Sunday, January 29, 2017

തീപ്പൊരിച്ചിന്തകള്‍ പകര്‍ന്ന് തോമസ് എബ്രഹാം


അടുത്ത പിരീയഡ് എട്ടാം ക്ലാസില്‍.

ആരുപോകും എന്നതിനെ ചൊല്ലി സ്റ്റാഫ് മുറിയില്‍ ടീച്ചര്‍മാര്‍ക്കിടയില്‍ വെപ്രാളം.
കുട്ടികള്‍ക്ക് മാത്രമല്ലഅധ്യാപികമാര്‍ക്കും ആ ക്ലാസില്‍ പോകാന്‍ പേടി.കാരണം ,അവിടെയാണ് റഷീദ് ഇരിക്കുന്നത്. “കയ്യിലിരുപ്പുമൂലം ” ഏതോ സ്കൂളില്‍ നിന്നും ടിസി കൊടുത്തുവിട്ട പതിനെട്ടുകാരന്‍.കടപ്പുറത്തെ സന്തതി.പരുപരുത്ത ശബ്ദം,തടിച്ച ശരീരം,ചോര കണ്ണുകള്‍.മദ്യപിച്ചൊക്കെയാണ് അവന്‍ ചിലപ്പോള്‍ ക്ലാസിലേക്ക് വരുന്നത്.പിന്നെ എങ്ങിനെ പേടിക്കാതിരിക്കും?
വാര്‍ഷിക പരീക്ഷാഫലം വന്നു.റഷീദ് ഇത്തവണയും തോറ്റിരിക്കുന്നു.അന്ന് വൈകീട്ട് മദ്യപിച്ച് കൂട്ടുകാരനെയും കൂട്ടി അവന്‍ റ്റീച്ചറെ "ശരിക്കുംകാണാന്‍ ചെന്നു.റിസള്‍ട്ട് തിരുത്തിച്ച് അവന്‍ ഒമ്പതാം ക്ലാസിലേക്ക് പ്രവേശനം നേടി.ആഴ്ചയിലൊരിക്കല്‍ മാത്രം സ്കൂളിലേക്ക് വന്നാല്‍ മതി.വാര്‍ഷിക പരീക്ഷ എഴുതാനുള്ള സൗകര്യം ചെയ്തുകൊടുക്കാമെന്നായിരുന്നു കരാര്‍.വീണ്ടും തോല്‍വി.പ്രശ്നങ്ങളും.പലരുടെ അഭ്യര്‍ഥനയുടെ ഫലത്തില്‍ പത്താംക്ലാസിലെത്തി.പക്ഷെ ഹാജര്‍ രേഖപ്പെടുത്താന്‍ വന്നാലും അവന് ക്ലാസില്‍ പ്രവേശനം ഉണ്ടായിരുന്നില്ല.ലൈബ്രറിയിലായി.കയ്യിലുള്ള നോട്ട്പുസ്തകത്തില്‍ ഓരോ ചിത്രങ്ങള്‍ വരച്ചങ്ങിനെ ഇരിക്കും.അതിനിടയില്‍ അവന്‍ മനം തുറന്നു.
കടലിനുള്ളിലോട്ടുള്ള യാത്രകള്‍,വല വലിച്ചെടുക്കാന്‍ കടലില്‍ ചാടിയുള്ള സാഹസികതപെരുമ്പാമ്പിന്‍റെ കൂടെ ഉറങ്ങിയത്കൂട്ടമായുള്ള മദ്യപാനം...
ഒരുനാള്‍ തന്‍റെ വലിയ ആഗ്രഹം പറഞ്ഞു.
സാര്‍ എനിക്ക് ക്ലാസിലിരിക്കണം പത്താം ക്ലാസ് പാസാവണംസാര്‍ സമ്മതം വാങ്ങിത്തരുമോ...?
ഒടുവില്‍ പ്രവേശനം കിട്ടി.അവന് സ്വര്‍ഗം കിട്ടിയ സന്തോഷം.കുട്ടികളുടെ സഹകരണത്തോടുകൂടി അവന്‍ വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു.അവനതിലേറെ ഇനി എന്ത് സന്തോഷം!.
പക്ഷെ കായിക മേളയുടെ അന്ന് ഞങ്ങളെ ഞെട്ടിച്ച് അവന്‍ 

Wednesday, December 21, 2016

മുജാഹിദ് ഐക്യം -സുന്നികള്‍ക്കെതിരോ ?

