക്കുള്ള ഒരു സൂചനയും അന്ന് അതേ പത്രത്തിന്‍റെ മാനേജ്മെന്‍റിന് കീഴിലുള്ള വാരികയുടെ എഡിറ്റര്‍ തുറന്നെഴുതാന്‍ ധൈര്യം കാണിച്ചിരുന്നു.
ഇന്ന് മാതൃഭൂമി പത്രത്തില്‍ കണ്ട പ്രവാചക നിന്ദയുടെ കാരണത്തിന്‍റെ പിന്നാമ്പുറം ഈ സംഘപരിവാര്‍ സബ് എഡിറ്റര്‍മാരുടെ പ്രവര്‍ത്തനമാണെന്ന് മനസ്സിലാക്കാന്‍ അധിക ബുദ്ധിയൊന്നും വേണ്ട.

അതെ കുറിച്ച് മുസ്ലിം പേരുള്ളവര്‍ പറഞ്ഞാലാണ് വര്‍ഗീയവാദമായി മാറുക.കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ജെ ദേവിക എന്ന കേരളത്തിലെ അറിയപ്പെടുന്ന സ്ത്രീവാദ എഴുത്തുകാരി , മാതൃഭൂമി പത്രം വരുത്തുന്നതും വായന നിറുത്തുന്നതും സംബന്ധിച്ച് എഴുതി. "സംഭവങ്ങളെക്കുറിച്ച് ഉത്തരവാദിത്വപൂർണ്ണമല്ലാത്ത വാർത്തകൾ കൊടുത്ത് മുസ്ലിംവിരുദ്ധത സൃഷ്ടിക്കല്‍ മാതൃഭൂമിയുടെ പണിയാണെ"ന്ന് ഈ ലേഖനത്തില്‍ ജെ ദേവിക കൃത്യമായി സൂചിപ്പിച്ചിരുന്നു.
(( മാതൃഭൂമി പത്രാധിപര്‍ക്കായി ജെ ദേവിക എഴുതിയ കത്തിലെ ചില വരികള്‍ ഇങ്ങിനെ...
ഹിന്ദുമതത്തിൻെറ പേരിൽ സാംസ്ക്കാരികഹിംസയ്ക്കും, പലപ്പോഴും കായികമായ ഹിംസയ്ക്കുതന്നെയും, കളമൊരുക്കുന്ന പ്രസ്ഥാനങ്ങൾക്ക് പ്രാധാന്യം നൽകുന്നതിലൂടെ അവയോട് പ്രത്യക്ഷസാമീപ്യം സ്ഥാപിക്കുന്ന രീതിയും, കേരളത്തിലെ മുസ്ലിംവിശ്വാസത്തെയും പ്രയോഗത്തെയും കുറിച്ച് അനാവശ്യമായ വിധിപ്രസ്താവങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരോക്ഷതന്ത്രങ്ങളും പത്രത്തിൽ വളർന്നുവരുന്നതായിക്കാണുന്നു.))
ഇവിടെ മാതൃഭൂമി കൃത്യമായി ആസൂത്രണം ചെയ്ത പ്രവാചക നിന്ദയാണ് നടത്തിയിട്ടുള്ളത്.സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്ത പ്രതികരണം ആകുമ്പോള്‍ അത് ഏത് സോഷ്യല്‍ മീഡിയയില്‍ നിന്നെടുത്തു എന്ന് വ്യക്തമല്ല.
എഴുതിയ ആളുടെ പേരില്ല.
സ്വാഭാവികമായും അത് മാതൃഭൂമിയുടെ ഒരു സബ് എഡിറ്റര്‍ ഒപ്പിച്ച പണി തന്നെയാണ് എന്ന് മനസ്സിലാക്കാം.പ്രൂഫ് റീഡറടക്കം അത് ഒരു വിഷയമാക്കാതെ പ്രസിലേക്ക് വിട്ടു.
