Showing posts with label Sutharya Keralam. Show all posts
Showing posts with label Sutharya Keralam. Show all posts

Thursday, July 15, 2010

സുതാര്യകേരളം പോസ്‌റ്റ്‌മാന്‍ ജോലി ചെയ്യുകയാണോ ...?



തലക്കെട്ടായി ഉന്നയിച്ച ചോദ്യം ഉയര്‍ന്നുപൊങ്ങാന്‍ തുടങ്ങിയിട്ട്‌ കാലങ്ങളേറെയായി. അടുത്തിടെയായി എന്റെ വിവരാവകാശ സുഹൃത്തുക്കളുംസ സാധാരണക്കാരായ പരാതിക്കാരും ഈ ചോദ്യം വ്യാപകമായി ചോദിച്ചുതുടങ്ങിയിരിക്കുന്നു.



ജനകീയ പ്രശ്‌നങ്ങള്‍ നേരിട്ടവതരിപ്പിക്കാന്‍ മുഖ്യമന്ത്രി അധ്യക്ഷനായി പ്രവര്‍ത്തിക്കുന്ന സുതാര്യകേരളത്തില്‍ നല്‍കുന്ന പരാതികളില്‍ നടപടി കൈകൊള്ളുന്നതില്‍ വ്യാപക അപാകതകളുള്ളതായി ആക്ഷേപം. അടുത്തകാലത്തായി പരാതി നല്‍കിയ വിവിധ പരാതികളില്‍ സുതാര്യകേരളം സ്വീകരിച്ച നടപടികള്‍ ഫലപ്രദമല്ലെന്നതാണ്‌ ആക്ഷേപത്തിന്‌ കാരണം.
പരാതി നല്‍കിയാല്‍ പ്രസ്‌തുത പരാതി വകുപ്പുതല അന്വേഷണങ്ങള്‍ക്കായി അയച്ചുകൊടുക്കുക മാത്രമാണ്‌ സുതാര്യകേരളം വകുപ്പ്‌ ചെയ്‌തുവരുന്നത്‌. ഒരാഴ്‌ചക്കുള്ളില്‍ അടിയന്തിര റിപ്പോര്‍ട്ട്‌ നല്‍കണമെന്നും ആവശ്യപ്പെടുന്നു. എന്നാല്‍ ഈ നിര്‍ദേശം എല്ലാ കത്തുകളിലും നേരത്തെ പ്രിന്റ്‌ ചെയ്‌തതിനാല്‍ പ്രഹസനമാകുകയാണ്‌.
എന്നാല്‍ വിവിധ വകുപ്പുകള്‍ മാസങ്ങള്‍ കഴിഞ്ഞാണ്‌ റിപ്പോര്‍ട്ട്‌ തിരികെ നല്‍കുന്നത്‌. ചില വകുപ്പുകള്‍ റിപ്പോര്‍ട്ട്‌ നല്‍കുന്നുമില്ല. നല്‍കാത്ത വകുപ്പിനോട്‌ കാരണമന്വേഷണങ്ങളും നടക്കുന്നില്ലെന്ന്‌ വിവിധ സംഭവങ്ങള്‍ തെളിയിക്കുന്നു.
മലപ്പുറം ജില്ലയില്‍ ലീഗല്‍മെട്രോളജി വകുപ്പ്‌ അനധികൃതമായി ഓട്ടോറിക്ഷ തൊഴിലാളികളില്‍ നിന്ന്‌ ഫെയര്‍മീറ്റര്‍ കുടിശ്ശിക പിരിച്ചെടുത്തത്‌ സംബന്ധിച്ച്‌ നല്‍കിയ പരാതിയില്‍ എട്ട്‌ മാസം കഴിഞ്ഞ ശേഷമാണ്‌ അന്വേഷണം പൂര്‍ത്തിയാക്കിയത്‌. എന്നാല്‍ റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ ഇതുവരെ സമര്‍പ്പിച്ചിട്ടുമില്ല. എന്നാല്‍ എട്ട്‌ മാസം മുമ്പ്‌ സുതാര്യകേരളത്തില്‍ നിന്ന്‌ സംസ്ഥാന ലീഗല്‍മെട്രോളജി വകുപ്പിന്‌ കൈമാറിയ കത്തില്‍ ഒരാഴ്‌ചക്കുള്ളില്‍ അടിയന്തിര റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ ആവശ്യപ്പെട്ടിട്ടുള്ളത്‌. എന്നാല്‍ കത്ത്‌ നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്തതു സംബന്ധിച്ച യാതൊരു അന്വേഷണവും സുതാര്യകേരളത്തിന്റെ ഓഫീസ്‌ അന്വേഷിച്ചില്ലെന്നത്‌ ഈ വകുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്‌.