അവ്യക്തമായ എന്തൊക്കെ ലക്ഷ്യത്തിന്‍റെ പേരിലായാലും കേരളത്തിലെമുജാഹിദ് വിഭാഗങ്ങള്‍ക്കിടയിലുണ്ടായ ഐക്യം കേരളീയ മുസ്ലിംങ്ങള്‍ക്ക് മാതൃകയാണ്.സംഘടനാ സങ്കുചിത ചിന്താഗതിയുടെ പേരില്‍ അനൈക്യപ്പെട്ട എത്രയോ കുടുംബങ്ങളും മഹല്ലുകളും നാടുമൊക്കെ ഇതുവഴി ഐക്യപ്പെടാന്‍ കളമൊരുക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.എല്ലാ മുസ്ലിം മത വിശ്വാസികളും സ്വര്‍ഗത്തെ മുന്നില്‍ കണ്ടാണ് പ്രവര്‍ത്തിക്കുന്നത്. നരഗം ആരും ആഗ്രഹിക്കുകയോ അതിന് വേണ്ടി ആളെക്കൂട്ടി പ്രവര്‍ത്തിക്കുയോ ചെയ്യുകയില്ലെന്നത് ഏതൊരാള്‍ക്കും അറിയാമല്ലോ.പിന്നെ ആപേക്ഷികമായ ശരികളുടെ പേരില്‍, രാഷ്ട്രീയ സ്വാര്‍ഥ താല്‍പ്പര്യങ്ങളുടെ പേരില്‍ എത്രയോ ഗ്രൂപ്പുകളായി മതസംഘടനകള്‍ പ്രത്യേകിച്ചും വിദ്യാസമ്പന്നരായ കേരളത്തിലെ ഇസ്ലാമിക സംഘടനകളും വിഭജിക്കുകയാണുണ്ടായത്

പലപ്പോഴും ഇത്തരം വിഭാഗീയതക്ക് അണികളെ നിരത്താന്‍ ആദര്‍ശപരമായ ചില ചെറിയ സുഷിരങ്ങള്‍ കണ്ടെത്തി വലിയതായി ഊതിവീര്‍പ്പിക്കുകയാണുണ്ടായത്.ഫലമോ, തമ്മില്‍ കണ്ടാല്‍ മിണ്ടാതെയായി,കുടുംബ ബന്ധങ്ങളെ ശിഥിലമാക്കി, എത്രയോ ഇണകളെ ഇക്കാരണത്താല്‍ വിവാഹമോചനം നടത്തി, മഹല്ലുകളില്‍ കലാപമായി,നാടുകളില്‍ സംഘര്‍ഷമായി, രാഷ്ട്രീ പ്രശ്നമൊക്കെയായി അര്‍ബുദമായി പടരുന്നു.

രാഷ്ട്രീപരമായി എത്രയോ വിഭാഗീതയുണ്ടെങ്കിലും അവയെല്ലാം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ശക്തമാകുകയും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വ്യക്തിബന്ധങ്ങള്‍ നിലനിന്ന് പോരുകയും ചെയ്യും.ഒറ്റപ്പെട്ട സംഭവങ്ങള്‍ അപവാദമാണെന്ന കാര്യം മറച്ചുവെക്കുന്നില്ല.പക്ഷെ അതിനെ സാമാന്യവത്ക്കരിക്കാനാകില്ല.രാഷ്ട്രീയ പാര്‍ട്ടി വിഭാഗീയതയുടെ പേരില്‍ മരണപ്പെട്ടവന്‍റെ വീട് സന്ദര്‍ശിക്കാതിരിക്കുകയോ കുടുംബങ്ങള്‍ തമ്മില്‍ അകല്‍ച്ച പാലിക്കുകയോ മകളെയോ മകനെയോ എതിര്‍ പാര്‍ട്ടിയിലുള്ളവര്‍ക്ക് വിവാഹ ബന്ധം നടത്താതിരിക്കുകയോ ഒന്നും നമുക്കിടയില്‍ പതിവില്ലല്ലോ.