ഇതിന്‍റെ ഭാഗമായിട്ടെന്നോണമാണ് മുസ്ലിം വിശ്വാസത്തെയും പ്രയോഗത്തെയും കുറിച്ച് വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രചാരവും സംഘതാത്പ്പര്യവും സംരക്ഷിക്കാന്‍ എംഎന്‍ കാരശ്ശേരിയേയും ഹമീദ് ചേന്ദംഗല്ലൂരിനെയും ഖദീജ മുംതാസിനെയുമൊക്കെ ഉപയോഗിച്ച് മാതൃഭൂമി നടത്തിപ്പോരുന്നത് എന്ന് ഇവിടത്തെ മുസ്ലിം സമുദായത്തിന് തിരിച്ചറിയാം.നിര്‍ഭാഗ്യവശാല്‍ മതവിരുദ്ധമായ മതേതരത്വമാണ് ശരിയെന്ന പാശ്ചാത്യന്‍ ആധുനിക വാദത്തെയാണ് ഇവിടത്തെ ഇടതുപക്ഷത്തിലെ ചിലരും ഇവരെ മതേതരത്വത്തിന്‍റെ അപ്പോസ്തലന്മാരായി ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുന്നത്.കെപി രാമനുണ്ണി അഭിപ്രായപ്പെട്ടത് പോലെ തങ്ങള്‍ പ്രഖ്യാപിക്കുന്ന യുക്തിക്കപ്പുറം ഒന്നുമില്ലെന്ന് വിചാരിക്കുന്നവര്‍ക്ക് പ്രവാചകന്മാരെയും മറ്റും അവഹേളിക്കുന്നതില്‍ തെറ്റുകാണാന്‍ പറ്റില്ലല്ലോ. ഏതൊരു അലവലാതിയെ അപമാനിച്ചാലും ഇന്ത്യന്‍ ഭരണഘടനപ്രകാരം കേസെടുക്കാന്‍ വകുപ്പുണ്ട്. എന്നാല്‍ കോടിക്കണക്കിന് മുസ്‌ലിംകള്‍ തങ്ങളുടെ മാതാപിതാക്കളേക്കാള്‍ സ്‌നേഹിക്കുന്ന നബി തിരുമേനിയെ അവഹേളിച്ചാല്‍ അത് ആവിഷ്‌ക്കാരസ്വാതന്ത്ര്യമായി ഉദാത്തവല്‍ക്കരിക്കാനാണ് ചിലര്‍ക്ക് താല്‍പര്യം.
നാളെ മുതല്‍ ഇടതുപക്ഷത്തെ ചിലരുടെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്‍റെ ഉദാത്ത വല്‍ക്കരണ പോസ്റ്റുകള്‍ നമുക്ക് കാണാന്‍ സാധിക്കും.അത് ഒരു സമൂഹത്തിന്‍റെ നാശത്തിലേക്കുള്ള വളം വെച്ച് കൊടുക്കലായി മാറുകയാണ് ചെയ്യുക.
ഇത്തരത്തിലുള്ള കുറിപ്പുകള്‍കൊണ്ട് മാതൃഭൂമിയുടെ ഏതെങ്കിലും ഓഫീസിനോ ലേഖകനോ ഭീഷണി വന്നാല്‍ ആ പേരും പറഞ്ഞ് സിന്ധു സൂര്യകുമാറിന്റെ വിഷയത്തില്‍ ആര്‍ എസ് എസ് നേരിട്ട പ്രതിസന്ധിയെ തത്ക്കാലം രക്ഷിക്കാന്‍ സാധിക്കുമായിരിക്കും.തിരഞ്ഞെടുപ്പ് അജണ്ടകള്‍ വേറെയും.
ഖേദ പ്രകടനം നടത്തിയെന്ന രീതിയില്‍ ഓണ്‍ലൈനില്‍ മാതൃഭൂമി എഴുതിയത് ഇങ്ങിനെ-

"സാമൂഹികമാധ്യമങ്ങളിലും മറ്റും വന്ന പ്രതികരണങ്ങളില്‍ ചിലത് മാര്‍ച്ച് 9 കോഴിക്കോട് 'നഗരം' രണ്ടാം പേജിലെ ആപ്സ് ടോക് എന്ന പംക്തിയിലും മാര്‍ച്ച് 8 തൃശ്ശൂര്‍ 'നഗരം' മൂന്നാം പേജിലെ ഇടപെടല്‍ എന്ന പംക്തിയിലും മാത്രം പ്രസിദ്ധീകരിച്ചിരുന്നു. ആ പ്രതികരണങ്ങള്‍ വിശ്വാസികളെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. അവ പ്രസിദ്ധീകരിക്കാനിടയായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.”