സുതാര്യ കേരളത്തിന്‌ റിപ്പോര്‍ട്ട്‌ ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ മാത്രമാണ്‌ പലപ്പോഴും നടപടി കൈകൊള്ളാറുള്ളത്‌. ഇത്തരത്തിലുള്ളത്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ദൂരദര്‍ശനുമായി യോജിച്ച്‌ നടത്തുന്ന ടെലിവിഷന്‍ പരിപാടിയില്‍ അവതരിപ്പിക്കുകയും നടപടിക്കായി നിര്‍ദേശിക്കുമെന്നല്ലാതെ വീഴ്‌ചവരുത്തിയവര്‍ക്കുള്ള ശിക്ഷ നല്‍കുന്ന രീതിയോ നിലവിലില്ല.
മലപ്പുറത്തെ ആര്‍ട്ട്‌ ഗ്യാലറി തുറക്കാത്തത്‌ സംബന്ധിച്ച്‌ ദയാനന്ദന്‍ എന്നയാള്‍ സുതാര്യകേരളത്തില്‍ പരാതിപ്പെട്ടപ്പോള്‍ ജില്ലാകലക്ട്രേറ്റിലെ വിവരങ്ങള്‍ അയച്ചുകൊടുക്കുക മാത്രമാണ്‌ ഈ വകുപ്പ്‌ ചെയ്‌തത്‌. കൂടാതെ കോട്ടക്കലിലെ മാലിനീകരണ പ്രശ്‌നത്തെ കുറിച്ച്‌ കളം രാജനും, ജില്ലയിലെ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ സ്ഥാപിക്കാത്തതു സംബന്ധിച്ച്‌ കെ ഷാജി നല്‍കിയ പരാതിയിലും നടപടിയെടുക്കുന്നതിന്‌ പകരം വിവിധ വകുപ്പുകളിലെ റിപ്പോര്‍ട്ട്‌ സുതാര്യകേരളത്തിന്റെ കത്തിനോടൊപ്പം അയക്കുകയാണ്‌ ചെയ്‌തതെന്ന്‌ പരാതിക്കാര്‍ പറയുന്നു. അതെ സമയം ദൂരദര്‍ശനില്‍ നടന്നുവരുന്ന പ്രോഗ്രാമിലും നടപടിയെടുക്കാനായി ഉദ്യോഗസ്ഥനോട്‌ നിര്‍ദേശിക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. എന്നാല്‍ ഇത്‌ പിന്നീട്‌ പരിഹരിച്ചോ എന്നുള്ള അന്വേഷണവും നടത്താറില്ല.

ഇതെ തുടര്‍ന്ന്‌ സുതാര്യകേരളത്തില്‍ പരാതി നല്‍കാന്‍ മടിക്കുകയാണ്‌ പലരും.സാധാരണക്കാരന്‌ ഏറ്റവും ഫലപ്രദമെന്ന രീതിയിലുള്ള പ്രചാരണപരിപാടികളാണ്‌ ദൂരദര്‍ശനില്‍ വിവിധ പ്രോഗ്രാമുകളുടെ ഇടവേളകളിലായി നല്‍കിവരുന്നത്‌. എന്നാല്‍ ലക്ഷങ്ങള്‍ നല്‍കി പരസ്യം നല്‍കി വകുപ്പിനെ പ്രശസ്‌തമാക്കുമ്പോഴും പരാതികളില്‍ തപാല്‍ക്കാരന്റെ ജോലിക്കുസമാനമാണ്‌ ഈ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെന്നത്‌ ശരിവെക്കുകയാണ്‌. സാധാരണക്കാരന്റെ നികുതിപണം ചെലവഴിച്ച്‌ പോസ്‌റ്റ്‌മാന്റെ ജോലിചെയ്യാനാണ്‌ ഈ സമിതിയെങ്കില്‍ ഇതിനെ നിലനിര്‍ത്തുന്നതിന്‌ പകരം പിരിച്ചുവിട്ടുകൂടെ......