നിര്‍ഭാഗ്യ വശാല്‍ കേരളത്തിലെ മുസ്ലിം മതസംഘടനാ വിഭാഗീതയുടെ പേരില്‍ വിവാഹ ബന്ധങ്ങളും കുടുംബ ബന്ധങ്ങളും മഹല്ല് വിലക്കും എന്തിന് കൊലപാതകങ്ങള്‍ വരെ നടമാടിയിട്ടുണ്ട്.ഇപ്പോഴും ധാരാളം കേസുകളും പാരവെപ്പുമൊക്കെ സജീവമായി നടക്കുന്നുമുണ്ട്. ലക്ഷ്യം മറന്ന് അശുഭകരമായ മാര്‍ഗങ്ങളിലൂടെയാണ് പലരും വ്യാപരിക്കുന്നത്.

എന്നാണിനിതിനൊക്കെ ഒരു മാറ്റം വരിക? കേരളത്തിലെ മുജാഹിദുകള്‍ക്കിടയില്‍ ആദര്‍ശപരവും സംഘടനാപരവുമായ വിഭാഗീയതയാണുണ്ടായിരുന്നതെങ്കില്‍ കേരളീയ മുസ്ലിങ്ങളിലെ ബഹുഭൂരിപക്ഷം വരുന്ന സുന്നികള്‍ക്കിടയില്‍ ആദര്‍ശപരമായ പ്രശ്നമില്ലാതെയാണ് മൂന്നോ നാലോ ഗ്രൂപ്പുകളായി വിഘടിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്.ഓരോ ഗ്രൂപ്പിനും ഓരോ പള്ളി, മദ്രസ്സ,സ്ഥാപനങ്ങള്‍ എന്നിങ്ങനെ അവ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.പിന്നീട് മദ്ഹബ് സംബന്ധമായി പണ്ഡിതര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ള മസ്അലകളെ, ആദര്‍ശപരമായ പ്രശ്നങ്ങളാക്കി അവതരിപ്പിക്കുകയാണുണ്ടായത്.മറ്റു ഗ്രൂപ്പുകളെ താഴ്ത്തി കെട്ടുന്നതിന് വേണ്ടി എത്രയോ സ്റ്റേജുകള്‍ , സഭ്യമല്ലാത്ത വാക്കുകളുള്ള പ്രസംഗങ്ങള്‍ എല്ലാം തുടരുന്നു.

കഴിഞ്ഞ സംഭവങ്ങള്‍ മറന്ന് യോജിപ്പിലെത്താനാണ് ഇസ്ലാം ജനതയെ പഠിപ്പിക്കുന്നത്.അതാണ് മുമ്പിലുള്ള മാതൃകയും.മദീനയില്‍ ജീവിച്ചിരുന്ന ഔസ്, ഖസ്റജ് എന്ന രണ്ട് ഗോത്രങ്ങള്‍ വളരെ സൗഹൃദത്തിലും സഹകരണത്തിലുമായിരുന്നു കുറെക്കാലം കഴിഞ്ഞിരുന്നത്.നിര്‍ഭാഗ്യ വശാല്‍ പിന്നീട് അവരുടെ ഐക്യം തകര്‍ന്നു പോയി. നിരന്തരമായ ഏറ്റുമുട്ടലുകള്‍ അവര്‍ക്കിടയിലുണ്ടായി.സ്പര്‍ദ്ദയും 120 വര്‍ഷം ദീര്‍ഘിച്ച യുദ്ധമൊക്കെ അവര്‍ക്കിടയിലുണ്ടായിരുന്നു.എന്നാല്‍ ഇസ്ലാമിക സന്ദേശം അവരിലേക്കെത്തിയതോടെ നൂറ്റാണ്ടുകളായി അവര്‍ക്കിടയില്‍ നിലനിന്നിരുന്ന ഭിന്നതകള്‍ അവസാനിക്കുകയും ഐക്യപ്പെടുകയും ചെയ്തു.ഇതെ കുറിച്ച് ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത് ഇങ്ങിനെ.

'
നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്‌. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്നികുണ്ഡത്തിന്‍റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്‍റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.' (3:103)