ഇവിടെയും രണ്ട് കാര്യം ശ്രദ്ധേയമാണ്. തൃശ്ശൂരിലെയും കോഴിക്കോടിലെയും പ്രാദേശിക പേജുകളില്‍ മാത്രമെ ഇത് നല്‍കിയിട്ടുള്ളൂ... അത്കൊണ്ട് അത്ര കാര്യമാക്കേണ്ടതില്ല എന്ന ആശ്വസത്തിന്‍റെ വചനമായിരിക്കും "മാത്രം" എന്ന വാക്ക് കൊണ്ട് എഡിറ്റര്‍ പറയാന്‍ ശ്രമിക്കുന്നത്.

മറ്റൊന്ന് വിശ്വാസികളെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു എന്നതാണ്. വിശ്വാസികള്‍ക്ക് മാത്രമെ വേദനിപ്പിച്ചിട്ടുള്ളൂ.. ഞങ്ങള്‍ക്കൊരു ചുക്കും സംഭവിച്ചിട്ടില്ല എന്നര്‍ഥം.അല്ലാതെ ആരെയും വേദനിപ്പിക്കാത്ത എത്ര വാര്‍ത്തകളുണ്ടാകും ഓരോ ദിവസത്തെയും പത്രത്തില്‍.


ലോകത്ത്‌ നന്‍മമാത്രം ഉണ്ടാക്കിയ പ്രവാചകനെ കാര്‍ട്ടൂണ്‍ വരച്ചും മറ്റ് പോസ്റ്റുകളുമൊക്കെയായി മതവിശ്വാസികളെ വേദനിപ്പിക്കാതിരിക്കുക എന്നതാണ് ഒരു നല്ല സമൂഹം ചെയ്യേണ്ടത്. അതുപോലെ തന്നെ മതവും വേണ്ട, പ്രവാചകനും വേണ്ട, പരലോകവും വേണ്ട എന്ന്‌ വിചാരിക്കുന്നവര്‍ക്ക്‌ ആ വിശ്വാസവുമായി കഴിയാന്‍ സ്വാതന്ത്ര്യമുണ്ട്‌. ലോകത്ത്‌ ഒരുപാട്‌ നിരീശ്വരവാദ ഗ്രന്ഥകര്‍ത്താക്കളുണ്ടായിട്ടും അവരെ തെരഞ്ഞുപിടിച്ച്‌ മര്‍ദിക്കാന്‍ ആരും തുനിഞ്ഞിട്ടില്ല. ഓരോരുത്തര്‍ക്കും അവരവരുടെ മതമുണ്ട്.അത് ശരിയെന്ന് തോന്നുന്നത് കൊണ്ടാണ് അതുമായി കഴിഞ്ഞ് പോകുന്നത്. മാതൃഭൂമി പത്രമേ.... മാനേജ്മെന്‍റേ..
ഒരു റിക്വസ്റ്റ്.
മനുഷ്യ മനസ്സിനെ മാരകഭൂമിയാക്കാതെ വെറുതെ വിടൂ.

Wednesday, January 21, 2015

സ്‌കൂള്‍ കലോത്സവങ്ങളിലെ മാര്‍ക്ക് മായാജാലങ്ങള്‍

സ്‌കൂള്‍ കലോത്സവങ്ങളിലെ ഗ്രേസ് മാര്‍ക്ക് സംബന്ധിച്ച് മാതൃഭൂമിയില്‍ എഴുതിയ കുറിപ്പ്.
കടപ്പാട്: പ്രമേന്‍ മാഷ്

Wednesday, June 26, 2013

വിവരാവകാശത്തെ ഭയക്കുന്നതിന്റെ പിന്നിലെന്ത്?

വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പ്രമുഖ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയ കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവിനെ വിപ്ലാവാത്മകം എന്നു വിശേഷിപ്പിച്ചാല്‍പോലും കുറഞ്ഞുപോകും.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മാത്രമെ വിവരാവകാശ പരിധിയില്‍ വരാന്‍ പാടുള്ളൂവെന്ന ധാരണയായിരുന്നു ഇതെവരെയുണ്ടായിരുന്നത്.എന്നാല്‍ പ്രമുഖ രാഷ്ട്രീയ കക്ഷികളെ കൂടി ഉള്‍പ്പെടുത്തിയ നടപടി ജനാധിപത്യത്തില്‍ ശുഭപ്രതീക്ഷ പുലര്‍ത്തുന്നവരില്‍ എന്തുകൊണ്ടും സന്തോഷകരമുണ്ടാക്കുന്നതാണ്.