അതെസമയം കേരളത്തിലെ മുജാഹിദ് ഐക്യം സുന്നികള്‍ക്കെതിരാകുമോ എന്ന ആശങ്ക സുന്നി വിഭാഗങ്ങള്‍ക്ക് ഉണ്ടാകാതിരിക്കില്ല.കോഴിക്കോട് നടന്ന മുജാഹിദ് ഐക്യ സമ്മേളത്തില്‍ പ്രസംഗിച്ച പ്രസംഗകരില്‍ പലരും പരോക്ഷമായി അത് തന്നെയാണ് വ്യക്തമാക്കിയത്.സുന്നി ആശയങ്ങള്‍ക്കെതിരെ നമുക്ക് ഒത്തൊരുമിച്ച് പോരാടാമെന്നും ജമാഅത്തെ ഇസ്ലാമിയുടെ കള്ളത്തരത്തെ പുറത്താക്കണമെന്നൊക്കെയുള്ള ആഹ്വാനമാണ് ചില പ്രഭാഷകരെങ്കിലും കോഴിക്കോട് സമ്മേളത്തില്‍ സൂചിപ്പിച്ചത്.അതായത് സംഘടനാ സങ്കുചിതത്വം കേരളീയ മുസ്ലിങ്ങള്‍ക്കിടയില്‍ കുറയാന്‍ പോകുന്നില്ല എന്നൊരു അപകടകരമായ സൂചനയും അതില്‍ ഒളിഞ്ഞു കിടപ്പുണ്ട്. മുസ്ലിം ഐക്യമാണ് ഈ കാലം ആവശ്യപ്പെടുന്നതെങ്കിലും ഇപ്പോഴും ആ തരത്തിലുള്ള ഒരു സ്വപ്നത്തെ കുറിച്ച് ചിന്തിക്കാനും അതിനായി പ്രവര്‍ത്തിക്കാനും സമുദായ സംഘടനകള്‍ തുടങ്ങിയിട്ടില്ല എന്നതാണ് ദുഖകരമായ സത്യം.

Monday, November 7, 2016

പുസ്തകമേളയുടെ രാവുകള്‍

സന്ധ്യവെയില്‍ അസ്തമിക്കാനൊരുങ്ങുന്നു.പുറത്തെങ്ങും അധികമാരെയും കണ്ടില്ല.സ്കൂള്‍ അസംബ്ലിയില്‍ നില്‍ക്കുന്ന കുട്ടികളുടെ അച്ചടക്കത്തോടെ നിരയായി കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. പ്രധാന കവാടത്തിലെത്തിയപ്പോഴേക്കും പുസ്തകങ്ങളുടെ നറുമണം.ലോകോത്തര ക്ലാസിക്കുകള്‍ മുതല്‍ കുട്ടികള്‍ക്കുള്ള ഏഞ്ചുവടി വരെ ഇക്കൂട്ടത്തിലുണ്ടാകും. ടോള്‍സ്റ്റോയിയും,മാര്‍ക്കേസും, കൊയ് ലോയും ,നെരുദയും... എഴുതിവെച്ച ആശയ കൂമ്പാരങ്ങളുടെ കലവറ പരന്ന് കിടക്കുന്നു.ഷാര്‍ജ പുസ്തകോത്സവം.പുസ്തകങ്ങളുടെ കാറ്റലോഗുകളും ഏതാനും അറബി പത്രങ്ങളും സൗജന്യമായി വിതരണത്തിനുണ്ട്.പ്രവേശന കവാടത്തിലെത്തിയപ്പോഴേക്കും തിരക്ക് അതിന്‍റെ ഉന്നതിയിലെത്തിയിരിക്കുന്നു.

അസ്സലാമു അലൈക്കും, കൈഫ ഹാല്‍..
സ്വാഗതമോതി ഇമാറാത്തി ഉദ്യോഗസ്ഥര്‍ ഏവരെയും സ്വാഗതം ചെയ്യുന്നുണ്ട്.അജ്മാനിലെ എല്ലാ ഭാഗങ്ങളിലെയും വീടുകളിലേക്കുള്ള പാചക വാതക സിലിണ്ടര്‍ വിതരണം ചെയ്യുന്ന ലോറി ഓടിച്ചുകൊണ്ടിരിക്കുന്ന ജാബിര്‍ ആണ് കൂടെയുള്ളത്.ഷാര്‍ജ പുസ്തകോത്സവത്തിന് പോകാന്‍ മാസങ്ങള്‍ക്ക് മുമ്പെ ആഗ്രഹം കാത്തുസൂക്ഷിക്കുകയാണ് അവന്‍.അതിനായി തലേ ദിവസം കൂടുതല്‍ സമയം ജോലി ചെയ്ത് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വിശ്രമിക്കുന്നതിന് പകരം പുസ്തകോത്സവത്തില്‍ പങ്കെടുക്കാന്‍ കൂടെ വന്നതാണ്.

വായിക്കേണ്ട പുസ്തകങ്ങളെ കുറിച്ചും ,വാങ്ങേണ്ട പുസ്തകങ്ങളെ കുറിച്ചും അവന് കൃത്യമായ പ്ലാനുണ്ട്.ലോറിയില്‍ എപ്പോഴും ഒരു പുസ്തകമുണ്ടാകും.സിലിണ്ടറുകളുമായി കൂടെയുള്ളയാള്‍ വീടുകളില്‍ പോയി ഘടിപ്പിച്ചുവരുന്ന ഇടവേളകളിലാണ് അവന്‍റെ പുസ്തകം വായന.പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറക്കാന്‍ വാഹനങ്ങള്‍ എത്തുന്ന ഇടവേളകളില്‍ ഒന്നോ രണ്ടോ പേജ് വായിച്ച് തീര്‍ക്കുന്ന വായനപ്രിയരിലൊരാളാണ് സുഹൃത്ത് സാദിഖ്.
മലയാളത്തിലെ ശ്രദ്ധേയനായ ചെറുകഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്തുംകടവ് ഒരുനാള്‍ ഷാര്‍ജയിലെ കഫ്റ്റേരിയയില്‍ ചായ കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ചെറുപ്പക്കാരനായ സപ്ലെയര്‍ വന്ന് ലോഹ്യം കൂടി.
ഞാനും എഴുതാറുണ്ട്.ലജ്ജ കലര്‍ന്ന ചിരിയോടെ അയാള്‍ പറഞ്ഞു.കവിതകളെഴുതിയ ചുരുട്ടിയ ഒരു നോട്ട്ബുക്ക് ഏല്‍പ്പിച്ചു.ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ജൈവസ്മരണ അയാളെ ബുദ്ധിമുട്ടിക്കുന്നു.പതിമൂന്ന് മണിക്കൂറാണ് ജോലി.തുച്ഛമായ ശംബളം.ആഴ്ചയില്‍ ആകെ കിട്ടുന്ന ഒരു ദിവസം വസ്ത്രം അലക്കാനും മുറിവൃത്തിയാക്കാനും വേണം.എന്നിട്ടും അക്ഷരങ്ങളിലൂടെ അയാള്‍ ആവിഷ്ക്കരിക്കാന്‍ ശ്രമിക്കുന്നു.ഇത്തരത്തിലുള്ള വായനക്കാരും എഴുത്തുകാരും കോണ്‍ക്രീറ്റ് കാടുകള്‍ക്കുള്ളിലെവിടെയൊക്കെയോ ഉണ്ടെന്നാണ് എഴുത്തുകാരെയും പ്രസാധകരെയും സന്തോഷിപ്പിക്കുന്നത്.ഇത്തരത്തിലുള്ള അനവധി പേരെ പ്രവാസ ലോകത്ത് കാണാനാകും.അതുകൊണ്ടു തന്നെ ഷാര്‍ജ പുസ്തകമേള അവരുടെ കൂടി ഉത്സവമാണ്.കാണണമെന്ന് ആഗ്രഹിച്ചിട്ടും ജോലിത്തിരക്ക് കാരണം ഒരു തവണപോലും വരാനാവാതെ വര്‍ഷങ്ങളായി കഴിയുന്നവര്‍ ഇക്കൂട്ടത്തിലുണ്ട്.അവരുടെ പ്രിയ എഴുത്തുകാരെ കാണാന്‍, അവരുടെ സംവാദം കേള്‍ക്കാന്‍ അവര്‍ക്കിനി എന്നാണ് സാധിക്കുക?

നവംബര്‍ മാസത്തില്‍ പുസ്തകമേള നടക്കുന്നതിന്‍റെ സന്തോഷത്തിലും ഗള്‍ഫ് വായനക്കാര്‍ക്കും എഴുത്തുകാര്‍ക്കും നവംബര്‍ തീരാനഷ്ടത്തിന്റെയും സങ്കടത്തിന്റെയും വ്യര്‍ത്ഥമാസമാണ്‌. മലയാളത്തെയും മലയാള ചെറുകഥയെയും സ്നേഹിക്കുന്ന ആര്‍ക്കും പ്രിയങ്കരനായിരുന്ന ടിവി കൊച്ചുബാവ ജീവിതത്തില്‍ നിന്ന് എക്സിറ്റായത് 1999ലെ നവംബര്‍മാസത്തിലായിരുന്നു.കാലത്തിനു മുന്‍പേ നടക്കുന്നവയായിരുന്നു അദ്ധേഹത്തിന്‍റെ കഥകള്‍.