നിര്‍ഭാഗ്യകരമെന്ന് പറയട്ടേ....ഭരിക്കുന്ന സര്‍ക്കാറിന്റെ ഏത് നല്ലകാര്യങ്ങളില്‍പോലും ഇടങ്കോലിട്ട് അവതാളത്തിലാക്കുന്ന സ്വഭാവമുള്ള പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് അറിഞ്ഞതോടെ ഉത്തരവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
കേന്ദ്രസര്‍ക്കാര്‍ വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍്ക്കുകയാണെന്ന് ഇക്കാലംവരെ കുറ്റപ്പെടുത്തിയിരുന്ന സിപിഎം ആണ് ഇതിനെതിരെ ആദ്യം രംഗത്ത് വന്നതെന്ന് അറിയുമ്പോള്‍ ആ പാര്‍ട്ടിയുടെ പ്രത്യയ ശാസ്ത്രവും ആദര്‍ശങ്ങളുമെല്ലാം എവിടെയെത്തിയിരിക്കുന്നു എന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.സ്വാതന്ത്ര്യവും സോഷ്യലിസവും എല്ലാം വിഭാവനം ചെയ്യുന്ന ഒരു പാര്‍ട്ടി മനുഷ്യന്റെ അറിയാനുള്ള അവകാശത്തിനുമേല്‍പോലും കുതിര കയറുമ്പോള്‍ എന്താണ് പറയുക?.
എന്തിനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിമത്തെ ഭയക്കുന്നത്.കള്ളത്തരങ്ങള്‍ ചെയ്തവരാണ് ചോദ്യങ്ങളെ ഭയക്കുന്നത്.തങ്ങള്‍ ചെയ്തുകൂട്ടുന്ന ഓരോ കാര്യങ്ങളും പൊതു ജനങ്ങള്‍ അറിയാന്‍ പാടില്ലെന്ന് പറയുന്നതാണോ ജനാധിപത്യം?
ജനങ്ങളാണ് പാര്‍ട്ടിയും സര്‍ക്കാറുമെല്ലാം രൂപപ്പെടുത്തുന്നത്.ഒരു സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുന്നുണ്ട് എന്ന് അറിയാന്‍ പൗരന് അവകാശമുണ്ടെങ്കില്‍ ആ പാര്‍ട്ടികളും എന്തൊക്കെ ചെയ്യുന്നുണ്ടെന്ന് അറിയുന്നതില്‍ എന്താണ് കുഴപ്പം.

സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായും അവകാശമായും ലഭിച്ച പ്രധാനഘടകമേതെന്ന് ചോദിച്ചാല്‍ നിസ്സംശയമായും വിവരാവകാശ നിയമത്തെ കുറിച്ച് പറയാം.ഭരണകാര്യങ്ങളില്‍, സുതാര്യതയും സര്‍ക്കാര്‍ ഉത്തരവാദിത്വവും പ്രോത്സാഹിപ്പിച്ച്, അഴിമതി നിയന്ത്രിക്കുകയെന്നതാണ് ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം.ഇതുവഴി എത്രയെത്ര പ്രശ്‌നങ്ങള്‍ക്കാണ് ഈ നിയമം വഴി പരിഹരിക്കാന്‍ ആയത്.സാധാരണക്കാരന് ലഭിക്കേണ്ട അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ അറിഞ്ഞതുമുതല്‍ സുപ്രീംകോടതിക്ക് പോലും എണ്ണാന്‍ കഴിയാത്ത വിധംകോടികളുടെ അഴിമതി ഇടപാട് നടന്ന ടുജി സ്പ്കട്രം തുടങ്ങി ഈ നിയമത്തിന്റെ അന്തസത്ത വര്‍ദ്ദിച്ചുവരികയാണ്.ഒരു ഭാഗത്ത് ഈ നിയമത്തിന്റെ ചിറകരിഞ്ഞരിഞ്ഞ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന വസ്തുത നടമാടുമ്പോള്‍ മറുഭാഗത്ത് എത്രയൊക്കെ ഒളിച്ചുവെച്ചാലും ആ ഭൂതം പുറത്തുചാടുംപോലെ അഴിമതി കഥകള്‍ പുറത്തുവരിന്നു.2005ല്‍ നിലവില്‍ വന്ന വിവരവകാശ നിയമം അതിന്റെ താഴെത്തട്ടിലേക്ക് ഇപ്പോഴും പൂര്‍ണ്ണമായും എത്തിയിട്ടില്ല.ഇതിനിടെയാണ് പല തരത്തില്‍ ഇതിനെതിരെ വിവിധ ഭേദഗതികള്‍ സര്‍ക്കാര്‍ രൂപപ്പെടുത്തുന്നത്.