ഷാര്‍ജ പുസ്തകോത്സവം കേവലം പുസ്തക കച്ചവടത്തിന്‍റെ വേദിയല്ല, എഴുത്തു സംവാദങ്ങള്‍,കാവ്യ സന്ധ്യകള്‍,പുസ്തക പ്രകാശനം, സാംസ്കാരിക പരിപാടികള്‍,കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള പാചകവിദ്യ,കുട്ടികള്‍ക്കുള്ള പ്രത്യേക പരിപാടികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഒട്ടനവധിയുണ്ട്.പത്ത് ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവത്തില്‍ പത്ത് ലക്ഷത്തിലേറെ ആളുകളാണ് കാണാനെത്തുന്നത്.കഴിഞ്ഞ വര്‍ഷത്തെ 34-ാമത് പുസ്തകോത്സവത്തില്‍ പന്ത്രണ്ട് ലക്ഷത്തിലധികം പേര്‍ കാണാനെത്തിയെന്നാണ് കണക്ക്.ഇത്തവണയും അക്കാര്യത്തില്‍ മാറ്റമുണ്ടാകാനിടയില്ല.

യുഎഇയില്‍ മലയാളികള്‍ ഒരുമിച്ചുകൂടുന്ന ഏറ്റവും വലിയ പരിപാടിയും ഷാര്‍ജ പുസ്തകോത്സവം തന്നെയാകും.പുതിയ സൗഹൃദം തീര്‍ക്കാനും പ്രവാസി കുട്ടികള്‍ക്ക് കൂടുതലാളുകളുമായി പരിചയപ്പെടാനും കുടുംബത്തോടൊപ്പം സാംസ്കാരിക പരിപാടികളില്‍ സൗജന്യമായി പങ്കെടുക്കാനുമെല്ലാം ഇതവസരം സൃഷ്ടിക്കുന്നു.അതും സൗജന്യമായി.

അറബ് ലോകത്തിന് മാത്രമല്ല, ലോകോത്തര പ്രസാധകര്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ സാഹിത്യം പരിചയപ്പെടുത്തുന്നതിനും ഈ പുസ്തകമേള സഹായിച്ചിട്ടുണ്ട്.പുതിയ വായനാനുഭവം,
ലോക പുസ്തകങ്ങളും എഴുത്തുകാരെയും പരിചയപ്പെടാനുള്ള സുവര്‍ണ്ണാവസരം ഇങ്ങിനെ അക്ഷരലോകത്തിന്‍റെ പുതിയ വാതായനങ്ങള്‍ തുറക്കുകയാണ് ഈ മേള.പുസ്തകമേളയിലെ വലിയ പവലിയനുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

1982 ജനുവരി 18നാണ് ഈ പുസ്തകമേളക്ക് തുടക്കം കുറിച്ചത്.സാഹിത്യത്തേയും വായനയേയും ഏറെ പ്രിയംവെക്കുന്ന ഷാര്‍ജാ ഭരണാധികാരിയും യുഎഇ സുപ്രീംകൗണ്‍ിസില്‍ അംഗവുമായ ഡോ.ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയാണ് ഈ മേളക്ക് തുടക്കം കുറിച്ചത്.ആദ്യ മേളയില്‍ കേവലം ആറ് പ്രസാധകര്‍ മാത്രമായിരുന്നെങ്കില്‍ ഇന്നത് 1400 ല്‍ കൂടുതല്‍ പ്രസാധകരെത്തുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്ത പുസ്തക മേളയായി മാറിയിരിക്കുന്നു.വായനയെയും എഴുത്തിനെയും ഇത്രമേല്‍ പ്രോത്സാഹിപ്പിക്കുന്ന വേറെ ഭരണാധികാരി ഇന്ന് ലോകത്ത് വേറെയുണ്ടോ എന്ന കാര്യം സംശയമാണ്.വായന പ്രോത്സാഹിപ്പിക്കാനായി ഒട്ടനവധി പദ്ധതികള്‍ ഇതിനകം ഷാര്‍ജയില്‍ നടപ്പിലാക്കിയിരിക്കുന്നു.ഈ വര്‍ഷം യുഎഇയുടെ വായന വര്‍ഷമായി ശൈഖ് ഖലീഫാ ബിന്‍ സാദിയ് അല്‍ നഹ് യാന്‍ തിരഞ്ഞെടുത്തിട്ടുമുണ്ട്.