രാഷ്ട്രീയപാര്‍ട്ടികള്‍ സര്‍ക്കാര്‍ സംഘടനയോ സര്‍ക്കാര്‍ ഫണ്ട് പറ്റുന്ന സ്ഥാപനങ്ങളോ അല്ലെന്നും പൗരന്മാര്‍ സ്വമേധയാ ചേര്‍ന്ന് രൂപീകരിക്കുന്നതാണ് രാഷ്ട്രീയപാര്‍്ട്ടിയെന്നുമാണ് ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടാതിരിക്കാന്‍ കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തില്‍ പറയുന്ന പ്രധാന ന്യായം.
ജനങ്ങള്‍ രൂപീകരിക്കുന്നതാണ് സര്‍ക്കാര്‍.ജനങ്ങള്‍ തന്നെയാണ് അതിന് ഫണ്ട് നല്‍കു്ന്നതും.അല്ലാതെ മറ്റു വഴിലൂടെയല്ല ഫണ്ടുകള്‍ സര്‍ക്കാര്‍ സ്വരൂപിക്കുന്നത്.ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജനങ്ങളോട് ഉത്തരം പറയണമെങ്കില്‍ ജനങ്ങള്‍ രൂപീകരിക്കുകയും,പിരിവ് നടത്തി പണം സ്വരൂപിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളും മറുപടി പറയണം.രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല ജനങ്ങളില്‍ നിന്ന് സഹയാം കിട്ടി പ്രവര്‍ത്തിക്കുന്ന മത സംഘടനങ്ങള്‍,സാസംകാരിക സംഘടനകള്‍ എല്ലാവരും മറുപടി പറയണം.അവരുടെ യോഗങ്ങള്‍,ചര്‍ച്ചകള്‍ എല്ലാം ജനങ്ങള്‍ അറിയട്ടേ.ഇനി ഇവ അറിയാന്‍ പാടില്ലെങ്കില്‍ മറ്റുള്ള എന്തെല്ലാം വിവരങ്ങള്‍ നല്‍കാം.അതൊന്നും ചിന്തിക്കും മുമ്പെ കയറെടുത്ത് ഇറങ്ങിത്തിരിച്ചതെന്തിന്?

എന്തായാലും വിവരാവകാശ കമ്മീഷന്റെ ഈ ഉത്തരവിനെതിരെ പ്രമുഖ പാര്‍ട്ടികളെല്ലാം ഒറ്റക്കെട്ടായി രംഗത്തിരിക്കുകയാണ്.അതിനിടെ  കമ്മീഷന്റെ ഈ ഉത്തരവ് വേഗം അട്ടിമറിക്കാനുള്ള സാധ്യതയേറെയാണ്.ഒറ്റക്കെട്ടാണെങ്കില്‍ ഉടനടി നിയമഭേദഗതി കൊണ്ടുവരാന്‍ സാധ്യതയുണ്ട്.അല്ലെങ്കില്‍ പൊതുവിവരാവകാശ ഓഫീസറെ നിയമിച്ച് ഇനി വിവരം നല്‍കാതെ കമ്മീഷന്റെ മുമ്പിലെത്തിയാല്‍ തത് സ്ഥാനത്ത് നിന്ന് പൊതുവിവരാവകാശ ഓഫീസര്‍ രാജിവെച്ചൊഴിഞ്ഞാല്‍ കമ്മീഷണര്‍ക്ക് ഒരു ശിക്ഷാ നടപടിയും എടുക്കാന്‍ കഴിയില്ലെന്ന പഴുതും ഇപ്പോള്‍ നിലനില്‍ക്കുയാണ്.ഇതൊന്നും മനസ്സിലാക്കാതെയാണ് എല്ലാ ചേരയും മൂര്ഖനും അണലിയും ഒന്നിച്ചു ഇളകിവശായിരിക്കുന്നത്.ഇവരെയെല്ലാം ഇത്രയധികം പേടിക്കുന്നുണ്ടെങ്കില്‍ അതിലെന്തോ വിഷബാധയുണ്ടെന്നൊരു തോന്നല്‍ ഇതുവഴി ജനങ്ങളിലുണ്ടായിട്ടുണ്ട്.ഇത്തരം അരക്ഷിത ബോധങ്ങളായിരിക്കാം മാവോയിസ്റ്റ് പോലുള്ള സംഘടനകള്‍ രൂപപ്പെടാന്‍ കാരണം.

Tuesday, February 26, 2013

എന്നാല്‍ അധ്യാപകരെ നമുക്ക് കോച്ചിംഗ് സെന്ററുകളില്‍ വാര്‍ത്തെടുക്കാം.



അധ്യാപകരുടെ യോഗ്യത സംബന്ധിച്ച് അടുത്ത കാലത്തായി ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളുടെ ഭാഗമായി അധ്യാപകരുടെ യോഗ്യത വിലയിരുത്താന്‍ യോഗ്യതാപരീക്ഷകള്‍ നടത്തിയതോടെയാണ് ഈ ചര്‍ച്ചകള്‍ സജീവമാകാനുള്ള പ്രധാന കാരണം.കേന്ദ്രസര്‍ക്കാര്‍ നടത്തിയ സിടെറ്റും, സംസ്ഥാനത്ത് ആദ്യമായി നടത്തിയ കെടെറ്റ് പരീക്ഷയിലും കൂട്ടതോല്‍വിയാണ് സംഭവിച്ചത്.
പരീക്ഷകളിലെ വിജയശതമാനം മുന്‍നിറുത്തി ഇപ്പോള്‍ അധ്യാപക കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവരെല്ലാം യോഗ്യത കുറഞ്ഞവരാണെന്ന പൊതുധാരണ ശക്തിപ്പെടുത്തുംവിധമുള്ള വിലയിരുത്തലുകളും ലേഖനങ്ങളും ഇതിനകം നിരവധി കഴിഞ്ഞു.

അധ്യാപകരുടെ യോഗ്യത ,പരീക്ഷകളിലൂടെ മാത്രം തെളിയിക്കപ്പെടേണ്ടതാണെന്ന ധാരണയുടെയും വ്യവസ്ഥകള്‍ അങ്ങിനെയായതിന്റെയും ഫലമായി ചില അശുഭകരമായ അവസ്ഥകളിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്.

പുതിയതായി ഏര്‍പ്പെടുത്തിയ യോഗ്യതാപരീക്ഷകള്‍ വിലയിരുത്തുംമുമ്പ് കുറെക്കാലമായി തുടര്‍ന്ന്‌പോകുന്ന പിഎസ്‌സി പരീക്ഷകളുടെ പോരായ്മ കാരണം പല വിഷയങ്ങളിലും വേണ്ടത്ര പഠനം നടത്താത്ത അധ്യാപകരാണ് ജോലിയില്‍ എത്തുന്നത്. ഇത് വിദ്യാര്‍ഥികളുടെ പഠനത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.പത്താംതരത്തിന് ശേഷം ചില വിഷയങ്ങളുമായി യാതൊരുബന്ധംപോലും ഇല്ലാത്ത നിരവധിപേരാണ് നിലവിലെ സംവിധാനം വഴി അധ്യാപകരായിത്തീരുന്നത്.

ഉദാഹരണമായി ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് വിഷയം പഠിപ്പിക്കാന്‍ ആ വിഷയവുമായി വേണ്ടത്ര പഠനം നടത്താത്തവരും ബന്ധമില്ലാത്തവരും ജോലിയില്‍ കയറിക്കൂടുന്ന പ്രവണത വ്യാപകമാകുകയാണ്.എച്ച്എസ്എ സോഷ്യല്‍ സ്റ്റഡീസ് പരീക്ഷക്ക് വേണ്ടി അപേക്ഷിക്കുന്നവരുടെ യോഗ്യതപരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ചരിത്രം,ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളാണ് പ്രധാനമായും സ്‌കൂളുകളിലെ സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ഉള്‍പ്പെടുന്നത്.നാമമാത്രമായ തോതില്‍ സാമ്പത്തിക ശാസ്ത്രം,രാഷ്ട്രമീമാസം,സമൂഹശാ
സ്ത്രം എന്നവയും ഉണ്ട്.ഇംഗ്ലീഷ് അധ്യാപകര്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിഎഡും പൂര്‍ത്തിയാക്കിയാണ് അധ്യാപകരായി പുറത്തിറങ്ങുന്നതെങ്കില്‍ സാമൂഹ്യശാസ്ത്ര വിഷയത്തില്‍ സ്ഥിതി ഇതല്ല .

ചരിത്രം,സാമ്പത്തികശാസ്ത്രം,ഭൂമിശാസ്ത്രം,രാഷ്ട്രമീമാസം,സമൂഹശാസ്ത്രം,കൊമേഴ്‌സ്,ഫിലോസഫി,മ്യൂസിക്,സൈക്കോളജി എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയവരും ബിഎഡ് കോഴ്‌സും പൂര്‍ത്തിയാക്കുന്നതോടെ തുല്യയോഗ്യത നേടിവയവരായി പരിഗണിക്കപ്പെടുന്നതിന്റെ യുക്തി ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

കൊമേഴ്‌സ്,ഫിലോസഫി,മ്യൂസിക്,സൈക്കോളജി,ഭൂമിശാസ്ത്രം എന്നീ വിഷയങ്ങളില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് സ്‌കൂളുകളില്‍ പഠിപ്പിക്കാനുള്ള പ്രധാന ഭാഗമായ ഹിസറ്ററിയുമായി ബന്ധം കുറവാണ്. ചുരുക്കത്തില്‍ പത്താം തരം പഠനത്തിന് ശേഷം ഇത്തരം വിഷയങ്ങളുമായി ഒരു ബന്ധവുമില്ലാതിരിക്കുകയും പിന്നീട് ബിഎഡ് പരീക്ഷ വിജയിക്കാന്‍മാത്രം താത്കാലികമായി നടത്തുന്ന പഠനം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.ഇപ്രകാരം പുറത്തിറങ്ങുന്നവരാണ് സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലും അണ്‍എയിഡഡ് സ്‌കൂളുകളിലും സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്നത്.ബിഎഡ് കോഴ്‌സില്‍ പെഡഗോഗി എന്ന നൂറ് മാര്‍ക്കിന്റെ ഒരു വിഷയത്തില്‍ മാത്രമാണ് ഇവര്‍ക്ക് പല വിഷയങ്ങളുടെയും പ്രാഥമിക പാഠങ്ങളുമായി പഠനവിഷയമാക്കേണ്ടിവരുന്നുള്ളൂ.

അപ്പോള്‍ പിന്നെ ഇവര്‍ എങ്ങിനെയാണ് പിഎസ് സി പരീക്ഷ ജയിക്കുന്നതെന്ന ചോദ്യം സ്വാഭാവികമായും ഉയരും.ഇത്തരം വൈവിധ്യമാര്‍്ന്ന വിഷയങ്ങള്‍ ഉള്‍കൊള്ളുന്നതുകൊണ്ടുതന്നെ എച്ച്എസ്എ സാമൂഹ്യപാഠം പരീക്ഷക്കാണ് സംസ്ഥാനത്ത് ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കാറുള്ളത്.പരീക്ഷക്ക് അപേക്ഷിക്കേണ്ടുന്ന സമയമാരംഭിച്ചാല്‍ ഈ പഠിതാക്കളുടെ കുത്തൊഴുക്കാണ് കോച്ചിംഗ് സെന്ററുകളില്‍. മിക്ക കോച്ചിംഗ് സെന്ററുകളിലും ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ പരിശീലനം നേടുന്നതും എച്ച്എസ്എ സാമൂഹ്യപാഠം പരീക്ഷാപരിശീലനത്തിനാണ്.

പിഎസ്‌സി മത്സരപരീക്ഷക്കുള്ള പഠനത്തിനാണ് ഇവിടെ പ്രാധാന്യം.വിശകലന ചോദ്യങ്ങള്‍ക്കോ മറ്റു ചോദ്യരൂപങ്ങള്‍ക്കോ ആഴത്തിലുള്ള പഠനത്തിനോ
ഇവിടെ പ്രസക്തിയില്ല.ഒബ്ജക്ടീവ് വിഭാഗത്തിലുള്ള ചോദ്യങ്ങള്‍ക്കുള്ള പഠനപരിശീലനമാണ് വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ഇത്തരം പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് നല്‍കുന്നത്.ഇക്കാരണംകൊണ്ടുതന്നെ സാമൂഹ്യപാഠ വിഷയത്തിലെ പ്രധാന ഭാഗങ്ങളായ ചരിത്രവും ഭൂമിശാസ്ത്രവും പഠനം നടത്തി അധ്യാപക പരിശീലന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരല്ലാത്ത പലരും പിഎസ്‌സി പരീക്ഷയില്‍ കടന്നുകൂടുന്ന പ്രവണത വ്യാപകമാകുകയാണ്.
.ഇവിടെ പ്രസക്തമാകുന്ന ചോദ്യം ഇതാണ് . പിഎസ്‌സി പരീക്ഷക്ക് മാത്രമുള്ള പഠനം മാത്രം മതി വിദ്യാര്‍ഥികളെ പഠിപ്പിക്കാനെങ്കില്‍ എന്തിനാണ് ഐഛിക വിഷയങ്ങളില്‍ ബിരുദവും ബിഎഡും പൂര്‍ത്തിയാക്കുന്നത് ?പകരം കോച്ചിംഗ് സെന്ററുകളില്‍ മാത്രം പോയി പഠിച്ചാല്‍ പോരെ ?

അധ്യാപക യോഗ്യതാ പരീക്ഷയായി അടുത്ത കാലത്ത് ആരംഭിച്ച സിടെറ്റ്, കെടെറ്റ് പരീക്ഷകളിലും ഈ ഇരട്ടത്താപ്പ് വ്യക്തമാകും.സംസ്ഥാനത്ത് ആദ്യമായി നടത്തിയ കെടെറ്റ് പരീക്ഷയില്‍ ആകെ 8000 പേര്‍ മാത്രമാണ് വിജയിച്ചത്.ഇവരില്‍ ഭൂരിഭാഗവും കോച്ചിംഗ് സെന്ററുകളിലെ പരിശീനത്തിലൂടെയാണ് യോഗ്യതനേടിയത്.ഏറ്റവുമധികം മാര്‍ക്ക് നേടിയവരെ കുറിച്ച്് പത്രങ്ങളില്‍ വന്ന ചില വാര്‍ത്തകളില്‍ ഇക്കാര്യം ഇവര്‍ വ്യക്തമാക്കിയിരുന്നു.ബിഎഡ്,ടിടിസി സിലബസുകളെ അടിസ്ഥാനമാക്കിയല്ല ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് എന്ന ആക്ഷേപത്തിനും സര്‍ക്കാര്‍ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.കേന്ദ്രതലത്തില്‍ സിബിഎസ്ഇ നടത്തിയ സിടെറ്റ് പരീക്ഷയില്‍ ആകെ വിജയം ഒരു ശതമാനമാണുണ്ടായതെന്നും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.സര്‍ക്കാറുകളെ സംബന്ധിച്ചിടത്തോളം ഇത്തരം യോഗ്യതാപരീക്ഷകളില്‍ അധികപേരും വിജയിക്കാതിരിക്കുന്നതാണ് ആവശ്യം. പരാജയപ്പെടുന്നവരുടെ എണ്ണം വര്‍ദിക്കുന്നതിനാനുപാതികമായി കൂടുതല്‍ തവണ പരീക്ഷ എഴുതമ്പോഴെല്ലാം 500 രൂപവീതമെന്ന തോതിലാണ് ലഭിക്കുന്നതെന്ന സാമ്പത്തിക നേട്ടമെന്ന തന്ത്രം  ജനം തിരിച്ചറിഞ്ഞില്ലെന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.അധ്യാപകരുടെ നേട്ടങ്ങള്‍ക്കെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപക സംഘടനകള്‍ നിസംഗമായ മൗനമാണ് ഇക്കാര്യത്തില്‍ തുടരുന്നത്.